ദേശസാല്‍കൃതവും അല്ലാത്തതുമായ അനേകം ബാങ്കുകള്‍ രാജ്യത്തുണ്ട്. അവയില്‍ ഒന്നു മാത്രമാണ് എസ്ബിറ്റി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍.
എസ്ബിറ്റി ഇപ്പോള്‍ അവര്‍ നല്കിയ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ റിലയന്‍സ് എന്ന കമ്പനിക്ക് ചുമതല കൈമാറിയിരിക്കുന്നു.
നാലും അഞ്ചും ലക്ഷം രൂപാ ബാങ്ക് ലോണ്‍ എടുത്തു പഠിച്ചു ബി.ടെക്. നഴ്സിംഗ് പോലുള്ള കോഴ്സുകള്‍ പാസ്സായതിനു ശേഷം തൊഴിലില്ലാതെ നില്‍ക്കുന്നവരുണ്ട്. വായ്പ എടുത്ത തുക തിരിച്ചടക്കേണ്ടതില്ലെന്ന് ഇവരാരും തന്നെ കരുതുന്നില്ല. വരുമാനമൊന്നുമില്ലാതെ തിരിച്ചടവ് എങ്ങനെ സാധ്യമാവുമെന്നു പണം പിരിയ്ക്കാന്‍ ഗുണ്ടാസംഘത്തെ നിയോഗിച്ചവര്‍ക്ക് ചിന്തിക്കാവുന്നതേയുള്ളു.
പണപ്പിരിവ് ഏറ്റെടുത്തിരിക്കുന്നത് റിലയന്‍സ് അസറ്റ് റികണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ്. ഒട്ടേറെ നിക്ഷേപകരുടെ പണം കവര്‍ന്നെടുത്ത ചരിത്രമാണ് റിലയന്‍സ് കമ്പനികള്‍ക്കുള്ളത്. റിലയന്‍സ് പവര്‍ കമ്പനി എന്ന പേരില്‍ പബഌക് ഇഷ്യു നടത്തി പെന്‍ഷന്‍കാരുള്‍പ്പെടെ ഒത്തിരിപ്പേരുടെ പണം ഇവര്‍ അടിച്ചുമാറ്റിയതാണ്. ആര്എന്ആര്എല് എന്ന കമ്പനിയില്‍ നിക്ഷേപിച്ചവന്റെയൊക്കെ കാശുപോയി. ഇപ്പോള്‍ ആ കമ്പനി തന്നെയില്ല.
ആര്‍ബിഎന്‍ റിലയന്‍സ് ബ്രോഡ്കാസ്റ്റിംഗ് നെറ്റുവര്‍ക്കില്‍ നിക്ഷേപിച്ചവര്‍ക്കുമിച്ചം നിക്ഷേപത്തുകയുടെ പത്തു ശതമാനം ബാക്കിയുണ്ടെങ്കിലായി.
എസ്ബിറ്റി മേലാളന്മാരുടെ വെട്ടിപ്പുമനസ്സിലാക്കാന്‍ ഇടപാടില്‍ മറിയുന്ന തുകയുടെ കണക്കുനോക്കിയാല്‍ മാത്രം മതി. പലിശ ഒഴിവാക്കിയാല്‍ 131 കോടിയോളം രൂപയാണ് തിരികെ കിട്ടാനുള്ളത്. ഇതില്‍ 59 കോടി മാത്രം റിലയന്‍സ് പിരിച്ചുകൊടുത്താല്‍ മതി. ബാക്കി 72 കോടി റിലയന്‍സിനു എടുക്കാം. ഇതില്‍ എത്ര കോടി എസ്ബിറ്റി ടോപ് മാനേജ്മെന്റിനു കിട്ടുമെന്നത് ഈ ഡീലിലെ രഹസ്യമായി അവശേഷിക്കും.
വിജയ്മല്യ പോലുള്ള താപ്പാനകള്ക്കു കോടികള്‍ ധൂര്‍ത്തടിക്കാന്‍ നല്കിയിട്ടു കാല്‍ക്കാശുപോലും തിരികെവാങ്ങാന്‍ കഴിയാതെ ഇരിക്കെയാണ് റിലയന്‍സിന്റെ ഗുണ്ടകളെ വെച്ചുള്ള എസ്ബിറ്റിയുടെ ഭീഷണി. ഇതിനെതിരെ ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ ചേര്‍ന്നിരുന്നു പ്രമേയം പാസ്സാക്കുകയല്ല, മറിച്ച് ഈ ബാങ്കിന്റെ കേരളത്തിലെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമിര്‍മ്മാണം നടത്തുകയാണ് വേണ്ടത്.
കെ.എ. സോളമന്, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: