സീതയുടെ മുഖാംബുജം വാടിവിളറി. രാമന്റെ രക്ഷക്കായി ഓടിച്ചെല്ലാന്‍ അനുജനെ എങ്ങിനെയാണ് പ്രേരിപ്പിക്കുക എന്നവള്‍ ചിന്തിച്ചു. ആ സാധ്വിക്ക് ക്രൂരമാണെങ്കിലും ഒരു പോംവഴി ചിന്തയില്‍ ഉദിച്ചു. ആ കൗശലമല്ലാതെ മറ്റൊന്നുകൊണ്ടും ലക്ഷ്മണനെ ഇളക്കുവാന്‍ കഴിയുകയില്ലെന്നവള്‍ക്ക് തോന്നി. അവള്‍ കോപത്തോടെ തന്റെ നേരെ തിരിഞ്ഞുകൊണ്ട് കടുത്ത ഭാഷയില്‍ പറയാന്‍ തുടങ്ങി. നിന്റെ ഈ ഭാവം ഒരു സഹോദരന് യോജിച്ചതല്ല. ജ്യേഷ്ഠന് ക്ലേശവും ഭാഗ്യദോഷവും നേരിട്ടിരിക്കെ നീ എന്തുകൊണ്ടാണ് ഇങ്ങനെ സന്തുഷ്ടനായി ഇരിക്കുന്നത്. നീ കൃതഘ്‌നനും അധമനുമാണ്. സഹോദരന്റെ കഷ്ടസമയത്ത് ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്. നിന്റെ ബാഹ്യമായ ഈ അലക്ഷ്യഭാവം ആന്തരമായ ഉദ്ദേശ്യത്തിന്റെ പ്രകടനമാണ്. അതെനിക്ക് മനസ്സിലാകുന്നുണ്ട്.
നീ യഥാര്‍ത്ഥ സഹോദരനും സത്യവാനുമായി വനത്തിലേക്ക് ഞങ്ങളെ പിന്‍തുടര്‍ന്നത് നിന്റെ അഭിനയമായിരുന്നു. നീ സത്യസന്ധനോ ഉല്‍കൃഷ്ടനോ അല്ല. എന്നില്‍ ദൃഷ്ടിപതിപ്പിച്ച് എന്നെ പാട്ടില്‍കിട്ടുന്നതിന് ശ്രീരാമന്റെ പതനത്തിനായി കാത്തിരിക്കുന്ന ഒരു വഞ്ചകനാണ് നീ. നിന്റെ ഈ കുതന്ത്രത്തിന്നു പിന്നില്‍ ഭരതന്റെ കൈകളുമുണ്ട്. എന്നാല്‍ ഒന്നു മനസ്സിലാക്കിക്കൊള്‍ക. നിന്റേയോ ഭരതന്റേയോ മോഹങ്ങള്‍ നടക്കാന്‍പോകുന്നില്ല. രാമനെ ഭര്‍ത്താവായി സ്വീകരിച്ചശേഷം ഞാന്‍ മറ്റൊരുത്തനെ നോക്കിയിട്ടില്ല. ഇനി നോക്കുകയുമില്ല. അതുകൊണ്ട് എന്താണ് തീരുമാനം? ഇവിടെത്തന്നെ നില്‍ക്കുന്നോ? അതോ ജ്യേഷ്ഠന്റെ രക്ഷക്കായി പുറപ്പെടുന്നോ? നീ ഇനിയും ഇവിടെ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഗോദാവരിയില്‍ ചാടിയോ അഗ്നിയില്‍ പ്രവേശിച്ചോ ആത്മഹത്യ ചെയ്യും.
തലക്കു വെളിവുള്ള ആരുംതന്നെ ഒരു സ്ത്രീയില്‍നിന്ന് ഇത്തരം നികൃഷ്ടവചനങ്ങള്‍ കേള്‍ക്കാനിടയായാല്‍ പിന്നീട് അവരുടെ സമീപം നില്‍ക്കുകയില്ല. തന്നേയും അതുപോലെ ഈ വാക്കുകള്‍ പരിഭ്രാന്തനാക്കി. താന്‍ കൂപ്പുകൈകളോടെ വൈദേഹിയോട് പറഞ്ഞു.
”ഉത്തരം നോത്സഹേ വക്തും
ദൈവതം ഭവതി മമ” (അരണ്യ 45:27)
ഭവതിയുടെ വാക്കുകള്‍ക്ക് ഉത്തരം പറയാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. എന്റെ ആരാധ്യദേവതയാണ് ഭവതി. സ്ത്രീകളിങ്ങനെ പറയുന്നത് ആശ്ചര്യകരമല്ല. അതവരുടെ സ്വഭാവമാണ്. സ്ത്രീകള്‍ ചപലകളും, കലഹകാരികളുമാണെന്ന് പറയപ്പെടുന്നു. ഈ പറഞ്ഞ വാക്കുകള്‍ എനിക്ക് സഹിക്കാവുന്നതിന്നപ്പുറത്താണ്. ചെവിയില്‍ നാരായം പഴുപ്പിച്ചുവെച്ചപോലെ തോന്നുന്നു. അല്ലയോ വനദേവതമാരെ, നിങ്ങള്‍ എനിക്കു സാക്ഷിനില്‍ക്കുവിന്‍. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ഭവതി പരുഷമായി സംസാരിച്ചു. എന്നെ സംശയിച്ചു. ഭവതിക്ക് നാശം അടുത്തിരിക്കുന്നു. ഗുരുവാക്യമനുസരിക്കുന്ന എന്നെ നിന്ദിക്കുന്ന ഭവതിയോട് ഞാനെന്തു പറയാന്‍. ദേവി ഭവതിക്ക് മംഗളം ഭവിക്കട്ടെ. ഭവതിയെ വനദേവതമാര്‍ കാക്കട്ടെ.
സീതയെ അഭിവാദ്യം ചെയ്തുകൊണ്ട് കൂപ്പിയ കൈകളോടെ തിരിഞ്ഞുതിരിഞ്ഞു നോക്കിക്കൊണ്ട് താന്‍ സീതയേയും ആശ്രമത്തേയും വിട്ടു. യാതൊരു കാരണവശാലും സ്ഥലം വിടരുതെന്നുള്ള രാമന്റെ ആജ്ഞയെ വിസ്മരിച്ച് സര്‍വ്വവും വിധിയില്‍ സമര്‍പ്പിച്ച് അവിടെനിന്നും രാമനെത്തേടി യാത്ര ആരംഭിച്ചു.
















