രാമന്റെ ഇടംകണ്ണ് തുടിച്ചു. കാലുകള്‍ ഇടറി. പിടയുന്ന നെഞ്ചോടെ അങ്ങുമിങ്ങും പാഞ്ഞ് മരങ്ങള്‍ക്കിടയിലും വല്ലികള്‍ക്കിടയിലും കുന്ന്, കുഴി, പുഴ എന്നിവിടങ്ങളിലും സീതയെ അന്വേഷിച്ചു. കദംബവൃക്ഷത്തെ നോക്കി രാമന്‍ ചോദിച്ചു. ”അസ്തികച്ചിത് ത്വയാദൃഷ്ടാ സാ കദംബപ്രിയാ പ്രിയ” (ആരണ്യം 60:12) കദംബവൃക്ഷമെ നീ എന്റെ പ്രിയപ്പെട്ട സീതയെ കണ്ടുവോ? വില്വമരത്തോടും നീര്‍മാതളത്തോടും അശോകത്തോടും രാമന്‍ ഇതേചോദ്യം ആവര്‍ത്തിച്ചു. വൃക്ഷങ്ങളോടു മാത്രമല്ല കാട്ടുമൃഗങ്ങളോടും ചോദിക്കാന്‍ തുടങ്ങി.
മാനുകളെ നോക്കി അദ്ദേഹം ”അഥവാ മൃഗശാബാക്ഷീം മൃഗജാനാസിമൈഥിലിം” (ആരണ്യം 60:23) മാനുകളെ നിങ്ങളുടെ കണ്ണിനു തല്യമായ കണ്ണുകളുള്ള മൈഥിലിയെ നിങ്ങള്‍ കണ്ടുവോ എന്നു ചോദിച്ചു. ആനകളോടും കടുവകളോടും തന്റെ പ്രിയതമയെ അവരാരെങ്കിലും കണ്ടുവോ എന്ന് രാമന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. ഉന്മത്തനെപ്പോലെ ചിലപ്പോള്‍ സീതയെ കണ്ടതായി വിചാരിക്കും. വീണ്ടും കാണാതാകുമ്പോള്‍ സീത തന്നെ കളിപ്പിക്കുവാന്‍ വേണ്ടി എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കുമെന്ന് സമാധാനിയ്‌ക്കും. മറ്റുചിലപ്പോള്‍ സീതയെ രാക്ഷസന്മാര്‍ കൊന്നുതിന്നിരിക്കുമെന്ന് പറഞ്ഞ് പൊട്ടിക്കരയും.
കാടായ കാടെല്ലാം തേടി നടന്നിട്ടും മൈഥിലിയെ കാണാന്‍ കഴിയാതെ തങ്ങള്‍ ഇരുവരും നിരാശരായി ആശ്രമത്തില്‍ തിരിച്ചെത്തി. ദുഃഖസാഗരത്തില്‍ ആറാടിക്കൊണ്ടിരുന്ന രാമനെ സമാധാനിപ്പിക്കുവാന്‍ താന്‍ ആവുംവണ്ണം ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. കുറച്ചുസമയങ്ങള്‍ക്കുശേഷം വീണ്ടും ഇരുവരും ചേര്‍ന്ന് ഗിരിഗുഹകളിലും പര്‍വതകന്ദരങ്ങളിലും നദീസരോവരതടങ്ങളിലും സീതയെ അന്വേഷിച്ചുനടന്നു. അങ്ങിനെ നടന്നുകൊണ്ടിരിക്കെ ഞങ്ങള്‍ ഒരു മാന്‍കൂട്ടത്തെക്കണ്ടു.
രാമന്‍ ആ മാന്‍കൂട്ടത്തോട് സീതയെ കണ്ടോ എന്നുചോദിച്ചു. ഈ ചോദ്യംകേട്ട അവ തല തെക്കുഭാഗത്തേക്കും മേലോട്ടും നോക്കി. അവയുടെ സംജ്ഞ മനസ്സിലാക്കി തങ്ങള്‍ തെക്കുദിശനോക്കി നടന്നു. വഴിക്ക് സീത ചൂടിയിരുന്ന പുഷ്പങ്ങള്‍ വീണുകിടക്കുന്നതുകണ്ടു. തുടര്‍ന്ന് നടന്നുചെന്നപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ പോരാടിയതിന്റെ അടയാളം കണ്ടു. അഴിഞ്ഞുടഞ്ഞ് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന തേരും ആയുധങ്ങളുമാണ് വഴിമദ്ധ്യത്തില്‍ കണ്ടത്. സീതക്കു വേണ്ടി രാക്ഷസന്മാര്‍ വഴക്കടിച്ചതിന്റെ അടയാളമായിരിക്കുമെന്ന് കരുതി രാമന്‍ കൂടുതല്‍ കോപിഷ്ഠനായി. സീതയെ തിരിച്ചുകിട്ടിയില്ലെങ്കില്‍ ത്രിലോകത്തേയും എരിച്ചുകളയുമെന്ന് രാമന്‍ ഉല്‍ഘോഷിച്ചു.
ജ്യേഷ്ഠന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കോപംകണ്ട് താന്‍ സമാധാനിപ്പിക്കാന്‍ ഒരുങ്ങി. ശത്രുവിനെ തേടിപ്പിടിക്കലായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് താന്‍ രാമനെ ഉല്‍ബോധിപ്പിച്ചു. അല്പം ശാന്തനായ ജ്യേഷ്ഠനും താനും അന്വേഷണം വീണ്ടും തുടര്‍ന്നു. അങ്ങിനെ നടക്കവെ മലപോലെ കിടക്കുന്ന ഒരു സത്വത്തെ കണ്ടെത്തി. സീതയെ ഭക്ഷിച്ച് വിശ്രമിക്കുന്ന രാക്ഷസനായിരിക്കുമെന്നു കരുതി അവനെ കൊല്ലാനൊരുമ്പെട്ടു. ഇതുകണ്ട് ജടായു പറഞ്ഞു.
അല്ലയോ രാമ, ഞാന്‍ വദ്ധ്യനല്ല നിന്റെയും നിന്റെ അച്ഛന്റെയും സുഹൃത്തായ ജടായുവാണ്. ജടായുവിന് രാമനോട് താന്‍ ആരാണെന്നു രണ്ടാമതും വെളിപ്പെടുത്തേണ്ടിവന്നതില്‍ ദുഃഖം തോന്നി. ചോരതുപ്പിക്കൊണ്ട് ജടായു ഒരുവിധത്തില്‍ നടന്ന കഥകള്‍ വിവരിച്ചു. സീതയെ ഹരിച്ചതും തന്നെ ഈ വിധത്തിലാക്കിയതും രാവണനാണെന്നു പറഞ്ഞു. രാമന്‍ ജടായുവിനെ കെട്ടിപ്പിടിച്ചു. പിതാവിന്റെ സ്‌നേഹിതനായ ജടായു തനിക്കുവേണ്ടി പ്രാണനെ ത്യജിക്കേണ്ടിവന്നതോര്‍ത്ത് രാമന്‍ ദുഃഖിച്ചു. സീതയെ അപഹരിച്ച രാവണന്‍ തെക്കോട്ടാണ് പോയതെന്നും മറ്റും വളരെ വിഷമിച്ച് പറഞ്ഞൊപ്പിച്ച ജടായുവിന്റെ പ്രാണന്‍ ദേഹത്തില്‍നിന്നും ബഹിര്‍ഗമിച്ചു. തങ്ങള്‍ ചിതകൂട്ടി ആ പിതൃമിത്രത്തിന് അഗ്നിസംസ്‌കാരവും ബലിദാനവും ചെയ്തു. മനുഷ്യര്‍ക്കു ചെയ്യുന്നതുപോലുള്ള ജപാദികളും ഉദകക്രിയകളും നടത്തി പരേതന്റെ ഉദ്ഗതിക്കായി പ്രാര്‍ത്ഥിച്ചു.
സീതയെ തേടി തങ്ങള്‍ തെക്കോട്ടുതന്നെ യാത്രതുടര്‍ന്നു. ദണ്ഡകാരണ്യവും കടന്ന് ക്രൗഞ്ചാരണ്യത്തിലെത്തി മതംഗാശ്രമമെത്തുന്നതിന്നുമുമ്പ് ഒരു തടാകവും അതിനടുത്ത് ഒരു ചെറിയ ഗുഹയും കണ്ടു. മദ്ധ്യാഹ്നസമയത്ത് താന്‍ ഏകനായി ആ തടാകക്കരയില്‍ വെള്ളമെടുക്കാനായി എത്തിച്ചേര്‍ന്നു. ആ ഗുഹയുടെ സമീപത്ത് രൗദ്രഭാവത്തോടുകൂടിയ ഒരു ക്രൂരസത്വമെന്ന് തോന്നുന്ന വിധത്തിലുള്ള ഒരു യുവതിയെ കണ്ടു.
ഏകനായി നില്‍ക്കുന്ന തന്നെ സമീപിച്ച് അവള്‍ പറഞ്ഞു. ”ഏഹി രംസ്യാവഹേ” വാ നമുക്ക് രമിക്കാം. ഇതുപറഞ്ഞ് അവള്‍തന്നെ കടന്നുപിടിച്ച് മാറോടണച്ചു. ശൂരപത്മ സഹോദരിയായ അയോമുഖിയാണ് അവളെന്നും എന്റെ ഭാഗ്യംകൊണ്ടാണവളെ കിട്ടിയതെന്നും പറഞ്ഞ് അവളുടെ ഭര്‍ത്താവായിരിക്കാന്‍ എന്നെ ക്ഷണിച്ചു. കലിമൂത്ത താന്‍ വാളെടുത്ത് അവളുടെ കര്‍ണ്ണനാസികകള്‍ അറുത്തു. അംഗഭംഗം വരുത്തി. അവള്‍ അലറിക്കൊണ്ടോടി.
(തുടരും)
















