ഞങ്ങള്‍ സുഗ്രീവസങ്കേതം തേടി അവിടേനിന്നും പടിഞ്ഞാറുദിശ നോക്കിനടന്നു. പമ്പയുടെ പടിഞ്ഞാറെക്കരയിലെത്തിയപ്പോള്‍ അവിടെ ഒരാശ്രമംകണ്ടു. മതംഗമുനിയുടെ ആശ്രമമായിരുന്നു അത്. അവിടെ അപ്പോള്‍ ശബരി എന്നുപേരായ ഒരു തപസ്വിനിയാണ് താമസിച്ചിരുന്നത്. താപസി അവരെ ആദരവോടെ സ്വാഗതംചെയ്തു. സഹോദരന്മാരെക്കണ്ട് ആനന്ദിതയായ ശബരി അര്‍ഘ്യപാദ്യാദികള്‍ നല്‍കി സ്വീകരിച്ചു. ഫലമൂലാദികള്‍ ഉപചാരപൂര്‍വം സമര്‍പ്പിച്ചിട്ട് ശബരി പറഞ്ഞു.
മയാതു വിവിധം വന്യം സഞ്ചിതം പുരുഷാര്‍ഷഭ
തവാര്‍ഥേ പുരുഷ വ്യാഘ്രപമ്പായാസ്തീര സംഭവം(ആരണ്യം 24:17)
പുരുഷോത്തമ, അങ്ങേയ്‌ക്കുവേണ്ടി പമ്പാസരസ്സിന്റെ തീരത്തുള്ള വനത്തില്‍ നിന്നും സംഭരിച്ചുവെച്ചിട്ടുള്ള വിവിധ ഫലമൂലാദികളാണിവ. ശബരിയുടെ ആതിഥ്യം സ്വീകരിച്ചതിനുശേഷം രാമന്‍ പറഞ്ഞു. വന്ദ്യമാതാവേ ഭവതിയുടെ അതിഥിസല്‍ക്കാരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരിക്കുന്നു. ഞങ്ങളുടെ വനസഞ്ചാരക്ഷീണം ഇപ്പോള്‍ മാറി. ഇനി ഭവതി ആരാണെന്നും തപോനിഷ്ഠ സ്വീകരിച്ചതിന്റെ ഉദ്ദേശവും അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
രാമന്റെ ചോദ്യംകേട്ട ശബരി പറഞ്ഞു. രാമദേവ ഞാന്‍ ചിത്രകവചന്‍ എന്ന ഗന്ധര്‍വരാജാവിന്റെ ഏകപുത്രിയായ മാലിനിയായിരുന്നു. വീതിഹോത്രന്‍ എന്ന ഒരു ഗന്ധര്‍വരാജകുമാരന്‍ എന്നെ വിവാഹംകഴിച്ചു. അദ്ദേഹം മഹാബ്രഹ്മജ്ഞാനിയായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടിയത് ഭാഗ്യമായിക്കരുതേണ്ട ഞാന്‍ ദൗര്‍ഭാഗ്യവശാല്‍ ‘കല്‍മാഷന്‍’ എന്ന ഒരു കിരാതനെ കാമുകനായി സ്വീകരിച്ചു. ഭര്‍തൃവഞ്ചകിയായ എന്നെ ഭര്‍ത്താവ് നീ കാട്ടാളക്കാമിനിയായിത്തീരട്ടെ എന്ന് ശപിച്ചു. പാപമോചനം യാചിച്ച എന്നോട് ശ്രീരാമദര്‍ശനം സംഭവിക്കുമ്പോള്‍ കളങ്കപരിഹാരവും ശാപപരിഹാരവും സിദ്ധിക്കുമെന്ന് അനുഗ്രഹവും നല്‍കി.
അങ്ങിനെ ശാപംമൂലം കാട്ടാളത്തിയായിത്തീര്‍ന്ന ഞാന്‍ ശബരസങ്കേതമായ ഈ ഗിരിയില്‍ താമസമാക്കി. ഇവിടെ മതംഗമഹര്‍ഷിയും ബ്രഹ്മജ്ഞാനികളായ ഒട്ടേറെ തപസ്വികളും വസിച്ചിരുന്നു. അവരെ ശുശ്രൂഷിച്ചും തപശ്ചര്യ അനുഷ്ഠിച്ചും ബ്രഹ്മജ്ഞാനം നേടിയും വളരെക്കാലമായി ഞാന്‍ ഇവിടെ കഴിഞ്ഞുവരുന്നു. ദശാബ്ദങ്ങള്‍ക്കുമുമ്പ് തപസ്വികള്‍ ബ്രഹ്മപദം പ്രാപിച്ചു. അവര്‍ ദേഹത്യാഗം ചെയ്യുന്നതിനുമുമ്പ് രാമദര്‍ശനവും പാപമുക്തിയും നിനക്ക് വൈകാതെ ഉണ്ടാവുമെന്ന് എന്നെ അനുഗ്രഹിച്ചിരുന്നു. അങ്ങ് ശ്രീരാമദേവനാണെന്നും ഇപ്പോള്‍ അന്യരാല്‍ അപഹരിക്കപ്പെട്ട ഭാര്യയെ തേടി നടക്കുകയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു.
അങ്ങ് ഇവിടെനിന്നും തെക്കോട്ട് നടന്ന് പമ്പയും കഴിഞ്ഞ് കുറച്ചുദൂരം ചെല്ലുമ്പോള്‍ ഋശ്യമൂകമെന്ന ഒരു പര്‍വതത്തിലെത്താം. ആ മലയുടെ മുകളില്‍ സുഗ്രീവന്‍ നാല് വാനരസഹായികളോട് കൂടി വസിക്കുന്നുണ്ട്. സുഗ്രീവനുമായി സഖ്യംചെയ്താല്‍ സീതയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന്നും വീണ്ടെടുക്കുന്നതിന്നും ശത്രുസംഹാരം നടത്തുന്നതിന്നും സാധിക്കും.
ഇത്രയും പറഞ്ഞ് പരമവൃദ്ധയായ ആ ശബരതപസ്വിനി ധ്യാനനിമീലിതനേത്രയായി. പെട്ടെന്ന് അവള്‍ക്ക് രൂപമാറ്റം വന്നു. സ്വയം യോഗാഗ്നി ജ്വലിപ്പിച്ച് ശബരി ദേഹത്യാഗം ചെയ്ത് മുക്തിപ്രാപിച്ചു.
ശബരി അഗ്നിപ്രവേശം ചെയ്ത് മുക്തി പ്രാപിച്ചശേഷം തങ്ങള്‍ സുഗ്രീവന്റെ വാസസ്ഥാനമായ ഋശ്യമൂകാചലത്തിലേക്ക് പോകാനായി പമ്പാതടത്തിലെത്തി.
പൂക്കളും തളിരുകളും ഫലങ്ങളും പരിലസിക്കുന്ന ലതാതരുജാലങ്ങള്‍ ഇടനീങ്ങി വിളങ്ങുന്ന തീരപ്രദേശങ്ങളും അടുത്തടുത്തായുള്ള ചെറിയ ചെറിയ പര്‍വതനിരകളാലും പരിവൃതമായ പമ്പാസരസ്സ് പ്രകൃതിമഹിമയുടെ ഒരു മനോഹരദൃശ്യംപോലെ പരിലസിക്കുന്നു. ശുദ്ധസ്ഫടികംപോലെ തെളിമകലര്‍ന്ന പമ്പാസരസ്സില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള താമരപ്പൂക്കള്‍ വിടര്‍ന്ന് വിലസുന്നു. കാര്‍മേഘങ്ങള്‍ ജലത്തില്‍ പ്രതിബിംബിക്കുമ്പോള്‍ ആനകള്‍ നദിയില്‍ മുങ്ങിക്കിടക്കുകയാണോ എന്ന് ആരും സംശയിച്ചുപോകും. തങ്ങള്‍ നദിയിലിറങ്ങിക്കുളിച്ച ശേഷം താമരയിലയില്‍ വെള്ളമെടുത്ത് ദാഹശമനം വരുത്തി ഋശ്യമൂകപര്‍വതത്തെ ലക്ഷ്യമാക്കി യാത്ര
തുടര്‍ന്നു.
















