ഇത്രയുമൊക്കെയായ സ്ഥിതിക്ക് ആദ്യം ആക്രമിക്കേണ്ടത് രാവണനായിരുന്നു. എന്നാല്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത് രഘുനാഥനാണ്. ഇ ലോകത്ത് നടക്കുന്ന എല്ലാ സംരംഭങ്ങളിലും യുദ്ധങ്ങളിലും രണ്ടുതരം പക്ഷക്കാരെ കാണാം; ജയിക്കുന്ന പക്ഷവും തോല്‍ക്കുന്ന പക്ഷവും. തോല്‍ക്കുന്നവരുടെ പൊതുസ്വഭാവമാണ് ആദ്യമേതന്നെ പരാജയബോധത്താല്‍ മൂടിയ ചിന്തകള്‍, ഏതു തീരുമാനമെടുക്കുമ്പോവും ഒരു പക്ഷം മറ്റതിനെ കുറ്റപ്പെടുത്തുക, കൂട്ടത്തില്‍ നിന്ന് ഓരോരുത്തരായി കൊഴിഞ്ഞു പോകുക, എല്ലാവരാലും ഒരുതരം കുറ്റ ബോധം നിറയുകയും താന്‍ തെറ്റിന്റെ ഭാഗത്താണ്‌നില്‍ക്കുന്നതെന്ന്, ചിന്തിക്കുകയും ചെയ്യുക, അമിത വിശ്വാസം പ്രകടിപ്പിക്കുന്നവരില്‍നേതൃത്വം വന്നുചേരുക എന്നിവ.
രാവണന്റെ പക്ഷം ആ സ്വഭാവങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്നു. ‘താന്‍ വധിക്കപ്പെട്ടാലും’ എന്നചിന്തയാണ് രാവണനെ ആദ്യം മുതലേ അലട്ടുന്നത്. മണ്ഡോദരി അടക്കമുള്ളവര്‍ രാവണനെ പഴിചാരുന്നു. മാരീചനുംരാവണനോട് ഇതുവേണ്ടാ എന്നാണ് ഉപദേശിക്കുന്നത്. വിഭീഷണന്‍, ശുകന്‍ മുതലായവരെല്ലാം രാമനെ കണ്ടശേഷം രാമന്റെ ആരാധകരായിത്തീരുന്നു. ലങ്കാദഹനത്തിന് ശേഷം രാക്ഷസനാരികള്‍ പറയുന്നത് പൊതുജനാഭിപ്രായമാണെന്നുകരുതാം. ഇന്ദ്രജിത്തിനെ പോലുള്ളവരിലാണ് രാവണന്‍ തന്റെ വിശ്വാസമര്‍പ്പിച്ചത്.
ജയിക്കുന്ന പക്ഷത്ത് സാധാരണ കാണാന്‍ കഴിയുന്നത് ആദ്യമായി ഒരു പൊതുലക്ഷ്യബോധമുണ്ടായിരിക്കുമെന്നതാണ്. പരസ്പര സഹകരണഭാവം എല്ലാവരിലും ഉണ്ടാകും. ശത്രുപക്ഷത്തുള്ളവരേയും ആകര്‍ഷിക്കാനും സ്വീകരിക്കാനുമുള്ള കഴിവു പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ധാര്‍മ്മികതയിലും നേതൃത്വത്തിലും അടിയുറച്ച വിശ്വാസമുണ്ടായിരിക്കും. അവരില്‍ ഉന്നതര്‍ പൊതുകാര്യത്തിന്റെ വിജയത്തിനായി തങ്ങളുടെ കഴിവുകള്‍ നേതൃത്വത്തിനു സമര്‍പ്പിക്കുന്നു. രാമന്റെ ഭാഗത്തുള്ളവര്‍ ഇത്തരം സംസ്‌കാരമുള്ളവരാണെന്നതും സ്പഷ്ടമായി കാണാവുന്നതാണല്ലോ?
രാക്ഷസരെ തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. അഗസ്ത്യനടക്കമുളളവര്‍ താന്താങ്ങളുടെ രീതിയില്‍ അക്കാര്യത്തില്‍ സഹകരിക്കുന്നു. ശബരിയും, ജടായുവും, ജാംബവാനും പിന്നിലല്ല. എതിര്‍ക്കാന്‍ വന്ന പരശുരാമനേയുംബാലിയുടെ പുത്രനേയും ശരണംപ്രാപിച്ച വിഭീഷണനേയും എന്തിനധികം-ശത്രുവിന്റെ വൈദ്യനായിരുന്ന സുഷേണനെപ്പോലും മിത്രമായി അംഗീകരിക്കാന്‍ രാമനു മടിയില്ല.
തങ്ങളെല്ലാം ദേവകാര്യത്തില്‍ സഹകരിക്കാമെന്ന ധാര്‍മ്മികത എല്ലാവരിലും കാണാം. ഹനുമാന്‍,ലക്ഷ്മണനെപ്പോലുള്ളവരുടെ സമര്‍പ്പണഭാവം സ്വാഭാവികമായും മറ്റുള്ളവര്‍ അനുകരിക്കുന്നു.
ഇതിലെല്ലാം ഉപരി ശ്രീരാമദേവന്റെ സത്യനിഷ്ഠ, ഉന്നതമൂല്യങ്ങള്‍, വിവേകം, സമരസഭാവം, വീര്യത എന്നിവ ആരുടേയും ഉള്ളില്‍ സമര്‍പ്പണഭാവം ഉണര്‍ത്തുന്നതാണ്. വിജയത്തിനടിസ്ഥാനം നേതൃത്വത്തിന്റെ സദ്ഗുണങ്ങളാണെന്നത് ഒരു ശാശ്വതസത്യമാണ്്.
ലങ്കയെന്ന വന്‍ രക്ഷാസന്നാഹങ്ങളും സൈന്യശക്തിയുമുള്ള രാജ്യം ജയിക്കണം എന്നവെല്ലു വിളിയാണ് രാമന്‍ നേരിടുന്നത്. സമുദ്രം കടക്കാന്‍ കപ്പല്‍ പോയിട്ട് കട്ടമരം പോലുമില്ല. എതിരാളി ത്രിലോക വിജേതാവായ രാവണന്‍. തന്റെ കൂടെയുള്ളത് യുദ്ധ പരിശീലനമൊന്നുമില്ലാത്ത വനവാസികളുടെ ആള്‍ക്കൂട്ടംമാത്രം. എന്നിട്ടും ശ്രീരാമന് എങ്ങനെ രാക്ഷസവംശത്തെ തുടച്ചുനീക്കാനായി. മഹാത്മാക്കള്‍ക്ക് ശുദ്ധ സങ്കല്‍പ്പത്തില്‍ നിന്നാണ് കര്‍മ്മശേഷി ഉണ്ടാകുന്നത്, വിഭവസമൃദ്ധിയില്‍ നിന്നല്ല.
എന്നു പറയപ്പെടുന്നത് സത്യമാണ്.നൂറ്റാണ്ടുകളായി അടിമത്തത്തിലാണ്ട് കിടന്നിരുന്ന ഭാരതത്തെ പരമവൈഭവത്തിലേക്കു നയിക്കുമെന്നു പറഞ്ഞ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെകൈകളില്‍ അന്ന് ( 1925ല്‍) എന്താണുണ്ടായിരുന്നത്? ഒന്നുമില്ലായിരുന്നു; സ്വന്തം സങ്കല്‍പ്പം മാത്രം. ഒന്നാം ലോകമഹായുദ്ധം ജയിച്ചുനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിനെ ചുരുട്ടിക്കെട്ടുമെന്നു പറഞ്ഞസ്വാതന്ത്ര്യ സമരനേതാക്കളുടെ ബലമെന്തായിരുന്നു? തങ്ങളുടെ ശുദ്ധസങ്കല്‍പ്പം മാത്രം.
രാവണ സഭയില്‍ ഉപദേശങ്ങളാരായുന്ന രാവണന്‍ പ്രശംസമാത്രമേ കേള്‍ക്കാനാഗ്രഹിച്ചുള്ളു. ഒന്നിച്ച് ഒരേഅഭിപ്രായമാണെങ്കില്‍ഉത്തമം. അഭിപ്രായ വ്യത്യാസങ്ങളും കോട്ടങ്ങളും ചിന്തിച്ച് നല്ലതെന്നുറപ്പിക്കുന്നത് മദ്ധ്യമം. അഭിമാന പൂര്‍വ്വം വാശിപിടിച്ച് സ്ഥാപിക്കുന്നത് അധമം എന്നെല്ലാം തത്വം പറയുന്ന രാവണനോട് നല്ലതെന്നു കുംഭകര്‍ണ്ണന്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ ഇന്ദ്രജിത്ത് അമിതാത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
എന്നാല്‍ വിഭീഷണന്‍ അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ രാവണന്‍ അനുജനെ ശത്രുവായി പ്രഖ്യാപിക്കുന്നു. ഈ ദുഷ്ടനെ വെടിയുകയാണ് നല്ലതെന്ന് വിഭീഷണന്‍ തീരുമാനിച്ചപ്പോള്‍ രാവണന്‍ മയപ്പെട്ട്്’എന്നാല്‍ നീ പോയ്‌ക്കോ’ എന്ന് അനുമതി നല്‍കുന്നു. കിട്ടിയ അവസരം ഉപയോഗിച്ച് വിഭീഷണന്‍ രാമന്റെ അടുത്തെത്തുന്നു. രാവണന്റെ ഈസ്വഭാവം നല്ല നേതൃത്വത്തിത്തിന്റെ ലക്ഷണമല്ലല്ലോ പരസ്പരം കലഹിക്കുന്നവര്‍ കുലം നശിപ്പിക്കുമെന്ന ഒരു പാഠവും ഇതിലുണ്ട്. വിഭീഷണനെ പറ്റി സുഗ്രീവന് നല്ല അഭിപ്രായമല്ല ഉള്ളത്.
എന്നാല്‍ ഹനുമാന്‍ പറയുന്നത് രാമനില്‍ ഒന്നും പ്രതീക്ഷിക്കാനാവാത്ത കാലത്ത്‌വന്ന് ശരണം പ്രാപിക്കുന്നയാളെ വിശ്വസിക്കാമെന്നാണ്. ‘ജാതി നാമാദികള്‍ക്കല്ല ഗുണഗണം’ എന്ന എഴുത്തച്ഛന്റെ വാക്യം അഞ്ചു നൂറ്റാണ്ടു മുമ്പത്തേതാണന്നും നാമോര്‍ത്തിരിക്കണം. ശുനിച ശ്വപാകേച എന്ന പ്രയോഗം (നായയോ, നായയെതിന്നുന്നവനോ) ഭഗവദ് ഗീതയിലുമുണ്ട്. ശ്രീകൃഷ്ണനും ശ്രീരാമനും അത്തരക്കാരെ സ്വീകരിക്കുന്ന രീതിയില്‍ സംസാരിക്കുന്നതില്‍ നിന്നും പൊതുവെ നായയെ തിന്നുന്ന ജാതികള്‍(മംഗോള്‍ വംശജര്‍) കണ്ടുവരുന്ന പൂര്‍വേഷ്യന്‍ പ്രദേശങ്ങളുമായി അക്കാലം മുതലേ ബന്ധമുണ്ടായിരുന്നു എന്നു വേണം കരുതാന്‍.
ശ്രീരാമ കഥക്ക് പൂര്‍വ്വേഷ്യയിലും ചൈനയിലും നല്ല പ്രചാരവുമുണ്ട്. എന്നാല്‍ നായ യിറച്ചി തിന്നുന്നത് ഒരു ഹീനപ്രവൃത്തിയായി കരുതിയിരുന്നുതാനും. അതാണല്ലോ’ അവരെപ്പോലും’ എന്നതിന്നര്‍ത്ഥം.
പ്രാവിനെ കൊന്ന് ചുട്ടുതിന്നശേഷവും വിശപ്പടങ്ങാത്തവേടന്‍ തന്റെ മരത്തിനടിയിലാണിരിക്കുന്നത് എന്നതിന്നാല്‍ ഇണയും അതേ തീയില്‍ എടുത്തുചാടി അവനുഭക്ഷണമായി എന്ന കഥ ശ്രീരാമനെക്കൊണ്ട് പറയിക്കുന്നതിന്ന് അതിഥി സത്ക്കാരവും ആശ്രിതരക്ഷയും എത്ര പ്രമുഖമായ ധര്‍മ്മമാണെന്നു കാണിക്കുന്നതാണല്ലോ? ഈ രാമായണാദര്‍ശം ഇന്നുവരെ ഭാരതം പാലിച്ചുവരുന്നു എന്നതിന്നാലാണ് പതിനായിരക്കണക്കിന് തിബറ്റുകാരും മറ്റും ഇന്നും നമ്മുടെ മണ്ണില്‍ അഭയം തേടുന്നത്.
(തുടരും)
















