ഇസ്ലാമബാദ് :പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിനു മണിക്കൂറുകള്‍ മുമ്പ് പാക് ഇന്റലിജെന്‍സ് ഏജന്‍സി ഐഎസ്ഐ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പാക് ദിനപത്രമായ ഡോണാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
2007 ഡിസംബര്‍ 26ന് എഎസ്ഐ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ നദീം താജ്, ഡപ്യൂട്ടി മേജര്‍ ജനറല്‍ ഇഷാന് എന്നിവര്‍ ബേനസീറിനെ സന്ദര്‍ശിച്ച് ആക്രമണത്തിനു സാധ്യതയുള്ളതായി അറിയിച്ചിരുനെന്ന് സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇംതിയാസ് ഹുസൈന് പാക് ഭീകരവാദവിരുദ്ധ കോടതിയില്‍ മൊഴി നല്‍കിയെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിറ്റേദിവസം നടക്കാനിരിക്കുന്ന ലിയാഖത് ബാഗിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേനസീര്‍ റാലിയില്‍ പങ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുനെന്നും ഹുസൈന് അറിയിച്ചു.
ബേനസീറിന്റെ മരണത്തിനു പിന്നില്‍ ഐഎസ്ഐയാണെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം മറച്ചുപിടിക്കുന്നതിനാവാം പുതിയ കഥകളുമായി ഐഎസ്ഐ രംഗത്തുവന്നതെന്ന് കരുതപ്പെടുന്നു.
ബേനസീര്‍ ഭൂട്ടോ വധക്കേസിലെ മുഖ്യസാക്ഷിയാണ് ഹുസൈന്. 2007 ഡിസംബര്‍ 27 വൈകീട്ട് ലിയാഖത് ബാഗ് പാര്‍ക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കാറിലേക്ക് കയറുന്നതിനിടെയുണ്ടായ ചാവേറാക്രമണത്തിലാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. രണ്ടുതവണ അവര്‍ പാക് പ്രധാനമന്ത്രിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: