തിരുവനന്തപുരം: വിജയത്തില്‍ സംശയം ജനിച്ചവര്‍ നടത്തിയ അട്ടിമറി നീക്കങ്ങള്‍ കോടതിയില്‍ പൊളിഞ്ഞതോടെ തെരഞ്ഞെടുപ്പിനു മുമ്പേ അവര്‍ക്ക് തോല്‍വി പിണഞ്ഞു. ഭരണഘടനാ വ്യവസ്ഥകളെ വെല്ലുവിളിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സര്‍ക്കാര്‍-ഭരണമുന്നണി നീക്കത്തിനാണ് ഈ പ്രഹരം. വാര്‍ഡ് വിഭജനം ഇഷ്ടത്തിന് നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച മുസ്ലിം ലീഗും കോണ്‍ഗ്രസുമാണ് ശരിക്കും വെട്ടിലായത്.
തെരഞ്ഞെടുപ്പ് അനിവാര്യമായതോടെ യുഡിഎഫിനകത്തെ കോണ്‍ഗ്രസ്-ലീഗ് ശീതസമരം രൂക്ഷമാകും. പ്രശ്നങ്ങള്‍ എല്ലാം മുസ്ലിം ലീഗിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്നു ചൂണ്ടിക്കാട്ടി ലീഗ് നേതാക്കള്‍ ഇറങ്ങിക്കഴിഞ്ഞു. തീരുമാനങ്ങള്‍ സര്‍ക്കാരും മുന്നണിയും ഒന്നിച്ചെടുത്തതാണെന്നാണ് ഒര വ്യാഖ്യാനം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന് നായര്‍ രാഷ്ട്രീയക്കാരനാണെന്നും സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണെന്നുമാണ് ലീഗ് നേതാവ് കെ.പി.എ. മജീദ് ആരോപിക്കുന്നത്.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തിലേറും വിധമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ ശശിധരന് നായര്‍ വ്യക്തമാക്കി. കോടതി വിധി കണ്ട ശേഷം കമ്മീഷന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുക എന്ന കടമ കമീഷന് നിറവേറ്റും. തെരഞ്ഞെടുപ്പു നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരുമായി തര്‍ക്കത്തിനില്ല. സര്‍ക്കാരുമായി സഹകരിച്ചാവും നടപടികള്‍, കമീഷന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതി വിധി എതിരായതോടെ തെരഞ്ഞെടുപ്പ് നീട്ടാനുള്ള പിടിവാശിയില്‍ നിന്ന് സര്‍ക്കാരും അയഞ്ഞിട്ടുണ്ട്. ഇതിനിടെ ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ വിമര്‍ശനവുമായി ലീഗ് മന്ത്രിമാരും രഗത്തെത്തി. പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിച്ചതടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ചാണ് ചെയ്തതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മുസ്ലിം ലീഗ് മാത്രമാണ് ഇതിന് പിന്നിലെന്നുള്ള ആക്ഷേപം ശരിയല്ല.
ലീഗിന് താത്പര്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വാര്‍ഡ് വിഭജനത്തില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല. ഹൈക്കോടതി വിധി നടപ്പാക്കേണ്ടി വരുമ്പോള്‍ ചില സങ്കീര്‍ണതകളുണ്ടെന്നും അലി തിരുവനന്തപുരത്ത് പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്തിമ തീരുമാനം ഇനി കമ്മീഷനാണെന്ന് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി എം.കെ. മുനീറും പ്രതികരിച്ചു.
സാമുദായിക അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ വിഭജിച്ചതുംപുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിച്ചതും സംസ്ഥാന ചരിത്രത്തിലാദ്യമാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് വാര്‍ഡുകള്‍ വെട്ടിമുറിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു. സാമുദായിക, രാഷ്ട്രീയ പരിഗണനകള്‍ നോക്കി നിലവിലുള്ള വില്ലേജുകള്‍ വിഭജിച്ചും വാര്‍ഡുകള്‍ വെട്ടി ചേര്‍ത്തും പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പായതോടെയാണ്. സോളാര്‍- ബാര്‍കോഴ കേസുകള്‍ യുഡിഎഫ് ദുര്‍ഭരണത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. പരാജയം മുന്നില്‍ കണ്ട് ചട്ടങ്ങള്‍ ലംഘിച്ച് തന്നിഷ്ടപ്രകാരം വാര്‍ഡ് വിഭജനം നടത്തിയ സര്‍ക്കാരിന് കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: