തൊടുപുഴ: മാര്‍ക്സിസം എന്നത് സംഘര്‍ഷത്തിന്റെ പര്യായമായി മാറിയതായി ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന്. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന് പ്രാമുഖ്യം ലഭിക്കുന്ന ഇടങ്ങളിലെല്ലാം ജനാധിപത്യം തകരുന്ന കാഴ്ചയാണ് കാണുന്നത്.
കള്ളപ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയ ചേരിതിരിവുകളും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നവരായി കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ മാറിയിരിക്കുന്നു.
എന്‍ഡിഎഫുകാരനായ ഫസലിനെ വധിച്ചതിനുശേഷം ആര്‍എസ്എസുകാരാണ് വധിച്ചത് എന്ന പ്രചരണവും ടി.പി ചന്ദ്രശേഖരനെ വധിച്ചതിനു ശേഷം എന്‍ഡിഎഫുകാരാണ് വധത്തിന് പിന്നില്‍ എന്ന് പ്രചരണവുമായി കൊലപാതകികളായ സിപിഎം നേതാക്കള്‍ തന്നെ രംഗത്തുവന്നതും ഇതേ കള്ളപ്രചാരണത്തിന്റെ ഭാഗമായാണ്.
സിപിഎം ആക്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകള്‍ അടക്കമുള്ള രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും എല്ലാവിധ സ്ഥാപനങ്ങളേയും സംഖ്യകക്ഷി നേതാക്കളേയും ഒടുവില്‍ അവര്‍ തമ്മില്‍ തമ്മിലും ആക്രമണം നടത്തുന്നു. സിപിഎമ്മിലെ തന്നെ എതിര്ശബ്ദങ്ങളെപോലും അവര്‍ കൊന്നൊടുക്കുന്നു.
ആശയപരമായി പരാജയപ്പെടുകയും പൊതുസമൂഹത്തില്‍ നിന്നുപോലും പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ ആയുധം ഏന്തുന്ന മാര്‍ക്സിസ്റ്റ് നയം കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെതന്നെ തകര്‍ക്കുകയാണ്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു കണ്ട് സംഘര്‍ഷം സൃഷ്ടിക്കുകയാണ് സിപിഎം.
സമൂഹത്തില്‍നിന്നും നിഷ്കാസനം ചെയ്യപ്പെടേണ്ടത് മാര്‍ക്സിസ്റ്റുകാരെ അല്ലെന്നും സമൂഹത്തിന് ശാപമായി കൊണ്ടിരിക്കുന്ന മാര്‍ക്സിയന്‍ ആശങ്ങളെയാണന്നും അതിന് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സംഘ്ചാലക് എസ്. സുധാകരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: