മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസില്‍ സ്റ്റാര്‍ ഇന്ത്യ ടിവി മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി കുറ്റം സമ്മതിച്ചു. മകള്‍ ഷീനയെ വധിച്ചത് താന്‍ തന്നെയാണെന്ന് ഇന്ദ്രാണി പോലീസിനോടു സമ്മതിച്ചുവെന്നാണ് സൂചന. കഴിഞ്ഞയാഴ്ച അറസ്റ്റിലായ അവരെ ഇതിനകം 110 മണിക്കൂര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. മുംബൈ പോലീസ് മേധാവി രകേഷ് മരിയയും ഇന്ദ്രാണിയെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണി, രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, കാര്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ കോടതി ഈ മാസം അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയുടെ മൂന്നാം ഭര്‍ത്താവും ചാനല്‍ പ്രഭുവുമായ പീറ്റര്‍ മുഖര്‍ജിയെ ചോദ്യം ചെയ്തു. ഖാര് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പീറ്റര്‍ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് പീറ്ററിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. പീറ്ററിന്റെ സാന്നിധ്യത്തില്‍ പോലീസ് ഷീനയെയും സഞ്ജീവിനെയും ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്തിട്ടുണ്ട്.
ഷീനയുടെ ആദ്യ ബന്ധത്തില്‍ രണ്ടു മക്കളാണ് ഉള്ളത്. ഷീനയെന്ന മകളും മിഖായേല്‍ എന്ന മകനും. ഇരുവരും തനിക്ക് ഇന്ദ്രാണിയിലുണ്ടായ മക്കളാണെന്ന് പറഞ്ഞ് സിദ്ധാര്‍ഥ ദാസ് എന്നയാള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ ഇന്ദ്രാണിയെ വിവാഹം കഴിച്ചിരുന്നില്ല, എന്നാല്‍ ഇന്ദ്രാണിയുടെ വീട്ടില്‍ ഒന്നിച്ച് താമസിക്കുകയായിരുന്നു. പിന്നീട് ഇന്ദ്രാണി തന്നെ വിട്ടുപോയി.
അതിനു ശേഷമാണ് സഞ്ജീവ് ഖന്നയെ വിവാഹം കഴിച്ചത്. സഞ്ജീവുമായി ചേര്‍ന്നാണ് ഷീനയെ ഇന്ദ്രാണി കൊന്നത്. തന്റെ മൂന്നാം ഭര്‍ത്താവ് പീറ്ററിന്റെ ആദ്യ വിവാഹത്തിലുള്ള ഇളയമകന് രാഹുലുമായി തന്റെ മകള്‍ ഷീനയ്ക്ക് പ്രണയമുണ്ടെന്നറിഞ്ഞാണ് ഷീനയെ ഇന്ദ്രാണി വകവരുത്തിയതെന്നാണ് സംശയം. 2002ലാണ് ഇന്ദ്രാണി പീറ്ററെ വിവാഹം കഴിച്ചത്.
ഷീന തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി പീറ്ററിനോട് പറഞ്ഞിരുന്നത്. ഷീനയുടെ പക്കലുണ്ടായിരുന്ന പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: