ന്യൂദല്‍ഹി: കള്ളപ്പണക്കാര്യത്തില്‍ ഭാരതവും സ്വിറ്റ്സര്‍ലന്‍ഡുമായി കരാര്‍ വന്നേക്കും. ഇതിനുള്ള ശ്രമത്തിലാണ് സ്വിസ് പാര്‍ലമെന്റ്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ സ്വമേധയാ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന കരാറാകും( ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍) ഇരുരാജ്യങ്ങളും ഒപ്പിടുകയെന്നാണ് സൂചന.
നടപടികള്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് തോന്നുന്നില്ല. അന്താരാഷ്ട്ര ധനകാര്യ സെക്രട്ടറിയേറ്റ് വക്താവ് ആന്‍ സെസാര്ഡ് പറഞ്ഞു. കരാര്‍ ഒപ്പിടുന്നതോടെ സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും, ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പറും അക്കൗണ്ടുകളിലുള്ള ബാലന്‍സും ഇടപാടുകളുടെ വിശദവിവരങ്ങളും പലിശത്തുകയും ലാഭവിഹിതവും ഇന്‍ഷ്വറന്‍സ് പോളിസി വിവരങ്ങളും സ്വത്തുക്കളുടെ വില്‍പ്പന വിവരങ്ങളും എല്ലാം സ്വമേധയാ കൈമാറ്റം ചെയ്യപ്പെടും. കള്ളപ്പണത്തിന് എതിരെ പോരാടുന്ന ഭാരത്തിന് വലിയ സഹായമാകും ഇത്തരം കരാര്‍. ആന്‍ പറഞ്ഞു.
അക്കൗണ്ടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാലാണ് സ്വിസ് ബാങ്കുകളില്‍ ഭാരതീയര്‍ അടക്കം വിദേശികള്‍ കോടികള്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ന്നുതുടങ്ങിയതോടെ പണിമിടപാടുകളില്‍ സുതാര്യത കൊണ്ടുവരാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: