കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ എന്നും രാജ്യത്തിന് എതിരായിട്ടേ നിന്നിട്ടുള്ളൂ. എപ്പോഴെങ്കിലും രാജ്യമെന്നും സ്വാതന്ത്ര്യമെന്നും അഖണ്ഡതയെന്നും അവര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി അണികളെയും ജനങ്ങളെയും വഞ്ചിക്കാന്‍ മാത്രമാണ്. നിര്‍ണായക അവസരം വന്നപ്പോഴൊക്കെ അവര്‍ രാജ്യത്തിന്റെ അഖണ്ഡതയെ തുരങ്കംവച്ചവരും ഒറ്റുകാരുമായി മാറി. മതവിദ്വേഷം പ്രചരിപ്പിച്ച അവര്‍ സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ മതവികാരത്തെ മുതലെടുത്ത് രാജ്യത്തിനെതിരായി ആ വികാരത്തെ തിരിച്ചുവിട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ ഇന്നോളമുള്ള ചരിത്രം വഞ്ചനയുടെയും രാഷ്ട്രദ്രോഹത്തിന്റേതുമാണ്.
അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടി ആദ്യമായി ഏറ്റവും ഗുരുതരമായ രാജ്യദ്രോഹ നിലപാട് എടുത്തത് 1942 ലാണ്, മുസ്ലിംലീഗിന്റെ രാഷ്ട്രവിഭജനവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍. ലീഗ് 1940 ലാണ് പാക്കിസ്ഥാന് പ്രമേയം പാസ്സാക്കിയത്. തുടര്‍ന്ന് രാജ്യമെമ്പാടും വിഭജനത്തിനെതിരായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും പ്രക്ഷോഭങ്ങളും അലയടിച്ചു. ദേശസ്നേഹികള്‍ മുഴുവന്‍ ലീഗിന്റെ നിലപാടിനെതിരെ അണിനിരന്നു. (പിന്നീട് നെഹ്റുവിന്റെ താല്‍പ്പര്യപ്രകാരം ഭാരതവിഭജനത്തിനു കോണ്‍ഗ്രസ് കൂട്ടുനിന്നെങ്കിലും) നാല്‍പ്പതുകളില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന് വാദത്തിനെതിരായ നിലപാടാണെടുത്തത്. പാക്കിസ്ഥാന് എന്നത് ഹിമാലയന്‍ അബദ്ധം എന്നാണ് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. വാളിനെ വാളുകൊണ്ടു നേരിട്ടാലും ഭാരതം മുഴുവന്‍ കത്തിയെരിഞ്ഞാലും പാക്കിസ്ഥാന് അനുവദിക്കുന്ന പ്രശ്നമില്ല എന്നു പട്ടേല്‍ പ്രഖ്യാപിച്ചു. എന്നെ രണ്ടാക്കി വെട്ടിമുറിച്ചതിനുശേഷമല്ലാതെ ഭാരതത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. ഇതുകൂടാതെ ദേശസ്നേഹികളെ മുഴുവന്‍ ആവേശം കൊള്ളിക്കുകയും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അഖണ്ഡഹിന്ദുസ്ഥാന്‍ പ്രമേയവും പാസ്സാക്കി.
എന്നാല്‍ ആദ്യം മുതലേ സ്വാതന്ത്ര്യസമരത്തിന് എതിരു പ്രവര്‍ത്തിക്കുകയും ദേശീയത തള്ളിക്കളയേണ്ട ആദര്‍ശമാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി അതുകൊണ്ടു തന്നെ പാക്കിസ്ഥാന് അനുകൂല നിലപാടാണ് കൈക്കൊണ്ടത്. അവര്‍ അഖണ്ഡഭാരതം എന്ന സങ്കല്പത്തെ നിന്ദിക്കുകയും ബഹുദേശീയവാദം എന്ന വിഘടനവാദം താത്വികമായി അവതരിപ്പിക്കുകയും ചെയ്തു. എന്നുമാത്രമല്ല ജനങ്ങളില്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രചാരണം നടത്തുകയും ചെയ്തു. മുസ്ലിംലീഗിന്റെയും ജിന്നയുടേയും പാക്കിസ്ഥാന്വാദത്തെ പിന്തുണച്ചുകൊണ്ട് പാര്‍ട്ടി ഔദ്യോഗികമായി പ്രമേയം പാസ്സാക്കുകകൂടി ചെയ്തു.
1942 സെപ്തംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ ‘ഓണ്‍ പാക്കിസ്ഥാന് ആന്റ് ഇന്ത്യന്‍ നാഷണല്‍ യൂണിറ്റി’ എന്ന പ്രമേയം പാസ്സാക്കി. ആ പ്രമേയത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: ”—— ഭാരതത്തില്‍ സ്വന്തമായ ഭൂവിഭാഗവും പൊതുവായ പാരമ്പര്യവും പൊതുഭാഷയും സംസ്ക്കാരവും മാനസികഘടനയും പൊതുവായ സാമ്പത്തിക ജീവിതവുമുള്ള ഓരോ ജനവിഭാഗത്തെയും ഒരു പ്രത്യേകരാഷ്ട്രമായി അംഗീകരിക്കണം. ഈ ഓരോ രാഷ്ട്രത്തിനും വേണമെന്നു തോന്നുമ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍നിന്ന് വേറിട്ട് സ്വതന്ത്ര രാഷ്ട്രമാവാനുള്ള അവകാശം ഉണ്ടായിരിക്കണം. ……. അങ്ങനെ നാളത്തെ സ്വതന്ത്രഭാരതം പഠാണികള്‍, പടിഞ്ഞാറന്‍ പഞ്ചാബികള്‍ (പ്രമുഖമായും മുസ്ലിങ്ങള്‍) സിഖുകാര്‍, ഗുജറാത്തികള്‍, ബംഗാളികള്‍, ആസ്സാമികള്‍, ബീഹാറികള്‍, ഒറിയക്കാര്‍, ആന്ധ്രക്കാര്, തമിഴര്‍, കര്ണാടകക്കാര്, മഹാരാഷ്ട്രീയര്‍, മലയാളികള്‍ എന്നിങ്ങനെ സ്വയം ഭരണാവകാശമുള്ള പല രാഷ്ട്രങ്ങളുടെയും ഒരു ഫെഡറേഷനോ യൂണിയനോ ആയിരിക്കും.” (നാഷണല്‍ ക്വസ്റ്റിന് ഇന്‍ ഇന്ത്യ, പാക്കിസ്ഥാന് ആന്റ് നാഷണല്‍ യൂണിറ്റി- ജി. അധികാരി).
ഇങ്ങനെ ‘പാക്കിസ്ഥാനും ഇന്ത്യയും’ എന്ന രണ്ടു രാജ്യമല്ല ഉണ്ടാകേണ്ടത്, പതിനാറു സ്വതന്ത്രരാഷ്ട്രങ്ങളായിരിക്കണം; തല്ക്കാലം വേണമെങ്കില്‍ സോവിയറ്റു യൂണിയന് മാതൃകയില്‍ ഒരു യൂണിയനാകാം, പിന്നീട് വേറിട്ടു പോകാം എന്നതാണല്ലോ പ്രമേയം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഎംഎസ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം എഴുതിയത്.
‘ആഫ്റ്റര്‍ നെഹ്റു ഇഎംഎസ്’ എന്ന കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം സഫലമാകുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തില്‍ വരികയും ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാടിന്റെ ഗതി എന്താകുമായിരുന്നു? തമ്മില്‍ത്തല്ലി തലകീറി നശിക്കുന്ന ചെറുരാജ്യങ്ങളായി അധഃപതിക്കുകയില്ലായിരുന്നോ? ഈശ്വരന് ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരാതിരുന്നതും ഇനി വരാന്‍ സാധ്യതയില്ലാത്ത തരത്തില്‍ അവര്‍ അധഃപതിച്ചതും.
മതവികാരം ഊതിവീര്‍പ്പിച്ച് അധികാരം നേടാനുള്ള ആദ്യശ്രമം അങ്ങനെ പരാജയപ്പെട്ടു. എങ്കിലും അവരുടെ പരിശ്രമം ഉപേക്ഷിച്ചില്ല. അടുത്ത് കുഴിതോണ്ടിയത് കേരളത്തില്‍ത്തന്നെയാണ്.
രണ്ടാമത്തെ ചതി അവര്‍ ചെയ്തത് 1947 ലാണ്.പെരിന്തല്‍മണ്ണക്കടുത്ത് ഉണ്യന്‍ സാഹിബ് എന്നൊരാളും കുടുംബവും ഹിന്ദുവായി, രാമസിംഹനായി.1921 ലെ മാപ്പിളലഹളക്കാലത്ത് ബലം പ്രയോഗിച്ച് മതംമാറ്റപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു രാമസിംഹന്. അദ്ദേഹവും കുടുംബവും ഒരവസരത്തില്‍ തിരിച്ച് സ്വമതത്തിലേക്കു വന്നു; ഘര്‍ വാപസി തന്നെ.
ഇന്നത്തെപ്പോലെതന്നെ അന്നും ഹിന്ദുസമൂഹത്തില്‍നിന്നും ബലം പ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ മതംമാറ്റാം. എന്നാല്‍ തിരിച്ചുപോകുന്നത് കടുത്ത ‘അപരാധമാണ്’. അത് പൊറുക്കാവുന്ന കുറ്റമല്ല. അതുകൊണ്ട് ഇന്നത്തെ ഭീകരവാദികളുടെ പൂര്‍വ്വികര്‍ രാമസിംഹനെയും കുടുംബത്തെയും ഒന്നൊഴിയാതെ വെട്ടിക്കൊന്നു.കൊത്തിയരിഞ്ഞ് പെരുവഴിയിലിട്ടു. ആരും ശവശരീരം എടുത്ത് സംസ്ക്കരിച്ചുപോകരുതെന്ന് ഫത്വയും പുറപ്പെടുവിച്ചു. ഭയന്നുപോയ ബന്ധുക്കളും സാധാരണ ഹിന്ദുക്കളും ശവസംസ്കാരം നടത്താന്‍ മുന്നോട്ടുവന്നില്ല. പിന്നീട് ശവങ്ങള് ചീഞ്ഞുതുടങ്ങിയപ്പോള് പഞ്ചായത്ത് അധികൃതര്‍ ശരീരഭാഗങ്ങള്‍ കോരിയെടുത്ത് സംസ്ക്കരിച്ചു.
ഈ സംഭവം ഒട്ടൊന്നുമല്ല ഹിന്ദുക്കളെ ഭീതിയിലാഴ്ത്തിയത്.മാപ്പിളലഹളയുടെ മുറിവ് ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ ദുരന്തം ഏറ്റുവാങ്ങാനുള്ള മാനസികാരോഗ്യം സാധാരണ ജനങ്ങള്‍ക്കുണ്ടായില്ല.
ഈ സന്ദര്‍ഭത്തില്‍ ഭീതിയിലാണ്ട സമൂഹത്തെ ആശ്വസിപ്പിക്കാനോ ഇരകളുടെ ഒപ്പം നില്‍ക്കാനോ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായത്. മറിച്ച് മതഭീകരവാദികള്‍ക്ക് വേണ്ടി വാദിക്കാനാണ്.
കേരളമാകെ വിറങ്ങലിച്ചു നില്ക്കുമ്പോള് കൊലപാതകികളെ ന്യായീകരിച്ചുകൊണ്ട് ഇഎംഎസ് പ്രസ്താവനയിറക്കി. അതിനെതിരെ ആക്ഷേപമുണ്ടായപ്പോള്‍ ന്യായീകരണം ശക്തമാക്കാന്‍ ലേഖനമെഴുതി. ആ ലേഖനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊലപാതകികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും ഒപ്പമാണെന്ന് സംശയത്തിനിട നല്കാത്തവണ്ണം പ്രഖ്യാപിച്ചു.
ലേഖനത്തിന്റെ അവസാനം ഇങ്ങനെ: ”അതുകൊണ്ട് ഈ കൈക്രിയ നടത്തിയവരെ കണ്ടുപിടിച്ച് തൂക്കിലേറ്റണമെന്നൊന്നും കമ്മ്യൂണിസ്റ്റുകാരാവശ്യപ്പെടുന്നില്ല. ഇതിനെപ്പറ്റി ഒരു ക്രിമിനല്‍ കേസ് നടത്തരുതെന്നാണ് ഞങ്ങള്‍ പറയുന്നത്. കാരണം അത് പോലീസിനു കൈക്കൂലി വാങ്ങാന്‍ മാത്രമേ വഴിവയ്ക്കുകയുള്ളൂ.” (ഇഎംഎസ് – സമ്പൂര്‍ണ്ണകൃതികള്‍ – അധ്യായം 2 – രാമസിംഹന്റെ കൊലക്കുപിന്നില്‍)
കൊലപാതകികള്‍ക്കും ഭീകരവാദികള്‍ക്കും കൂട്ടുനിന്നാല്‍ മതത്തിന്റെ പേരില്‍ തങ്ങള്‍ക്കു പിന്തുണ കിട്ടുമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കണക്കുകൂടിയത്.
അവരുടെ മൂന്നാമത്തെ വര്‍ഗ്ഗീയ രാഷ്ട്രീയം പുറത്തുചാടിയത് മലപ്പുറം ജില്ലാ രൂപീകരണത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയൊരാവേശമായി കേരള സംസ്ഥാന രൂപീകരണത്തോടെ മാറി. നുണപറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു തത്വശാസ്ത്രമായി അവതരിപ്പിക്കുകയും പാര്‍ട്ടിക്കുവേണ്ടി അങ്ങനെ ചെയ്യുന്നത് ആദര്‍ശമാണെന്ന് അണികളെ പഠിപ്പിക്കുകയും ചെയ്തതുകൊണ്ട് മറുചോദ്യമോ തര്‍ക്കമോ ഉണ്ടായില്ല. സാധാരണക്കാരും തൊഴിലാളികളും പാര്‍ട്ടിയിലേക്ക് ഒഴുകി.
ഭൂപരിഷ്ക്കരണഭീഷണിയില് പണക്കാരും ഭൂപ്രഭുക്കളും ജാതിജന്മിനാടുവാഴി വിഭാഗങ്ങളും നമ്പൂതിരിപ്പാടിനൊപ്പം നിന്നു, ഭൂമി രക്ഷിച്ചെടുക്കാന്‍. പ്രത്യേകിച്ചും ഇഎംഎസിന്റെ ബന്ധത്തില്‍ ഏറനാട് വള്ളുവനാട് പ്രദേശത്തുള്ളവരെ പാട്ടിലാക്കാനും കഴിഞ്ഞു.
കേരളരൂപീകരണത്തെത്തുടര്ന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയ ജനങ്ങള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ, ഒറ്റക്കുഭരിക്കാനുള്ള ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു. ഹിന്ദുക്കളുടെ മതവികാരത്തെ ചൂഷണം ചെയ്യാനും മറന്നില്ല.ശബരിമല ക്ഷേത്ര തീവെപ്പു കേസിലെ പ്രതികളെ വെളിച്ചത്തുകൊണ്ടുവരുമെന്ന ഒരു വെടിപൊട്ടിക്കാനും കമ്മ്യൂണിസ്റ്റുകാര്‍ മടിച്ചില്ല.
കപടമായ പ്രചാരണത്തെ അതിജീവിക്കാന്‍ ഇന്നത്തെപ്പോലെ മാധ്യമങ്ങള്‍ വിപുലമായിരുന്നില്ലല്ലോ.ഗീബല്‍സിയന്‍ തന്ത്രത്തില്‍ വീണ ജനങ്ങള്‍ പാര്‍ട്ടിക്ക് വോട്ടുചെയ്തു. ഒറ്റക്കു ഭൂരിപക്ഷം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറി.
എന്നാല്‍ രണ്ടു കൊല്ലത്തിനുള്ളില്‍ വിമോചനസമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു. പിന്നീട് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റക്കു ഭരിക്കാന്‍ കഴിഞ്ഞില്ല. ആദ്യം നേടിയ അത്രയും സീറ്റും ഇന്നോളം ലഭിച്ചിട്ടില്ല. പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴും ഇനി ഗതി മുന്നോട്ടില്ലെന്നു മനസ്സിലാക്കി.
ഇനി അധികാരം നേടാന്‍ പാര്‍ട്ടിയുടെ പതിവ് ആയുധം പുറത്തെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ പുതിയ ചീട്ട് ഇറക്കിക്കളിച്ചത്. ഭാരത വിഭജനത്തിനു കാരണക്കാരാവുകയും ജനങ്ങളില്‍ മതവിദ്വേഷം വിതറുകയും ചെയ്ത മുസ്ലിം ലീഗിനെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചു. എന്നുമാത്രമല്ല അവരെ എക്കാലവും കൂടെ നിര്‍ത്താനുള്ള തന്ത്രമെന്ന നിലയില്‍ അവര്‍പോലും ആവശ്യപ്പെടാത്തകാര്യം ചെയ്തുകൊടുക്കുവാനും ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തയ്യാറായി.
1946 ല്‍ പാക്കിസ്ഥാന് അനുവദിക്കുന്നതിനും ഭാരതം വിഭജിക്കുന്നതിനുമായി മുസ്ലിംലീഗ് ഡയറക്ട് ആക്ഷന്‍ എന്ന ഭീകരാക്രമണം രാജ്യം മുഴുവന്‍ നടത്തി. പതിനായിരക്കണക്കിനു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അന്നുണ്ടായ കലാപഭൂമികളിലൊന്നു മാത്രമാണ് നവഖാലി. ആ സന്ദര്‍ഭത്തില്‍ ഇന്നത്തെ മലപ്പുറം പ്രദേശവും മാറിനിന്നില്ല.”പത്തണക്കു കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്” എന്ന് പച്ചമലയാളത്തില്‍ മുദ്രാവാക്യം മുഴങ്ങിയതവിടെയാണ്. ആ മുദ്രാവാക്യം മുഴക്കിയവരാരും പിന്നീട് പാക്കിസ്ഥാനിലേക്കു പോയതുമില്ല.
അന്ന് മുദ്രാവാക്യം മുഴക്കുകയും പാക്കിസ്ഥാന് പതാക ഉയര്‍ത്തുകയും എന്നാല്‍ പാക്കിസ്ഥാനിലേക്കു പോകാതിരിക്കുകയും ചെയ്തവര്‍ക്ക് 1969 ല്‍ ഒരു കുട്ടിപാക്കിസ്ഥാന്‍ എന്ന നിലയില്‍ പുതിയ മാപ്പിളസ്ഥാന് പ്രഖ്യാപിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ മുന്നേറിയത്. മാപ്പിള ജില്ലകൊണ്ട് സാധാരണ മുസല്മാന് യാതൊരു ഗുണവും ഇല്ല. കള്ളക്കടത്തുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഭീകരര്‍ക്കും സൈ്വരവിഹാരം നടത്താനുള്ള ഒരിടം സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗീയ രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചു. ഇന്നു കേരളത്തില്‍, ഒരുപക്ഷേ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് മലപ്പുറത്താണ്. രാജ്യത്തും വിദേശത്തും വിവിധ ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത് ആ ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ മതവിവേചനം അവിടെയാണ്. അത്തരമൊരു അവസ്ഥ സംജാതമാക്കിയത് കമ്മ്യൂണിസ്റ്റുകാരാണ്.
വര്‍ദ്ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയെ പങ്കിട്ടെടുക്കാനും വോട്ടാക്കാനും വലിയ മത്സരംതന്നെ നടന്നു. എത്രത്തോളം പ്രീണിപ്പിക്കാമോ അത്രത്തോളം പ്രീണിപ്പിക്കുക. എന്തു വിട്ടുവീഴ്ചയും ചെയ്യുക. ഏതു നീചപ്രവൃത്തിക്കും കൂട്ടുനില്ക്കുക. രാഷ്ട്രീയ ലാഭം മാത്രമായിരുന്നു നോട്ടം.
ആ മത്സരത്തില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും മത്സരിച്ചു. മത്സരത്തില്‍ നേട്ടം മുഴുവന്‍ മുസ്ലിംലീഗിനായിരുന്നു. ചത്ത കുതിര എന്നു ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച മുസ്ലിംലീഗിനെ ആദ്യം പാലൂട്ടിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നു പറഞ്ഞു. കോണ്‍ഗ്രസ്സിന് 1921 തൊട്ടേ വര്‍ഗീയ പ്രീണനം പരിചിതമായിരുന്നതുകൊണ്ട് ഏതറ്റം വരെ പോകാനും മടിയുണ്ടായില്ല. അതിനെയും കടത്തിവെട്ടാന്‍ കമ്മ്യൂണിസ്റ്റുകള്‍ തീരുമാനിച്ചു. അങ്ങനെയാണ് 1921 മുതല്‍ രാജ്യത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ മാപ്പിളലഹളയെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചത്. 1971 ലെ അച്ചുതമേനോന് സര്‍ക്കാര്‍ ആയിരുന്നു ഈ രാക്ഷസീയ കര്‍മ്മത്തെ മഹത്വവല്‍ക്കരിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: