ഇരുപതാം നൂറ്റാണ്ട് കണ്ട ഭക്തകവികളില്‍ ഏറ്റവും അഗ്രേസരനായിരുന്നു കാവ്യകൗസ്തുഭം ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ മനസിലും പ്രവൃത്തിയിലും ശ്രീകൃഷ്ണഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു.
കവിയാകാനായിരുന്നില്ല അദ്ദേഹം കവിതയെഴുതിയത്. മറിച്ച് ഹൃദയത്തില്‍ നിന്നും ഗംഗാപ്രവാഹം പോലെ ഒഴുകിയിരുന്ന ശ്രീകൃഷ്ണപ്രേമാമൃതം നിറച്ചുവെയ്‌ക്കുവാനുള്ള അമൃതചഷകങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ആ മഹാനുഭാവന്‍ ഭഗവാനില്‍ അലിഞ്ഞ ദിവസമാണ് ഇന്ന്. അഷ്ടമിരോഹിണി ദിവസമായിരുന്നു ആ പുണ്യാത്മാവ് ഭഗവാനിലേക്ക് മടങ്ങിയത്.
സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ കവിതയെഴുതുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച സംസ്‌കൃത കവിതക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1904-ല്‍ ഒറ്റപ്പാലത്തിനടുത്ത മായന്നൂരിലായിരുന്നു ജനനം.
പന്ത്രണ്ടാം വയസില്‍ ശ്രീകൃഷ്ണനെക്കുറിച്ചുള്ള കവിതയാണ് ആദ്യമായി എഴുതിയത്. ശ്രീരാമകൃഷ്ണദേവന്റെയും ശാരദ ദേവിയുടെയും ജീവചരിത്രങ്ങളാണ് ഓട്ടൂരിന്റെ ജീവിതം മാറ്റി മറിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു.
ഗുരുവായൂരില്‍ താമസിക്കുന്ന കാലത്താണ് മേയ്‌ക്കാട്ട് നീലകണ്ഠ സദ് ഗുരുവുമായി പരിചയമാകുന്നത്. അത് ജീവിതാവസാനം വരെ നീണ്ടു. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യരില്‍ ഒരാളായ നിര്‍മ്മലാനന്ദസ്വാമിയില്‍ നിന്നാണ് ഓട്ടൂര്‍ സന്യാസ ദീക്ഷ സ്വീകരിച്ചത്. കേരളത്തിലെ രാമകൃഷ്ണാശ്രമങ്ങളിലെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം. കവിത അദ്ദേഹത്തിന് ജീവിതോപാധിയായിരുന്നില്ല. ഹൃദയം ശ്രീകൃഷ്ണഭക്തികൊണ്ട് നിറയുമ്പോള്‍ അതില്‍ നിന്നും താനറിയാതെ നിര്‍ഗമിച്ചിരുന്ന കാവ്യകുസുമങ്ങള്‍ ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സര്‍ഗ വൈഭവത്തെ തിരിച്ചറിഞ്ഞ് സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത് എന്‍.വി. കൃഷ്ണവാരിയരാണ്.
തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീഗുരുവായൂരപ്പന്‍ മാസികയുടെ എല്ലാ ലക്കങ്ങളിലും അദ്ദേഹത്തിന്റെ കവിത നിര്‍ബന്ധമായിരുന്നു. ഭക്തിയില്‍ മുങ്ങികൊണ്ട് വായിക്കുന്നവരില്‍ പ്രത്യേക അനുഭൂതി പരത്തുന്ന ഓട്ടൂരിന്റെ കൃതികള്‍ വായിച്ചാല്‍ ഭഗവാനെ നേരിട്ടുകാണുന്ന പ്രതീതി ഉളവാകുന്നതായിരുന്നു ഉണ്ണിനമ്പൂതിരിപ്പാടിന്റെ രചന. ഒരു പക്ഷേശ്രീകൃഷ്ണന്‍’ എന്ന വിഷയത്തെ അധികരിച്ചെഴുതിയ കവിതകളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ വരെ സ്ഥാനം പിടിക്കാന്‍ വരെ ഇടയുണ്ട്.
ത്രിവേണി സംഗമത്തിലെ സരസ്വതിയെപ്പോലെ അധികമാരും അറിയാതെ അന്തര്‍വാഹിനിയായി ഒഴുകിയിരുന്ന മറ്റൊരു മാനം കൂടി ആ മഹാപ്രതിഭയ്‌ക്കുണ്ടായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു അത്. ഓട്ടൂരെന്ന വ്യക്തിയേയും ഓട്ടൂരെന്ന ഭക്തകവിയെയും ഒരുമിച്ച് നിര്‍ത്തിനോക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം വിസ്മയിക്കുക. ലൗകിക ദൃഷ്ട്യാ അദ്ദേഹത്തിന്റെ ജീവിതം സുഖപ്രദമായിരുന്നില്ല. ചെറുപ്പം മുതലെ രോഗിയായിരുന്നു അദ്ദേഹം. 85 -ാംവയസില്‍ഭഗവല്‍ പദമണയും വരെ സന്തതസഹചാരിയും എന്നാല്‍ ഒരിക്കല്‍പോലും തന്റെ കവിതയില്‍ രോഗം മാറ്റിത്തരുവാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചതായി കാണാന്‍ കഴിഞ്ഞില്ല.
1980 ഡിസംബര്‍ 26 ന് കളഭാട്ടദിവസമാണ് അദ്ദേഹത്തിന് ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റ് കാവ്യകൗസ്തുഭം എന്ന വിശേഷണംനല്‍കിയത്. ജീവിതത്തിന്റെ അവസാനകാലത്ത് വിശ്രമം മാതാഅമൃതാനന്ദമയിയുടെ സമീപത്തായിരുന്നു. അമ്മക്കരികില്‍ എല്ലാം മറന്ന് ഭഗവാനെ കണ്ടുംകൊണ്ട്, അമ്മയെപുണര്‍ന്നുംകൊണ്ട് പരമപദത്തിലേയ്‌ക്ക് വിലയംപ്രാപിക്കുകയായിരുന്നു. 1989 ല്‍ മരിക്കുന്നതുവരെ അഭേദ്യമായിരുന്നു ആ ബന്ധം. ആഗസ്റ്റ് 24 ന് അമ്മയുടെ മടിയില്‍ തലവെച്ചുകിടന്നാണ് ‘അമ്പിളി അമ്മാവന്‍’ എന്ന അവസാനത്തെ കവിത ചൊല്ലിയത്.ഗദ്യത്തിലും കൃതഹസ്തനായിരുന്നു ഓട്ടൂരെന്നത് എടുത്തുപറയേണ്ടതാണ്.
ശ്രീരാമകൃഷ്ണകര്‍ണാമൃതം , രാധാകൃഷ്ണരസായനം, അഘോരമണി, ശ്രീഭഗവാനുവാച സംസ്‌കൃതത്തിലും നീലചന്ദ്രിക, മന്ദാകിനി, ആനന്ദമുരളി, ശ്യാമസുന്ദരന്‍, നാമാംബിക, ത്രിവേണി, നൈമിശാരിണ്യം, തിരുനാമം എന്നിവ മലയാള ഗദ്യ- കവിത സമാഹാരവുമാണ്. കൂടാതെ നിരവധി ലേഖനങ്ങള്‍ വിവിധങ്ങളായ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുണ്ട്. ഇവ സാമഹരിക്കുകയുണ്ടായില്ല എന്നത് വലിയകുറവുതന്നെയാണ്. കാരണം ഭഗവാനോട് ഒട്ടിനിന്നുംകൊണ്ട് ഭക്തിയെന്തെന്ന് നമ്മേവിളിച്ചുകാണിച്ചുതരികയായിരുന്നു ആ പുണ്യാത്മാവ്. അദ്ദേഹത്തിന്റെ ഭാഗവത പ്രഭാഷണങ്ങളോരോന്നുംതന്നെ ആഴത്തിലുള്ള അറിവുപകരുന്നതായിരുന്നു.
















