അതിനുശേഷം അവിടേനിന്നും തങ്ങള്‍ യാത്രചെയ്ത് കുമുദവനത്തിലെത്തി. അവിടെയായിരുന്നു ശരഭംഗമഹര്‍ഷിയുടെ ആശ്രമം. രാമാഗമനവും പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന ആഭക്തോംസമനെക്കണ്ട് തങ്ങള്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമിച്ചു. മഹര്‍ഷി ഫലമൂലാദികള്‍ നല്കി സ്വീകരിച്ചു. താന്‍ തീവ്രതപസ്സുകൊണ്ടു നേടിയ സിദ്ധികളെ മഹര്‍ഷി രാമന് കൊടുക്കാന്‍ ഒരുമ്പെട്ടു. അവയെല്ലാം താന്‍ സ്വയം നേടിക്കൊള്ളാമെന്നു പറഞ്ഞ് മുനിയുടെ ആഗ്രഹത്തെ രാമന് സ്നേഹപുരസ്സരം നിഷേധിച്ചു. തങ്ങള്‍ക്ക് താമസിക്കുന്നതിന്നായി പറ്റിയ ഒരിടം നിര്‍ദ്ദേശിക്കണമെന്ന രാമന്റെ അപേക്ഷക്കു മറുപടിയായി മഹര്‍ഷി സുതീഷ്ണാശ്രമത്തിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം തങ്ങള്‍ നോക്കിയിരിക്കെത്തന്നെ അദ്ദേഹം സ്വയം ദേഹം ദഹിപ്പിച്ച് കൈവല്യപദം കൈവരിച്ച് ബ്രഹ്മലോകം പൂകി.
അന്നവിടെ കഴിച്ചുകൂട്ടിയ ശേഷം തങ്ങള്‍ അടുത്ത പ്രഭാതത്തില്‍ സുദീഷ്ണാശ്രമത്തിലേക്ക് പുറപ്പെടവെ ദണ്ഡകാരണ്യവാസികളായ മുനിമാര്‍ സംഘമായി രാമസമക്ഷം വന്ന് അവരുടെ പരാതി ബോധിപ്പിച്ചു. അവര്‍ പറഞ്ഞു.
”രാമ! അങ്ങയെപ്പോലെ ഒരു സംരക്ഷകന്‍ ഉണ്ടായിട്ടും ഞങ്ങള്‍ അനാഥരാണെന്നതാണ് അനുഭവം. ഇവിടെ നിറയെ ഞങ്ങള്‍ക്ക് പ്രാണഭയം സൃഷ്ടിക്കുന്ന രാക്ഷസന്മാരാണ്. ശരണാഗത രക്ഷകനായ അങ്ങ് ഈ രാക്ഷസരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണം.
ഈ വാക്കുകള്‍ ശ്രവിച്ച രാമന് അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. തപസ്വികളായ നിങ്ങള്‍ ഒരിക്കലും എന്നോടപേക്ഷിക്കരുത് ആജ്ഞാപിച്ചാല്‍ മതി. നിങ്ങളെ അനുസരിക്കുന്നതിന്നു വേണ്ടിയാണ് ഞാന്‍ ഈ വനത്തില്‍ വന്നിരിക്കുന്നത്. രാക്ഷസരെ ഞാന്‍ ഇല്ലാതാക്കുന്നതാണ്. മുനിമാര്‍ക്ക് അഭയദാനം നല്‍കിയശേഷം തങ്ങള്‍ സുതീഷ്ണാശ്രമം ലക്ഷ്യമാക്കി യാത്രതുടര്‍ന്നു.
തങ്ങള്‍ നടന്ന് നടന്ന് സുതീഷ്ണാശ്രമത്തിലെത്തി. അദ്ദേഹത്തിന്റെ ആതിഥ്യവും സ്വീകരിച്ചുകൊണ്ട് അന്നുരാത്രി അവടെ കഴിച്ചുകൂട്ടി. അവിടെ താമസിച്ചുകൊള്ളാന്‍ മുനി നിര്‍ബന്ധിച്ചെങ്കിലും ദണ്ഡകാരണ്യവാസികളായ മറ്റു മുനിമാരുടെ ആശ്രമങ്ങള്‍ കാണാനുള്ള ആഗ്രഹം നിമിത്തം തങ്ങള്‍ മഹര്‍ഷിയോട് യാത്ര പറഞ്ഞു. തിരിച്ചുവരുമ്പോള്‍ അതിലെ വരണമെന്ന് പറഞ്ഞ് മുനി ഞങ്ങളെ അനുഗ്രഹിച്ച് വിടനല്‍കി.
സുതീഷ്ണാശ്രമത്തില്‍ നിന്നും പുറപ്പെട്ട് വനത്തില്‍ കൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വഴിയില്‍ വെച്ച് സീതാദേവി രാമനോട് തനിക്കുള്ള ഒരു സംശയം ചോദിച്ചു. ആര്യപുത്ര, അല്പമായ സൂക്ഷ്മക്കുറവുകൊണ്ട് വലുതായ അധര്‍മ്മം സംഭവിക്കുന്നു. കാമജങ്ങളായ മൂന്നു ദോഷങ്ങളാണ് പ്രധാനമായി സംഭവിക്കുന്നത്.
ത്രിണ്യേവ വ്യസനാന്യത്ര കാമാജാനി ഭവന്ത്യുത
മിഥ്യാ വാക്യം ന തേ ഭൂതം നഭ വിഷ്യതി രാഘവ
കുതോളഭിലഷണം സ്ത്രീണാം പരേഷാം ധര്‍മ്മനാശനം (അയോദ്ധ്യ 9:32)
ആദ്യത്തേത് അസത്യഭാഷണമാണ് അതു അങ്ങ് ഇതിനുമുമ്പ് ചെയ്തിട്ടില്ല. ഇനിഒട്ട് ചെയ്യാനും പോകുന്നില്ല രണ്ടാമത്തേത് ധര്മ്മനാശം വരുത്തുന്ന പരസ്ത്രീ ഗമനാഭിലാഷമാണ് അതും അങ്ങയില്‍ ഉണ്ടായിട്ടില്ല. മനസാ വാചാ പരസ്ത്രീകളെ അങ്ങ് സ്മരിച്ചിട്ടില്ല. ഇനിയൊട്ട് സ്മരിക്കുകയുമില്ലെന്ന് എനിക്കറിയാം. എന്നാല്‍
തൃതീയും യദിതം രൗദ്രം പരപ്രാണാഭിഹിംസനം
നിര്‍വൈരം ക്രിയതേ മോഹാത്തച്ച തേ തമുപസ്ഥിതം (അയോദ്ധ്യ 9:33)
മൂന്നാമത്തേതായ വൈരംവിനാ പരദ്രോഹം എന്ന ദോഷം അങ്ങയെ ബാധിക്കാനിടയുള്ളതായി എനിക്കു തോന്നുന്നു. അങ്ങ് രാക്ഷസരെ വകവരുത്താമെന്ന് മുനിമാരോട് പറഞ്ഞല്ലോ. എനിക്ക് മനശ്ശാന്തി കിട്ടുന്നില്ല. ആയുധം കൈവശമിരുന്നാല്‍ ഉപദ്രവം കയറിവരും. അതുകൊണ്ട് ദണ്ഡകാരണ്യത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം ആയുധപാണികളായ നിങ്ങളിരുവരും വനചാരികളെക്കണ്ടാല്‍ ആയുധം പ്രയോഗിക്കാനിടയുണ്ട്.
അഗ്നിക്ക് വിറകെങ്ങിനേയോ അതുപോലെയാണ് ക്ഷത്രിയന് ആയുധം. അത് കയ്യിലിരുന്നാല്‍ പ്രയോഗിച്ചുപോകും. ശക്രന് പണ്ട് ഒരു മഹര്‍ഷിയുടെ കയ്യില്‍ ഒരു വാള് സൂക്ഷിക്കാനേല്പിച്ചു. അതുമൂലം ആ മുനിയുടെ തപോനിഷ്ഠ നശിച്ചതായി കേട്ടിട്ടുണ്ട്. ശസ്ത്രധാരണംകൊണ്ട് മനസ്സ് ക്രൂരമായിപ്പോകും. വനവാസവും ശസ്ത്രപ്രയോഗവും തമ്മില്‍ പൊരുത്തപ്പെടുകയില്ല. ദേശധര്‍മ്മത്തെ അങ്ങ് ആദരിച്ചാലും. അങ്ങയുടെ പുറപ്പാട് ദണ്ഡകാരണ്യവാസികളായ രാക്ഷസന്മാരെ കൊല്ലാനാണ്. അവര്‍ നമുക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. ക്ഷത്രിയധര്‍മ്മം ആചരിക്കുന്നത് അയോദ്ധ്യയില്‍ മടങ്ങിയെത്തിയിട്ടുമതി. അതല്ല രാജ്യമെല്ലാം വെടിഞ്ഞ് മുനിവൃത്തി സ്വീകരിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്.
ധര്‍മ്മത്തില്‍നിന്നാണ് മറ്റെല്ലാ പുരുഷാര്‍ത്ഥങ്ങളും നേടിയെടുക്കേണ്ടത്. എന്നാല്‍ ധര്‍മ്മമാകട്ടെ കഷ്ടപ്പെട്ട് സമ്പാദിക്കേണ്ടതുമാണ്. സുഖത്തില്‍ നിന്ന് ഒരിക്കലും സുഖം ഉണ്ടാകുന്നതല്ല. അതുകൊണ്ട് അങ്ങ് തപോവനത്തിന് അനുരൂപമായ ധര്‍മ്മം ആചരിച്ചാലും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: