ഹിരോഷിമ: ജപ്പാന്‍ ഒരിക്കല്‍ക്കൂടി ആ ദുരന്തസ്മരണയില്‍ മുഴുകി. ഇന്നും ഉള്ളില്‍ അലയടിക്കുന്ന ആ വേദന രാജ്യമെങ്ങും മണിമുഴക്കമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേന ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചിട്ട് ഇന്നലെ 70 വര്‍ഷം തികഞ്ഞു. ഈ ബോംബ് വര്‍ഷത്തോടെയാണ് ലോകമഹായുദ്ധത്തിന് അന്ത്യമായത്.
പ്രധാനമന്ത്രി ഷിന്‍സോ ആബെയടക്കം നിരവധി പ്രമുഖരും വിദേശ പ്രതിനിധികളും ആയിരക്കണക്കിന് ജനങ്ങളും ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടേകാലിന് ഹിരോഷിമ സമാധാന സ്മാരക പാര്‍ക്കില്‍ ഒത്തുകൂടി. അവര്‍ ഒരു മിനിറ്റ് മൗനമാചരിച്ച് ആ മഹാദുരന്തത്തെ ഒരിക്കല്‍ കൂടി സ്മരിച്ചു. അന്ന് ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. 70 വര്‍ഷം മുന്‍പ് ഇതേ ദിവസം ഇതേ സമയത്താണ് ബോംബ് വീണ് ഹിരോഷിമ കത്തിയെരിഞ്ഞ് നരകതുല്യമായത്. ഇന്ന് ഹിരോഷിമ മഹാനഗരമാണ്.
ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് 1945 ആഗസ്റ്റ് ആറിനാണ് അമേരിക്കയുടെ എനോള ഗേ എന്ന പേരുള്ള ബി 29 ബോംബര്‍ വിമാനത്തില്‍ നിന്ന് ഹിരോഷിമയുടെ ഹൃദയത്തിലേക്ക് വര്‍ഷിച്ചത്. ഉരുക്കു പോലും ഉരുക്കുന്ന 4000 ഡിഗ്രി സെന്റീഗ്രേഡിലുള്ള താപമാണ് ബോംബ് സ്‌ഫോടനത്തില്‍ പുറത്തുവന്നത്. നഗരം സമ്പൂര്‍ണ്ണമായി കത്തിയമര്‍ന്നു. 1,40,000 പേരാണ് ഇതില്‍ മരിച്ചത്. ആഗസ്റ്റ് ഒന്‍പതിനാണ് തുറമുഖ നഗരമായ നാഗസാക്കിയില്‍ അണുബോംബിട്ടത്. അവിടെ 70,000 പേരാണ് മരിച്ചത്. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങി.
ഇന്നലെ രാവിലെ മൗനാചരണത്തിനു ശേഷം പ്രധാനമന്ത്രി ആബെ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അമേരിക്കന്‍ അംബാസഡര്‍ കരോളിന്‍ കെന്നഡിയായിരുന്നു വിശിഷ്ടാതിഥി.
















