രാഷ്‌ട്രത്തിന്റെ സുരക്ഷാവ്യവസ്ഥ ദുര്‍ബലമായാല്‍ അവിടെ ലക്ഷ്മിവാഴില്ല. ഹനുമാന്‍ ലങ്കയിലേക്ക് കടുകു വലിപ്പത്തിലാക്കിയാണ് പ്രവേശിക്കാനൊരുങ്ങുന്നത്. എന്നാലും ലങ്കാലക്ഷ്മിയാല്‍ പിടിക്കപ്പെടുന്നു. രാവണന്റെ ഐശ്വര്യത്തിന്റെ ഒരു പ്രധാനകാരണം തന്റെ തലസ്ഥാനം അത്രയും സുരക്ഷിതമാക്കിയതാണ്. എന്നാല്‍ രാവണന്റെ അനവധാനതമൂലം തനിക്കു ചുറ്റും നടക്കുന്ന പടപുറപ്പാട് പോലും അറിയാതെയായിരിക്കുന്നു.
രാഷ്‌ട്രം ഉയരുമ്പോള്‍ സുരക്ഷാവ്യവസ്ഥ ദൃഢമായിരിക്കുന്നു. പതനകാലത്ത് ചുറ്റു പാടും നടക്കുന്ന രാഷ്‌ട്ര സുരക്ഷക്കു ഭീഷണിയാവുന്ന കാര്യത്തില്‍ ശ്രദ്ധയില്ലാതാവുന്നു. ശ്രീരാമനാണെങ്കില്‍ ലങ്കവരേയും ചെന്ന് രാഷ്‌ട്ര സുരക്ഷക്കുവേണ്ടി പടപൊരുതുന്നു. അതിനായി തന്റെ സര്‍വ്വസ്വവും ഇറക്കി പയറ്റി നോക്കാന്‍ തയ്യാറാവുന്നു. രാഷ്‌ട്രങ്ങളുടെ ഈ രണ്ടവസ്ഥകളില്‍ ഏതാണ് ഇന്ന് ഭാരതത്തിന്റെ അവസ്ഥ.
ഇവിടെ ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറുകമാത്രമല്ല, കള്ളപ്പണം, സ്വര്‍ണ്ണംകള്ളക്കടത്ത്, ഭീകരര്‍, അവര്‍ക്കുള്ള ആയുധം എന്നിവയും നിര്‍ബാധം എത്തുന്നു. ലഹരിക്കാരും വിലസുന്നു. ഇതില്‍നിന്നും എത്ര വ്യത്യസ്തമാണ് ലങ്കയിലെ സുരക്ഷാവ്യവസ്ഥ. ഒരു കടുകുമണിയെപോലും പ്രവേശിപ്പിക്കണമെങ്കില്‍ അനുമതിയോടെ വേണം. ഭീകരവാദവും കള്ളക്കടത്തും തടയാന്‍ ഉന്നത വ്യവസ്ഥവേണം.
രാവണനും സീതയും തമ്മില്‍ നടന്നിരിക്കാവുന്ന നിരവധി മുഖാമുഖങ്ങളില്‍ എന്തു നടന്നിരിക്കാമെന്ന് ഈസന്ദര്‍ഭത്തില്‍ എഴുത്തച്ഛന്‍ അവതരിപ്പിക്കുന്നു. ഹനുമാനെയാണ് അതിന് ആചാര്യന്‍ സാക്ഷിയാക്കുന്നത്. സീതയുടെ സൗന്ദര്യം സീതക്കു ശാപമായിത്തീരുന്നു. രാവണന്‍ അഴകുരാവണനായി ചമഞ്ഞു വരുമ്പോള്‍ സീത കാല്‍മുട്ടുകള്‍ ഉയര്‍ത്തിയിരുന്ന് ശരീരം മറയ്‌ക്കുകയാണ്. രാവണന്റെ ആര്‍ത്തിപൂണ്ടനോട്ടവും. കാമംനിറഞ്ഞ സംഭാഷണവും സീതയില്‍ വെറുപ്പാണ് ഉണ്ടാക്കുന്നത്. നീ എനിക്കൊരു പുല്‍ക്കൊടിക്കു സമമാണെന്നു പറയാന്‍ സീതയ്‌ക്ക് ഭീതിയേതുമില്ല.
ഇതു സീതയ്‌ക്ക് അമ്മയും അമ്മായിയമ്മമാരും നല്‍കിയ സംസ്‌കാരത്തിന്റെ ഫലമായിട്ടാണ് സാധിക്കുന്നത്. അത്യന്തം മനോബലത്തോടെ രാവണന്റെ ഐശ്വര്യവും ശക്തിയും തള്ളിക്കളയാന്‍ സീതയ്‌ക്കാവുന്നു. ഏതു വിപരീത സ്ഥതിയിലും പിടിച്ചുനില്‍ക്കണമെന്നതിന്റെ ഉദാഹരണവും നമുക്കവിടെ കാണാം. അപകടത്തിന്റെ മുന്നില്‍ സീത പതറുന്നില്ല. തന്നെ രാക്ഷസിമാര്‍ ഭക്ഷിക്കണേ എന്നുവരെ പതറിപ്പറയുന്ന സീത ആത്മഹത്യക്കല്ലേ ഒരുങ്ങുന്നത്. വേണ്ടത്ര സംസ്‌കാരങ്ങള്‍ പകര്‍ന്നു നല്‍കാത്തതിന്നാലാണ് നമ്മുടെ പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അധ്യാപകരോടും അച്ഛനമ്മമാരോടും പറഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കാതെ ജീവനൊടുക്കാന്‍ ശ്രമിക്കുന്നത്. നല്ലസംസ്‌കാരങ്ങള്‍ ലഭിച്ച പെണ്‍കുട്ടി മകളായി തന്റെ വീടിനും കുലവധുവായി തന്റെ ഭര്‍ത്താവിന്റെ വീടിനും കീര്‍ത്തിയുണ്ടാക്കുന്നു. ഉമ്മറത്തുവച്ച വിളക്ക് അകത്തേക്കും പ്രകാശം ചൊരിയുന്നതുപോലെയാണ് നല്ലപെണ്‍കുട്ടികള്‍ പിതൃഗൃഹത്തിനും ഭര്‍തൃഗൃഹത്തിനും സംസ്‌കാരത്തിന്റെ വെളിച്ചം പകരുന്നത്.
താന്‍ സീതയെ രാമന്റെയടുക്കല്‍ എത്തിക്കാമെന്ന ഹനുമദ് വചനത്തെ സീത നിരസിക്കുന്നത് ഇന്ന് എട്ടുമാസത്തോളം അപഹര്‍ത്താവിന്റെ കൈയിലകപ്പെട്ട ഒരാളിന് ചിന്തിക്കാനാവാത്തതാണ്. എന്നാല്‍ താന്‍ നിമിത്തം ത്രിലോകത്തിനും ആപത്തായ ദശമുഖന്‍ എന്നത്തേക്കും ഇല്ലായ്‌മ ചെയ്യപ്പെടട്ടേ എന്നതാണ് സീതയുടെ മനസ്സിലെ വിചാരം. ഭരതനോട് രാജ്യം വേണ്ട എന്ന് ശ്രീരാമന്‍ പറഞ്ഞതിനേക്കാളും എത്രയോ മഹത്താണ്് ഈവിപല്‍സന്ധിയിലെ സീതയുടെ നിരാസം. ഹനുമാനെ പോലും നല്ലവണ്ണം വിലയിരുത്തി അടയാള വാക്യവും കേട്ട് ഉറപ്പുവന്നശേഷമേ സീത അംഗീകരിക്കുന്നുള്ളൂ. ആപത്തിലാണെങ്കിലും രാമപത്‌നി കുലമാഹാത്മ്യം വെടിയുന്നില്ല. ആരെയെങ്കിലും വിശ്വസിച്ച് അപകടങ്ങളില്‍നിന്ന് അപകടങ്ങളിലേക്കു ചാടുന്ന ദുര്‍ബലമനസ്‌കര്‍ക്കിത് നല്ലൊരുപാഠമാണിത്.
പണ്ട് അസുരന്മാര്‍ പാതാളത്തിലും ദേവന്മാര്‍ സ്വര്‍ഗത്തിലുമായിരുന്നു. രാമായണകാലത്ത് ഒരേനാടിന്റെ രണ്ടുതലയ്‌ക്കലുമായി. മഹാഭാരതകാലത്ത് അവര്‍ബന്ധുക്കളുമായിരുന്നു. ഇന്ന് അസുരനും ദേവനും ഒരാളിന്റെ ഉള്ളില്‍ തന്നെ കുടികൊള്ളുന്നുവെന്നു പറയാറുണ്ട്. അതിനാല്‍ ഇന്നത്തെകാലത്ത് എല്ലാവരും പ്രത്യേകിച്ച് മാതൃവര്‍ഗം ഇരട്ടി കരുതലോടെ വേണം അന്യരുമായി ഇടപഴകാന്‍. ശ്രീരാമനും ഹനുമാന്‍ തിരിച്ചുവന്ന് അടയാള വാക്യം ചൊല്ലുമ്പോഴേ പൂര്‍ണ്ണബോദ്ധ്യമാവൂ എന്ന് ഹനുമാനറിയാം.
ഹനുമാന്റെ നയചാതുര്യം നിറഞ്ഞതും വ്യാകരണ ശുദ്ധവുമായ സംഭാഷണശൈലി സീതയും അംഗീകരിക്കുന്നു. രണ്ടുപ്രാവശ്യമം ഇതേപ്പറ്റി രാമയണത്തില്‍ പരാമശിക്കുന്നത് ദുതന്റെ ഏറ്റവും വലിയ ഗുണം വാക്ചാതുരിയാണ് എന്നതിനാലാണ്. രാജാവ് ദൂതനെ തിരഞ്ഞടുക്കുന്നതില്‍ വിദഗ്ധനായിരിക്കണം. ദൂതന്‍ തന്റെ ദൗത്യം നിറവേറ്റുന്നതില്‍ വിജയിക്കണമെങ്കില്‍ തന്റെ അവതരണശൈലികൊണ്ട് മറുഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കണം. ശ്രീരാമന്‍ തന്നെ തേടിവരുമെന്ന വിശ്വാസം ഇല്ലാതായിത്തുടങ്ങിയ സീതയുടെ മനസ്സില്‍ ആത്മവിശ്വാസമുയര്‍ത്താന്‍ ഹനുമാനു സാധിക്കുന്നു. ഇനിയുള്ള ഹനുമാന്റെ കാര്യങ്ങള്‍ സീതയുടെ വിശ്വാസമുറപ്പിക്കാനും രാവണന് ഭയമുളവാക്കുവാനും വേണ്ടിയാണ്.
ലങ്കയെ സംരക്ഷിച്ചിരുന്ന ലങ്കാലക്ഷ്മി രാവണനെ ഉപേക്ഷിക്കാന്‍ തക്കം പാര്‍ത്തിരിക്കയായിരുന്നു.
ഇതേപോലെ മണ്ഡോദരിയും രാവണന്റെ കൃത്യങ്ങളെ നിന്ദിക്കുന്നു. രാവണനും ത്രിജടയ്‌ക്കും സമാനാര്‍ത്ഥമുള്ള സ്വപ്‌നങ്ങളുണ്ടായിട്ടും രാവണന്‍ തന്റെ ദുഷ്‌കൃത്യങ്ങളില്‍നിന്നു വിരമിക്കുന്നില്ല. പക്ഷേ ത്രിജട തന്റെ സഖികളോട് രാക്ഷസരാജ്യത്തിന്റെ നാശമടുത്തെന്ന തന്റെ വിശ്വാസം അറിയിക്കുന്നു. രാജ്യത്തിന്റെ ഭരണാധികാരികളുടെ ദുഷ്‌ചെയ്തികള്‍മൂലം രാജ്യം നശിക്കരുതെന്ന ആഗ്രഹം സ്വാഭാവികമായും അവിടുത്തെ സ്ത്രീ പ്രജകള്‍ക്കാണല്ലോ അധികമുണ്ടാവുക. യുദ്ധക്കെടുതികള്‍ ദീര്‍ഘകാലം അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. അതുകൊണ്ടുതന്നെ യുദ്ധാശങ്കകളും സ്ത്രീകള്‍ക്കാണ് അധികമുണ്ടാവുക. അതിന്റെ മുന്നറിയിപ്പെന്നോണമാണ് നാം ത്രിജടയുടെ സ്വപ്‌നത്തെ കാണേണ്ടത്.
(തുടരും)
















