അനന്തു തലവൂര്‍
പത്തനാപുരം: ഗ്രാമകേന്ദ്രങ്ങള്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ കീഴില്‍ പഞ്ചായത്തിന്റെ ഓരോ വാര്‍ഡിലും ഗ്രാമകേന്ദ്രങ്ങള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, പൊതുപരിപാടികള്‍, ഗ്രാമസഭകള്‍, വിവിധ അപേക്ഷകള്‍ സ്വീകരിക്കല്‍ എന്നിവയാണ് ഗ്രാമകേന്ദ്രങ്ങള്‍ വഴി സാധ്യമാകുന്നത്. വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയായ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം. ഗ്രാമകേന്ദ്രങ്ങളിലേക്ക് വാര്‍ഡ് മെമ്പര്‍ക്ക് ഒരു ജീവനക്കാരനെയും നിയമിക്കാം. വാര്‍ഡിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ കെട്ടിടത്തിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കെട്ടിടത്തിന്റെ വാടകയ്‌ക്കും മറ്റ് അനുബന്ധസംവിധാനങ്ങള്‍ക്കുമായി പ്രതിവര്‍ഷം 50,000 രൂപ പഞ്ചായത്തംഗത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ പത്തനാപുരം, കുന്നിക്കോട് മേഖലകളിലെ ഗ്രാമപ്രദ്ദേശങ്ങളില്‍ ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ തന്നെ വിട്ടുകിട്ടണമെന്ന പിടിവാശിയിലാണ് പഞ്ചായത്തംഗങ്ങള്‍.
പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് സെക്രട്ടറി സ്‌കൂളുകള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വിദ്യാലയങ്ങള്‍ വിട്ടുനല്‍കാന്‍ പ്രാധാനാധ്യാപകര്‍ തയ്യാറാകുന്നില്ല. സ്‌കൂളുകള്‍ നല്‍കുന്നത് സംബന്ധിച്ച് എഇഒയില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നോ അറിയിപ്പ് ലഭിക്കാത്തതാണ് പ്രധാനകാരണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ഉദ്യോഗസ്ഥരുടെ വിശദീകരണം. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി കാരണം മുറികള്‍ ഗ്രാമകേന്ദ്രത്തിനായി വിട്ടുനല്‍കിയാല്‍ അധ്യയനത്തെയും അത് ബാധിക്കും. മലയോരമേഖലയിലെ മിക്ക വിദ്യാലയങ്ങള്‍ക്കും ആവശ്യാനുസരണമുള്ള ക്ലാസ്മുറികള്‍ ഇല്ല. ഒരു ഹാളില്‍ തന്നെ ഓഫീസ് മുറിയടക്കം എല്ലാ ക്ലാസുകളും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമകേന്ദ്രത്തിനായി സ്‌കൂള്‍ മതിയെന്ന് പഞ്ചായത്ത് കത്ത് നല്‍കിയിരിക്കുന്നത്. വൈകിട്ട് മൂന്നിനുശേഷം വിദ്യാലയങ്ങളില്‍ അധ്യയനം വേണ്ടെന്ന് നിര്‍ദ്ദേശിച്ച അംഗങ്ങള്‍ വരെ ഉണ്ടത്രെ. വാര്‍ഡിലെ അംഗന്‍വാടികളുടെ ഭാഗമായി ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പഞ്ചായത്തും വിദ്യാഭ്യാസസ്ഥാപനങ്ങളും തമ്മിലുള്ള ആശയകുഴപ്പം കാരണം പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല.
















