1782 ല്‍ ല്‍ ജനിച്ച ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ….എന്നുതുടങ്ങുന്ന താരാട്ട് പാട്ട് ഇന്നും അമ്മമാരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. കുഞ്ഞുങ്ങള്‍ ആ താരാട്ടുപാട്ടിന്റെ ഈണത്തില്‍ സുഖനിദ്രപ്രാപിക്കുന്നു. പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ സുഖത്തെക്കുറിച്ച്, സ്ത്രീ സ്വാതന്ത്ര്യം രതിയില്‍ സ്ത്രീക്കു നല്‍കിക്കൊണ്ട് യുവാക്കളെയും യുവതികളെയും ദമ്പതികളെയും ത്രസിപ്പിച്ച കവി മകയിരം തിരുനാള്‍ രവിവര്‍മ്മയുടെ മകള്‍ പാറുക്കുട്ടി തങ്കച്ചിയുടെയും കേരള വര്‍മ്മ തമ്പുരാന്റെയും മകനായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സദസ്സിലെ ആസ്ഥാനകവിയായിരുന്ന ഇരയിമ്മന്‍ തമ്പി പ്രസിദ്ധിയിലേക്കുയരുന്നത് സ്വാതിതിരുനാളിന്റെ കാലത്താണ്.
ശൃംഗാരപദങ്ങളുടെ രചനയില്‍ സ്വാതി തിരുനാള്‍ മഹാരാജാവും ഇരയിമ്മന്‍ തമ്പിയും തമ്മില്‍ മത്സരിച്ചെഴുതിയതില്‍ സ്വാതിതിരുനാളിന്റെ ‘പഞ്ച ബാണന്‍ തന്നുടയ..’ എന്ന ശൃംഗാരപദത്തെക്കാള്‍ മികച്ചുനിന്നത് പ്രാണനാഥനെനിക്കു നല്‍കിയ…എന്ന ഇരയിമ്മന്‍ തമ്പിയുടെ വരികളായിരുന്നു. ഇത്തരം മത്സരസ്വഭാവം എഴുത്തില്‍ രാജാവും തമ്പിയും തമ്മിലുണ്ടായത് തമ്പിക്ക് കൂടുതല്‍ നന്നായി കവിതകള്‍ രചിക്കാന്‍ പ്രചോദനമായി. 23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പിയുടെ കൃതികളില്‍ ശൃംഗാരവും ഭക്തിയുമാണ് നിറഞ്ഞുനിന്നിരുന്നത്.
സര്‍വവിധ രസങ്ങളും പ്രകടിപ്പിക്കുന്നതില്‍ താന്‍ പ്രഗത്ഭനാണെന്ന് ആട്ടക്കഥകള്‍ വഴിയാണ് അദ്ദേഹം തെളിയിച്ചത്. കഥകളി സംഗീതകര്‍ത്താക്കളിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചു. ആട്ടക്കഥകള്‍ ഒറ്റ ശ്ലോകങ്ങള്‍, കൃതികള്‍, മലയാള പദങ്ങള്‍, വര്‍ണങ്ങള്‍, മുറജപപ്പാന, സുഭദ്രാഹരണം, തിരുവാതിരപ്പാട്ട്, നവരാത്രി പ്രബന്ധം, ഉത്തരസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകള്‍, രാസക്രീഡവാസിഷ്ഠം കിളിപ്പാട്ടുകള്‍, ഓമനത്തിങ്കള്‍ക്കിടാവ്, അംബഗൗരിയെന്നാരംഭിക്കുന്ന വര്‍ണം, ശ്രീരാഗത്തിലുള്ള കരുണ ചെയ്‌വാനെന്തു താമസം, തോഡി രാഗത്തിലുള്ള ‘പരദേവതേ…..’ കാബോജി രാഗത്തിലുള്ള ‘കമലാദികളാം’ സാവേരി രാഗത്തിലുള്ള ‘പാഹിമാം ഗിരിതനയെ’, മുഖാരിരാഗത്തിലുള്ള ‘അടിമലരിണതന്നെ’, സുരുട്ടി രാഗത്തില്‍ ‘നീല വര്‍ണ പാഹിമാം’ എന്നീ കൃതികള്‍ എക്കാലവും പ്രചുരപ്രചാരം നേടിയവയായിരുന്നു.
1856 ല്‍ ഇരയിമ്മന്‍ തമ്പി അന്തരിച്ചു. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കൊക്കോതമംഗലം പഞ്ചായത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആസ്ഥാന കവിയായിരുന്ന ഇരയിമ്മന്‍ തമ്പിക്ക് ശ്രീതിരുമൂലം തിരുനാള്‍ പണികഴിപ്പിച്ചു നല്‍കിയ നടുവിലകം കോവിലകം മാത്രമാണ് ഇരയിമ്മന്‍ തമ്പിക്ക് ഇന്നവശേഷിക്കുന്ന ഏക സ്മാരകം. ഇരയിമ്മന്‍ തമ്പിക്ക് ജന്മം നല്‍കിയ പുരാതന രാജകുടുംബമായ വാരനാട് നടുവിലെ കോവിലകത്തിന്റെ അവകാശികള്‍ ഇന്ന് രുഗ്മിണീ ഭായി തമ്പുരാട്ടിയും സഹോദരന്‍ കൃഷ്ണവര്‍മ്മയുമാണ്. കോവിലകം ഭാഗം വെച്ചപ്പോള്‍ വീതം കിട്ടിയവര്‍ അവരുടെ ഭാഗങ്ങള്‍ പൊളിച്ചുവില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. 1996 ജൂലൈ 16 ന് കുറച്ചുഭാഗം പൊളിക്കുകയും ചെയ്തു.
അന്ന് തിരുവനന്തപുരത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന രുഗ്മിണി തങ്കച്ചി ജോലി ഉപേക്ഷിച്ച് ചേര്‍ത്തലയില്‍ താമസമാക്കുകയും 12 വര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെ ഇരയിമ്മന്‍ തമ്പിയുടെ കോവിലകം സംരക്ഷിച്ചു നിലനിര്‍ത്തുകയും ചെയ്തു. സമാനമനസ്‌കാരായ ബന്ധുക്കളെയും നാട്ടുകാരെയും ചേര്‍ത്ത് ഒരു ട്രസ്റ്റും രൂപീകരിച്ചു. ഇന്ന് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണീ സ്മാരകം. ഈ സ്മാരകം ഇരയിമ്മന്‍ തമ്പിയുടെ ഓര്‍മ്മയ്‌ക്കായി നിലനില്‍ക്കുമ്പോള്‍ അതു നിലനിര്‍ത്താന്‍ സ്വന്തം ജോലി ഉപേക്ഷിച്ച് പന്ത്രണ്ടുവര്‍ഷം നിയമയുദ്ധം നടത്തി കോവിലകം നിലനിര്‍ത്തിയ ഇരയിമ്മന്‍ തമ്പിയുടെ പിന്‍തലമുറക്കാരി രുഗ്മിണീ ഭായി തമ്പുരാട്ടിയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
















