ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ ട്രിഗാന എയര്‍ വിമാനത്തില്‍ നിന്നും 53 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇനി ഒരു കുട്ടിയുടെ മൃതദേഹം കൂടി മാത്രമാണ് കണ്ടെത്താനുള്ളത്. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് നിന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല.
അതേസമയം വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതായി ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനം മുഴുവനായും നശിച്ചെന്നും തരിപ്പണമായ പല ഭാഗങ്ങളിലും കത്തിക്കരിഞ്ഞ പാടുകള്‍ കാണാമെന്നും അധികൃതര്‍ പറഞ്ഞു. 250 രക്ഷാപ്രവര്‍ത്തകരും 11 വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കനത്ത മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്താണു വിമാനം തകര്‍ന്നത്. പാപുവ തലസ്ഥാനമായ ജയപുരയിലെ സെന്താനി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തിനു ലക്ഷ്യസ്ഥാനമായ ഓക്‌സിബിലില്‍ ഇറങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്.
വിമാനത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്. എല്ലാവരും ഇന്തൊനീഷ്യ സ്വദേശികളാണ്. ട്രിഗാന എയര്‍ സര്‍വീസിന്റെ എടിആര്‍ 42–300 വിമാനമാണ് അപകടത്തില്‍ പെട്ടത്.
ആഭ്യന്തര സര്‍വീസ് നടത്തുന്ന ട്രിഗാന എയറിന് 14 വിമാനങ്ങളാണ് ഉള്ളത്. വ്യോമയാന മേഖലയില്‍ 26 വര്‍ഷത്തെ പരിചയമുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് 2007ല്‍ യൂറോപ്യന്‍ യൂണിയന്‍ ട്രിഗാനയെ നിരോധിത വ്യോമ സര്‍വീസുകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. 1991ല്‍ സര്‍വീസ് തുടങ്ങിയ ശേഷം ഗുരുതരമായ പതിനാല് അപകടങ്ങളിലാണ് ട്രിഗാന വിമാനങ്ങള്‍ ഉള്‍പ്പെട്ടത്.
















