ദേവേന്ദ്രന്റെ വിഷമാവസ്ഥയെ ഏറ്റവും ഹാസ്യാത്മകമായി കുഞ്ചന്‍ നമ്പ്യാര്‍”അഹല്യാമോക്ഷം” തുള്ളലില്‍വിവരിച്ചിക്കുന്നത് ഏവരും വായിച്ചു നോക്കേണ്ടതാണ്. നിശിതമായ വിമര്‍ശനവും താക്കീതുകളും അതിലുണ്ട്.
ദേവന്മാരെല്ലാം ഗൗതമമുനിയുടെ അടുക്കലെത്തി ദേവേന്ദ്രനു വേണ്ടി ശാപമോചനം ആവശ്യപ്പെട്ടപ്പോള്‍ ചെറിയൊരവയവമാറ്റം വരുത്താന്‍ അദ്ദേഹം സമ്മതിച്ചു. ആയിരമെന്നസംഖ്യയില്‍ മാറ്റമില്ല; ഏത് അവയവം വേണമെന്നു പറഞ്ഞാല്‍ മതി!
”എങ്കില്‍ ജനനേന്ദ്രിയത്തിനു പകരം നയനേന്ദ്രിയമാകട്ടെ. എന്നു ദേവന്മാര്‍ ആവശ്യപ്പെട്ടു. നാണക്കേടുമായി ദേവലോകത്തു ചെന്നു മൂടിപ്പുതച്ചു കിടക്കുകയാണ് ദേവേന്ദ്രന്‍. അതേപ്പറ്റി ചില അപ്‌സരസ്സുകള്‍ ഒളിഞ്ഞുകണ്ടും, ഊഹിച്ചും പറഞ്ഞു പരത്തിയ തമാശകളില്‍നിന്നെങ്കിലും തല്‍ക്കാലം രക്ഷപ്പെടാമല്ലോ
അങ്ങനെ ആയിരം കണ്ണുള്ളവനായിത്തീര്‍ന്നു, ദേവേന്ദ്രന്‍. പിന്നിടു മരുത്തന്‍ എന്ന രാജാവിന്റെ യജ്ഞത്തില്‍ പങ്കെടുക്കവെ മറ്റൊരുസംഭവമുണ്ടായി. പരാക്രമിയായ രാവണന്റെവരവ്.!
ഭയന്നുപോയ ദേവന്മാര്‍ പെട്ടെന്നു അപ്രത്യക്ഷരായി. അതിനുകഴിയാത്ത ചിലര്‍ യാഗാങ്കണത്തിലെ ഓരോജീവികളായും മാറി -കാക്കയായും ഓന്തായും മറ്റും. ദേവേന്ദ്രന്‍ മാറിയത് മയിലായിട്ടായിരുന്നു. അപ്പോള്‍അതിന്റെ പീലികളിലെങ്ങും കണ്ണുകള്‍ തെളിഞ്ഞു.
രാവണന്‍ പോയശേഷം ദേവന്മാര്‍ സ്വന്തംരൂപത്തിലേക്ക് മടങ്ങി. അപ്പോള്‍, രക്ഷപ്പെടാന്‍ തന്നെ സഹായിച്ച വെയിലിനു ഒരു സമ്മാനം നല്‍കണമെന്ന് ഇന്ദ്രന്‍ നിശ്ചയിച്ചു
”നിന്റെ പീലികള്‍ക്കു ഭംഗികൂട്ടാന്‍ ഇതാഎന്റെ കണ്ണുകള്‍” എന്നു പറഞ്ഞ് ദേവേന്ദ്രന്‍ ആ മയിലിനെ തലോടി. അതില്‍ പിന്നെയാണ് മയിലുകള്‍ക്ക്് ഇത്രയും അഴകുണ്ടായത്. ദേവേന്ദ്രന് വലിയആശ്വാസമായി.ഗൗതമശാപത്തിലൂടെ വന്ന കളങ്കമുദ്രകള്‍ ഒഴിവായല്ലോ.
പക്ഷെ ഒരുദുഷ്‌കര്‍മ്മത്തിന്റെ ഫലമായി എന്തുമാത്രം പരിഹാസമാണ് ഏല്‍ക്കേണ്ടിവന്നത്! വേറൊരു ജന്മത്തിലൂടെ(മയില്‍)ഭയപ്പെട്ടു കഴിയേണ്ടിയും വന്നില്ലേ? പരസ്ത്രീഗമനത്തിലെ പാപശാപ വഴികളെ പറ്റിയുള്ള ഇത്തരം സൂചനകള്‍ ഈ കഥയിലുണ്ടെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കാമാസക്തിപോലെയാണ് ധനാസക്തിയും എന്നു പഠിപ്പിക്കുന്ന രാജാവിന്റെ കഥയും ഇവിടെ ഓര്‍ക്കാവുന്നതാണ്. തൊടുന്നതെല്ലാം പൊന്നാകണമെന്നു വരം നേടിയ രാജാവിന്റെ കഥ. അദ്ദേഹം വാത്സല്യത്തോടെ മകളെ പുണര്‍ന്നപ്പോള്‍ അവളൊരു പൊന്‍ പ്രതിമയായി! കുടിക്കാന്‍ വെള്ളമെടുത്തപ്പോള്‍ അതും സ്വര്‍ണ്ണമായി. അങ്ങനെ അത്യന്തം ദയനീയമായി അദ്ദേഹത്തിനും ജീവിതം അവസാനിപ്പിക്കേണ്ടിവന്നു!
തെറ്റുചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ട ആളായിരുന്നു ദേവേന്ദ്രന്‍. ഇന്ദ്രന്റെ സാമീപ്യവുംആഗ്രഹവും മനസ്സിലാക്കിയ അഹല്യക്ക് വേണമെങ്കില്‍ എതിര്‍ക്കാമായിരുന്നു. ആ പതിവ്രതാധര്‍മ്മം നിറവേറ്റാതെ ഇന്ദ്രനു വഴങ്ങിക്കൊടുക്കുകയും ഇന്ദ്രിയ സുഖം നുകരുകയുമാണ് അഹല്യചെയ്തത്. അതിനാല്‍ അറിഞ്ഞുകൊണ്ടുചെയ്ത ആതെറ്റും കഠിനമായി ശിക്ഷിക്കപ്പെട്ടു.
അഹല്യയെ ഗൗതമന്‍ ശിക്ഷിക്കുന്നത്, വായുമാത്രം ഭക്ഷിച്ച് വെയിലില്‍ തപിച്ചും പൊടിപുരണ്ടും ആശ്രമാങ്കണത്തില്‍ ദീര്‍ഘകാലം കഴിയാനാണ്. ശിലാരൂപിയായ് എന്നു അദ്ധ്യാത്മരാമായണത്തില്‍ പ്രത്യേകം പറയുന്നുണ്ട്. മറ്റുള്ളവര്‍ക്കൊന്നും തിരിച്ചറിയാവാനാവാത്തവിധം അവള്‍ കഴിയണം. തന്റെ മാംസള സൗന്ദര്യവും വികാരവൈവശ്യവും അന്യരെ കാണിക്കാനോ സുഖമനുഭവിക്കാനോ കഴിയില്ല!
പരലൈംഗികതക്കു വഴങ്ങിയ സ്ത്രീയെ ഇങ്ങനെ ഒരുസങ്കടത്തിലേക്കാണ് മുനിശാപം എത്തിക്കുന്നത്. ഈ ശിലീഭവിക്കല്‍ വൈകാരിക മരവിപ്പാണെന്നും പറയാം. ഇങ്ങനെ നോക്കുമ്പോലള്‍ ദാമ്പത്യബാഹ്യമായ ലൈംഗികതക്ക് വിധേയരായ സ്ത്രീയേയും, പുരുഷനേയും നിരര്‍ദാക്ഷിണ്യം ശിക്ഷിച്ചിരിക്കയാണ് ഗൗതമ മഹര്‍ഷി. ഉചിതവും പ്രതീകാത്മകവും മറ്റുള്ളവര്‍ക്കു താക്കീതും നല്‍കുന്നതുമായ ആ ശിക്ഷാവിധിക്കു ഇന്നത്തെ സമൂഹത്തില്‍ അനല്‍പ്പമായ പ്രസക്തിയുണ്ട്.
കഥകളുടെ ബാഹ്യതലത്തിലുള്ള രസം നുകരുന്നതിനൊപ്പം അകപ്പൊരുളിലേക്കും നാം കടക്കണം. രാമായണകഥാകാരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.- വഴിപിഴച്ച കാമാസക്തിയും അറിഞ്ഞുചെയ്യുന്ന തെറ്റുകളും പാപഭാരം വര്‍ദ്ധിപ്പിക്കുന്നതാണ്. അപമാനകരവും ശിക്ഷാര്‍ഹവുമാണ്. ആകയാല്‍ വര്‍ജിക്കപ്പെടേണ്ടതുമാണ്.
ഒരു പിന്‍കുറിപ്പ് : അദ്ധ്യാത്മരാമായണത്തില്‍ നമ്മുടെ ദൃഷ്ടികള്‍ക്കു പൊരുത്തപ്പെടാത്തതായി ഒരുകാര്യമുണ്ട്. അഹല്യ-ഗൗതമന്മാരുടെ പ്രായവ്യത്യാസമാണത്. ബ്രഹ്മാവിന്റെ മകളാണ്അഹല്യ. ഭര്‍ത്താവ് ഗൗതമനോ? ബ്രഹ്മാവിന്റെ മകന്റെ മകന്റെ മകനും! (ലോകേശാത്മജ സുതനന്ദനന്‍). അതൊന്നും കാര്യമാക്കേണ്ട. കഥയുടെ സന്ദേശം ഉള്‍ക്കൊണ്ടാല്‍മതി. നല്ലതുമാത്രമെടുത്താല്‍മതി. പുരാണ കഥാമമണ്ഡലം നമ്മുടേതിനേക്കാള്‍ വിസ്തൃതമത്രെ.
(തുടരും)
















