പട്ന: പ്രൊ കബഡി ലീഗില്‍ തെലുങ്കു ടൈറ്റന്‍സ് മുന്നോട്ട്. ആറാം മത്സരത്തില്‍ പട്ന പൈറേറ്റ്സിനെ 34-22ന് തുരത്തി ലീഗിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ടൈറ്റന്‍സ്. ഒരു കളി മാത്രം തോറ്റ ടൈറ്റന്‍സിന് 26 പോയിന്റ്. 30 പോയിന്റുമായി യു മുംബ മുന്നില്‍. നാലു കളികളില്‍ ഒന്നില്‍ മാത്രം ജയം കാണാനായ പൈറ്റേറ്സ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്ത്.
മത്സരത്തില്‍ പൂര്‍ണമായി ആധിപത്യം സ്ഥാപിച്ച ടൈറ്റന്‍സിനെ സുകേഷ് ഹെഗ്ഡെയുടെ മികവാണ് അനായസ ജയത്തിലേക്ക് നയിച്ചത്.
ഒമ്പത് പോയിന്റ് നേടിയ ഹെഗ്ഡെ ടോപ് സ്കോറര്‍. പ്രശാന്ത് റായ് (എട്ട്), സന്ദീപ് (ആറ്) തുടങ്ങിയവരും മികച്ച പ്രകടനം നടത്തി. നാലു പോയിന്റു നേടിയ സുനില്‍ കുമാറാണ് പട്നയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയ പൈറേറ്റ്സിന് ഇടയ്ക്ക് താളം നഷ്ടമായി. പകുതി സമയം വരെ ഒപ്പമുണ്ടായിരുന്നു പൈറേറ്റ്സ്. സുകേഷ് ഹെഗ്ഡെയും പ്രശാന്ത് റായിയും അവസാന മിനിറ്റുകളില്‍ നടത്തിയ റെയ്ഡ് ടൈറ്റന്‍സിന്റെ ലീഡുയര്‍ത്തി.
വ്യാഴാഴ്ചത്തെ രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ജേതാക്കള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് തോല്‍വി. ദല്‍ഹി ദബാങ് 35-27ന് ജയ്പൂരിനെ വീഴ്ത്തി. ജയ്പൂരിന്റെ അഞ്ചാം തോല്‍വിയാണിത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ദല്‍ഹി ഇടവേളയില്‍ 26-15ന് മുന്നില്‍. കളിയിലെ മികച്ച റൈഡറായി ദല്‍ഹിയുടെ രോഹിത് കുമാര്‍ ചൗധരിയും, ഡിഫന്‍ഡറായി രവീന്ദര്‍ സിങ് പഹലും തെരഞ്ഞെടുക്കപ്പെട്ടു. അമിത് സിങ്ങാണ് കളിയിലെ താരം.
ബംഗളൂരു ബുള്‍സ് (20), ദല്‍ഹി ദബാങ് (15), ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് (എട്ട്), ബംഗാള്‍ വാരിയേഴ്സ് (എട്ട്), പുനേരി പള്ട്ടാന് (എട്ട്) തുടങ്ങിയവര്‍ മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: