Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയന്തരാവസ്ഥ – വീണ്ടും ചില ഓര്‍മ്മക്കുറിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 07:01 pm IST
in Vicharam

ജൂണ്‍ 26ന് ആര്‍എസ്എസ്പ്രാന്തകാര്യാലയത്തിന്റെ ഗൃഹപ്രവേശനചടങ്ങായിരുന്നു. ഞങ്ങളെല്ലാവരും വളരെ ഉത്സാഹത്തോടെ അവിടെ കൂടിയിരുന്നു. അന്ന് അവിടെ നാഗ്പൂരില്‍നിന്നും കൊണ്ടുവന്ന പൂജനീയ ഡോക്ടര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയിലായിരുന്നു എന്റെ ശ്രദ്ധമുഴുവനും. അതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന കെ.സി.ബാലേട്ടന്റെ പുറകെയായിരുന്നു ഞാന്‍. പ്രതിമവയ്‌ക്കുവാനായി അയ്യപ്പന്‍ ഇന്‍ഡസ്ട്രീസില്‍നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന പീഠവും ശ്രദ്ധേയമായി. അതില്‍ ‘സ്വയമേവ മൃഗേന്ദ്രത’കൊത്തിയ സിംഹത്തിന്റെ രൂപവും കൗതുകമുള്ളതായിരുന്നു.

അവിടെയുണ്ടായിരുന്ന മുതിര്‍ന്നവര്‍ പലരും ‘എമര്‍ജന്‍സി’ വരുന്നു എന്നൊക്കെ പറയുന്നതു കേട്ടു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്തയായിരുന്നു ചര്‍ച്ചാവിഷയം. പക്ഷെ, എനിക്കതിന്റെ ഗൗരവമൊന്നും മനസ്സിലായില്ല. ജൂണ്‍ 30ന് പൂജനീയ സര്‍സംഘചാലക് ആയിരുന്ന ദേവറസ്ജിയെ അറസ്റ്റുചെയ്ത വാര്‍ത്ത വന്നു. തുടര്‍ന്ന് ജൂലായ് നാലിന് സംഘത്തെ നിരോധിക്കുകയും ചെയ്തു.

ഒരുദിവസം രാത്രി അപ്പന്‍ കടയില്‍നിന്നും വന്നത് ഒരു വാര്‍ത്തയുമായിട്ടായിരുന്നു. ഞങ്ങള്‍ അന്ന് അപ്പന്‍ വരുന്ന സമയമാകുമ്പോള്‍ ഉറങ്ങാന്‍ കിടക്കും. ഉറങ്ങിയിട്ടുണ്ടാവില്ല പക്ഷെ ഉറങ്ങിയപോലെ കിടക്കും. അപ്പന്‍ പറയുന്നതെല്ലാം മിണ്ടാതെ കേട്ടുകൊണ്ടു കിടക്കും. ”ടി.വി. അനന്തനേയും ഭട്ജിയേയുമെല്ലാം അറസ്റ്റ് ചെയ്താച്ച്. ഇവങ്കിട്ട ഇനി ഒണ്ണുക്കും പോകണ്ടാന്നു ചൊല്ല്” എന്ന് ഞങ്ങളുടെ തമിഴില്‍ അപ്പന്‍ പറയുന്നത് കേട്ടു. മിണ്ടാതെ കിടന്നു. ഇനി എന്താ സംഭവിക്കുക എന്ന ആശങ്ക മനസ്സില്‍ .

വായിച്ചിട്ടുള്ള വിപ്ലവകാരികളുടെ കഥകളൊക്കെ മനസ്സില്‍ നിറഞ്ഞുനിന്നു. ഒന്നും ചെയ്യാതിരിക്കണോ ഇതിനെതിരെ പ്രവര്‍ത്തിക്കണോ? ഇതൊക്കെയായിരുന്നു മനസ്സില്‍. എന്തായാലും ഇനിയൊന്നും അപ്പനോട് പറയരുതെന്ന് തീരുമാനിച്ചു. സംഘനിര്‍ദ്ദേശം അനുസരിച്ച് നീങ്ങാം.

ഒരുദിവസം, എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നുള്ള നിര്‍ദ്ദേശം വന്നു. കാരണക്കോടത്തുള്ള നന്ദുവിന്റെ വീട്ടില്‍ വച്ചായിരുന്നു അത്. അവിടെ ഒരു മുറിക്കുള്ളില്‍ എല്ലാവരും ഒത്തുചേര്‍ന്നു. തികച്ചും നിശബ്ദമായ അന്തരീക്ഷം. മുറി അടച്ചിട്ടായിരുന്നു ചടങ്ങ്. അധികം ശബ്ദമുണ്ടാക്കാതെ ഒരോരുത്തരും പ്രതിജ്ഞ ചെയ്തു. അന്നത്തെ എല്ലാ പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. ബാലകൃഷ്ണന്‍, വിശ്വന്‍, സ്വാമിനാഥന്‍, രമേശ്, തമ്മനം രാമചന്ദ്രന്‍, ബാബു മുതലായവര്‍.  ചിലര്‍ മാത്രം ഭയന്ന് മാറി നിന്നു. പക്ഷെ, മിക്കവരും ആ ഭീകരമായ അന്തരീക്ഷത്തില്‍ സംഘത്തിനെ കൈവിടില്ലെന്ന് തീരുമാനിച്ചവരായിരുന്നു.

ഏതായാലും ശാഖ നടത്താന്‍ സാധിക്കില്ല. അതിനു പകരം ഞങ്ങള്‍ ബാറ്റ് കളിക്കാന്‍ തുടങ്ങി. എന്റെ അയല്‍പക്കത്ത് പോര്‍ട്ട്രസ്റ്റില്‍ ജോലിയുണ്ടായിരുന്ന ശങ്കര്‍ദാസേട്ടനുണ്ടായിരുന്നു. അദ്ദേഹം ആദ്യകാല സ്വയംസേവകരില്‍ ഒരാളായിരുന്നു. ദാസേട്ടന്റെ മകനായ ജയകുമാര്‍ ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. (അയാള്‍ ഇപ്പോള്‍ എറണാകുളത്തെ ഒരു ബിസിനസുകാരനാണ്). ജയന്റെ വീടിനരികില്‍ ഒരു ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ കോര്‍ട്ടിട്ടു കളി തുടങ്ങി. അതായിരുന്നു ശാഖ. മിക്കവാറും ഞാനും ജയനുമാണ് ഉണ്ടായിരിക്കുക.

എനിക്ക് മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. ഒരു സാധാരണ സ്‌ക്കൂളില്‍ പഠിച്ച ഞാന്‍ വലിയ ഒരു അമ്പരപ്പോടെയും ചെറിയ ഭയത്തോടെയുമായിരുന്നു കോളേജിലേക്ക് പോയത്. അടിയന്തരാവസ്ഥയായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ സ്വീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വലിയ വിപ്ലവ സംഘടനയെന്ന് അവകാശപ്പെട്ടിരുന്ന എസ്എഫ്‌ഐയുടെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാന്‍. കെഎസ്‌യുക്കാരുടെ വിളയാട്ടം മാത്രമായിരുന്നു അവിടെ.

അന്ന് എം.എ വിദ്യാര്‍ത്ഥിയായിരുന്ന ബിനോയ് വിശ്വം എഐഎസ്എഫിന്റെ പ്രവര്‍ത്തനവുമായി അവിടെയുണ്ടായിരുന്നു. എഐഎസ്എഫിന് മാത്രമായിരുന്നു കെഎസ്‌യു കൂടാതെ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നത്. എസ്എഫ്‌ഐയുടെ നോതാവായി അന്ന് അവിടെയുണ്ടായിരുന്നത് തോമസ് ഐസക്കായിരുന്നു. താടിയും മുടിയും വളര്‍ത്തി കയ്യില്‍ എപ്പോഴും തടിച്ച രണ്ടുമൂന്നു പുസ്തകങ്ങളുമായിട്ടായിരുന്നു ആളെ എപ്പോഴും കണ്ടിരുന്നത്. പക്ഷെ, സംഘടനാപ്രവര്‍ത്തനം ഒന്നും ചെയ്തുകണ്ടില്ല. ഐസക്കും എം.എ വിദ്യാര്‍ത്ഥിയായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിയായി ഇന്ദുചൂഡനും (ഡിഎഫ്ഒ ആയി വിരമിച്ച ഡോ. എന്‍.സി. ഇന്ദുചൂഡന്‍) പ്രീഡിഗ്രി രണ്ടാം വര്‍ഷക്കാരനായി ഉമാകാന്തനും (ബിജെപി സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ.ആര്‍. ഉമാകാന്തന്‍) ഉണ്ടായിരുന്നു. രണ്ടുപേരേയും ഞാന്‍ പരിചയപ്പെട്ടു.

കോളേജില്‍ ‘കുരുക്ഷേത്ര’ത്തിന്റെ വിതരണം ഞങ്ങളുടെ ചുമതലയായിരുന്നു. അത് കൈയില്‍ കിട്ടുന്ന ദിവസം വളരെനേരത്തെ കോളേജില്‍ എത്തും. മറ്റു വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് മുമ്പ് എല്ലാ ക്ലാസ്സ്‌റമുറികളിലും കുരുക്ഷേത്രം എത്തിയിട്ടുണ്ടാകും. ചിലപ്പോള്‍ തരം കിട്ടിയാല്‍ പ്രധാന നോട്ടീസ് ബോര്‍ഡിലും ഒരെണ്ണം പതിച്ചിട്ടുണ്ടാകും. അത് ചെയ്തത് വലിയൊരു സാഹസമായിട്ടാണ് തോന്നിയത്.

എനിക്ക് മറ്റൊരു പണികൂടിയുണ്ടായിരുന്നു. കുരുക്ഷേത്രം മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു അത്. വീട്ടില്‍നിന്നും കോളേജിലേക്ക് പുറപ്പെടും. നേരെ എറണാകുളം പബ്ലിക് ലൈബ്രറിയുടെ അടുത്തുള്ള പ്രേമന്‍ ചേട്ടന്റെ വീട്ടില്‍ എത്തും. ആ വീട്  ഒരു പ്രവര്‍ത്തന കേന്ദ്രമായിരുന്നു. രഹസ്യസാമഗ്രികളെല്ലാം അവിടന്നായിരുന്നു വിതരണം ചെയ്തിരുന്നത്. സേതുവേട്ടനായിരുന്നു (ഇന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്‍) അത് നിയന്ത്രിച്ചിരുന്നത്.

അന്ന് ‘ഗോപിയേട്ട’നെന്നായിരുന്നു സേതുവേട്ടന്റെ പേര്. അവിടുന്ന് കുരുക്ഷേത്രത്തിന്റെ കെട്ടുമെടുത്തുകൊണ്ടുപോയി പറയുന്ന സ്ഥലത്ത് എത്തിച്ച് തിരിച്ചുവരും. അന്ന് ക്ലാസ്സില്‍ പോകാന്‍ പറ്റില്ലായിരുന്നു. ഒരിക്കല്‍ ആലപ്പുഴയില്‍ എ.എന്‍ പുരത്തുള്ള ഉഷാഹിന്ദി വിദ്യാലയത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. അവിടെചെന്ന് പറയേണ്ടത് ‘പ്രസാദം’ കൊണ്ടുവന്നിട്ടുണ്ടെന്നാണ്. അവരെ പരിചയപ്പെടാനോ കൂടുതല്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ആലപ്പുഴ എന്റെ അമ്മയുടെ നാടായിരുന്നു. അവിടെ പോകുമ്പോള്‍ അമ്മാവന്മാരൊന്നും കാണരുതേന്ന് പ്രാര്‍ത്ഥിച്ചിട്ടായിരുന്നു യാത്ര.

ഒരു ദിവസം ഒരു പ്രചാരകന്‍ വീട്ടില്‍ താമസിക്കാന്‍ വരുന്നുണ്ടെന്ന് നിര്‍ദ്ദേശം കിട്ടി. കലൂരില്‍ നിന്നും രാമചന്ദ്രേട്ടനായിരുന്നു അത്. അപ്പന്‍ സമ്മതിക്കുമോന്ന് സംശയിച്ചു. ഞങ്ങളുടെ വീട്ടില്‍ സൗകര്യം കുറവായിരുന്നു. രണ്ടു ചെറിയ മുറി.അതില്‍ ഞങ്ങള്‍ പത്തുപേരും. പക്ഷെ, ആ വര്‍ഷം എന്റെ കൂടെ പരിശ്രമത്തോടെ ഒരു ചെറിയ മുറികൂടി പണിതു. അതുകൊണ്ട് പ്രശ്‌നം തോന്നിയില്ല. എന്തുകൊണ്ടോ അപ്പന്‍ സമ്മതിച്ചു. അദ്ദേഹത്തിലെ സ്വയംസേവകത്വം ഉണര്‍ന്നതായിരിക്കും!

രാമചന്ദ്രേട്ടന്‍ പെട്ടിയുമായി എത്തി. ആ കുടുസ്സുമുറിയില്‍ ഞങ്ങളോടൊപ്പം താമസിച്ചു. എല്ലാ ദിവസവും ഉണ്ടായിരുന്നില്ല. ഇടയ്‌ക്കൊക്കെ വരും, പോകും.

ഒരു ദിവസം ഞാന്‍ അപ്പന്റെ കടയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അപ്പന്റെ സുഹൃത്തായ ഒരാള്‍ അവിടെ വന്നു. സംസാരത്തിനിടെ അയാള്‍ അയാളുടെ അനിയന്റെ കാര്യം പരാമര്‍ശിച്ചു. അച്ഛനും അമ്മയും മരിച്ചതിനുശേഷം അനിയനെ വളര്‍ത്തിയത് അയാളായിരുന്നു. പക്ഷെ, അനിയന്‍ അവരെയൊക്കെ വിട്ട് ആര്‍എസ്സ്എസ്സ് പ്രവര്‍ത്തനത്തിനു പോയിപോലും. അപ്പന് അയാളോട് സഹതാപം തോന്നി. അനിയന്റെ പേര് അന്വേഷിച്ചു. ‘രാമചന്ദ്രന്‍,’അയാള്‍ പറഞ്ഞു. അപ്പന്‍ ഉടനെ അയളോട് നിഷ്‌കളങ്കമായി പറഞ്ഞു; രാമചന്ദ്രന്‍ ഞങ്ങളുടെ വീട്ടിലുണ്ട്. ഞാന്‍ ഞെട്ടിപ്പോയി. ഇനി എന്താ ചെയ്‌ക? രാമചന്ദ്രേട്ടന് എന്റെ വീട്ടിലെ താമസം സുരക്ഷിതമല്ലാതെയായി.

എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വീട്ടിലെത്താം. വിവരം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഉടന്‍ തന്നെ അദ്ദേഹം പെട്ടിയുമെടുത്ത് സ്ഥലം വിട്ടു. പിന്നീട് മറ്റ് പലരും ഇടയ്‌ക്കും തലയ്‌ക്കുമായിട്ട് വീട്ടില്‍ തങ്ങാനെത്തിയിരുന്നു. അപ്പുച്ചേട്ടന്‍ (എം.മോഹനന്‍) അതിലൊരാളായിരുന്നു. പിന്നെ, ആലപ്പുഴക്കാരനായ ഒരു അപ്പുച്ചേട്ടനുണ്ടായിരുന്നു. അദ്ദേഹം സൈക്കിളിലായിരുന്നു യാത്രചെയ്തിരുന്നത്. വീട്ടില്‍വന്ന് അടുത്തദിവസം രാവിലെ അദ്ദേഹം പോകാന്‍ റെഡിയാകും.

എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ കോഴിക്കോട്ടേക്കാണെന്ന് പറയും. അദ്ദേഹം വളരെ ദൂരസ്ഥലത്തേക്ക് സൈക്കിളില്‍ യാത്ര ചെയ്യുമായിരുന്നു. ആലപ്പുഴയില്‍ നിന്നുതന്നെ പ്രചാരകനായി വന്ന ഒരു പുരുഷന്‍ ഉണ്ടായിരുന്നു. അദ്ദേഹവും ഇടക്കിടക്ക് വീട്ടിലെ താമസക്കാരനായിരുന്നു. അന്ന് എറണാകുളം നഗരത്തിലെ തമ്മനം പലരുടേയും രഹസ്യസങ്കേതമായിരുന്നു. കാരണക്കോടം ക്ഷേത്രത്തിന് അടുത്തുള്ള രമേശിന്റെ വീട്ടിലായിരുന്നു ഭാസ്‌ക്കര്‍ റാവുജിയുടെ കേന്ദ്രം. ‘അമ്മാവന്‍’എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്റെ വീടിനടുത്തുള്ള ജയന്റെ വീട്ടില്‍ പി.നാരായണ്‍ജി (മുന്‍ ജന്മഭൂമി പത്രാധിപര്‍) വന്ന് തങ്ങുമായിരുന്നു.

ഇതിനിടയില്‍ സത്യാഗ്രഹം ആരംഭിച്ചു. എറണാകുളത്തെ ആദ്യത്തെ സമരം നയിച്ചത് തമ്മനം രാമചന്ദ്രേട്ടനായിരുന്നു. അതുകൂടാതെ തമ്മനത്തുനിന്ന് വേറൊരു ബാച്ചും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

മഹാരാജാസിലെ സത്യാഗ്രഹത്തിന്റെ ദിവസം നിശ്ചയിച്ചു. രാവിലെ പബ്ലിക് ലൈബ്രറിയില്‍ ചെല്ലണമെന്നായിരുന്നു എനിയ്‌ക്കുള്ള നിര്‍ദ്ദേശം. അവിടെ സമരത്തിനുവേണ്ട സാധനങ്ങള്‍ എത്തും. അത് കോളേജില്‍ എത്തിക്കേണ്ട ചുമതല എനിക്കായിരുന്നു.

ഞാന്‍ മറ്റൊരു ധര്‍മ്മസങ്കടത്തിലായിരുന്നു. എന്റെ അപ്പന്റെ വായില്‍  ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ച സമയമായിരുന്നു. അപ്പനെ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം. വീട്ടുകാര്യങ്ങള്‍ എന്റെ ചുമതലയിലായിരുന്നു. അതിനിടയിലാണ് സത്യാഗ്രഹം! എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എങ്കിലും പറഞ്ഞ സമയത്ത് പബ്ലിക് ലൈബ്രറിയില്‍ പോയി ഇരുന്നു. നേരം കുറെ കടന്നുപോയെങ്കിലും ആരും സത്യാഗ്രഹ സാധനങ്ങളുമായി എത്തിയില്ല. ഞാന്‍ കോളേജിലേക്ക് പോയി ഇന്ദുചൂഡനെ കണ്ടു.

അപ്പോഴാണ് മഹാരാജാസിലെ സമരം റദ്ദാക്കിയതായി അിറഞ്ഞത്. ഇന്ദു പച്ചാളത്തുനിന്നും അശോക് കൊച്ചിയില്‍ നിന്നും സമരത്തില്‍ പങ്കെടുത്തു. രണ്ടുപേരും പോലീസിന്റടുത്തുനിന്ന് കിട്ടാവുന്നത് വാങ്ങിച്ചു അടുത്ത ദിവസം മുതല്‍ കോളേജില്‍ വന്നുതുടങ്ങി. അപ്പന്‍ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തേക്ക് പോയതിനാല്‍ സത്യാഗ്രഹത്തില്‍ നിന്നും എനിക്ക് വിട്ടുനില്‍ക്കേണ്ടിവന്നു.

കൃസ്തുമസ് അവധിക്കാലത്താണ് ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം. ഞങ്ങള്‍ എല്ലാവരും അക്കാലത്ത് അമ്മയുടെ വീട്ടില്‍ കൂടും. ആ വര്‍ഷവും ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. ഏതായാലും ആലപ്പുഴക്ക് പോകുകയല്ലെ, ‘പ്രസാദം’ കൊണ്ടുപോകാനുണ്ടോന്ന് അന്വേഷിച്ചു. അതെ, ‘പ്രസാദം’ കൊണ്ടുപോകാനുണ്ടായിരുന്നു. ഞാന്‍ അത് ഒരു സ്യൂട്‌കെയ്‌സിലാക്കി എടുത്തു. അമ്മയും മുത്തശ്ശിയും ഞങ്ങള്‍ കുട്ടികളെല്ലവരും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ എത്തിയ ഉടനെ മുല്ലക്കലിലെ പെന്‍ഹൗസില്‍ അത് കൊണ്ടുപോയി കൊടുത്തു. പിന്നീടാണ് അതിലെ സാഹസം  മനസ്സിലാക്കിയത്. എങ്ങാനും പോലീസ് മണത്തറിഞ്ഞിരുന്നെങ്കില്‍ കുടുംബസഹിതം അകത്താകുമായിരുന്നു.

അമ്മയുടെ വീട്ടിലാകട്ടെ അടിയന്തരാവസ്ഥ ‘ആഘോഷി’ക്കുകയായിരുന്നു. എപ്പോഴും രണ്ടോ മൂന്നോ പ്രചാരകന്മാര്‍ ആ വീട്ടില്‍ ഉണ്ടാകുമായിരുന്നു. മാമന്മാര്‍ പണിചെയ്തിരുന്നത് വീട്ടില്‍ തന്നെയായിരുന്നു. അതിനാല്‍ അവരെപ്പോഴും അവിടെതന്നെ ഉണ്ടാകും. വൈക്കം ഗോപേട്ടന്‍ അന്ന് അവിടെ ജില്ലാ പ്രചാരകനായിരുന്നു. പിന്നെ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഉണ്ണിക്കൃഷ്‌ണേട്ടനും അവിടെ വരാറുണ്ട്. എല്ലാവരും അവിടെ കൂടും. അടിയന്തരാവസ്ഥയുടെ ഭീകരതയൊന്നും അവിടെയുണ്ടായിരുന്നില്ല.

ആളുകളെ കളിയാക്കാനും തമാശ പറയുവാനും എന്റെ മാമന്മാര്‍ക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരുടെ വക ഒരു ഇരട്ടപ്പേരുമുണ്ടാകും. അന്ന് അവിടെ കോഴിക്കോടുനിന്നും ഒരു പ്രചാരകനുണ്ടായിരുന്നു. അയാളെ ആരോഗ്യസാമീന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എന്തായിരുന്നെന്ന് ഇന്നും എനിക്കറിയില്ല. അമ്പലപ്പുഴയില്‍നിന്നും ഒരു പ്രേമന്‍ വരുമായിരുന്നു. അയാള്‍ക്ക് പേര് പാല്‍പ്പായസം എന്നായിരുന്നു.

ആ അന്തരീക്ഷം ഗോപേട്ടനെ അറസ്റ്റുചെയ്യുന്നതുവരെയുണ്ടായിരുന്നുള്ളൂ. ഗോപേട്ടനെ ബസ്സ്റ്റാന്‍ഡില്‍നിന്നും അറസ്റ്റ് ചെയ്ത് നേരെ എന്റെ മാമന്മാരുടെ വീട്ടിലേക്കാണ് കൊണ്ടുവന്നത്. അവിടെനിന്നും എന്റെ വലിയമാമനെയും (മണിയപ്പന്‍) അടുത്തുണ്ടായിരുന്ന രാജപ്പേട്ടനേയും നിലകണ്ഠജിയേയും അവര്‍ അറസ്റ്റ് ചെയ്തു. അവര്‍ക്ക് നല്ല മര്‍ദ്ദനം കിട്ടി. ക്രൂരമായ മര്‍ദ്ദനം അവരുടെ ശരീരത്തെ തളര്‍ത്തി. ജീവിതാവസാനം വരെ അവര്‍ അതിന്റെ ഫലം അനുഭവിച്ചു. ആ മൂന്നുപേരും ഇന്ന് നമ്മോടൊപ്പം ഇല്ല. എന്റെ മൂന്നാമത്തെ മാമന്‍ വെങ്കിടേശനും സത്യാഗ്രഹത്തിന് പോയി അറസ്റ്റ് വരിച്ചിരുന്നു.

മറ്റൊരു കാര്യം അന്ന് ചെയ്തത് ഒരു കൈയ്യെഴുത്ത് മാസിക പ്രവര്‍ത്തനം ആയിരുന്നു. അപ്പുച്ചേട്ടനും (എം.മോഹനന്‍) ടി. സതീശേട്ടനുമായിരുന്നു ആ ആശയവുമായി വന്നത്. ‘ആകാംക്ഷ’ എന്നാണ് അവര്‍ അതിന് നിര്‍ദ്ദേശിച്ച പേര്. തമ്മനം രാമചന്ദ്രേട്ടനായിരുന്നു പത്രാധിപര്‍.’ആകാംക്ഷ’ അഞ്ചോ ആറോ എണ്ണം പുറത്തിറങ്ങി. എന്റെ കൈയക്ഷരം നല്ലതായിരുന്നതിനാല്‍ ഞാനായിരുന്നു അതെഴുതിയിരുന്നത്. അതിന്റെ കലാസംവിധാനവും ഈയുള്ളവന്‍ തന്നെയായിരുന്നു. അപ്പോഴാണ് ‘ആകാംക്ഷ’ കണ്ട കേസരിയുടെ പത്രാധിപരായ എം.എ സാറിന് എന്നെ കാണണമെന്നുള്ള നിര്‍ദ്ദേശം കിട്ടിയത്. അദ്ദേഹവും അന്ന് ഒളിവിലായിരുന്നു.

ഒരു ദിവസം അദ്ദേഹം എറണാകുളത്ത് തിരുമല ദേവസ്വം ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള മായാമണ്ഡലത്തിലെ ഗോവിന്ദരാജിന്റെ വീട്ടില്‍ ഉണ്ടെന്നും പോയി കാണണമെന്നും എനിക്ക് നിര്‍ദ്ദേശം കിട്ടി. ഞാന്‍ പോയി അദ്ദേഹത്തെ കണ്ടു. അതും ആദ്യമായിട്ടായിരുന്നു. അദ്ദേഹം ‘ആകാംക്ഷ’യെ പ്രശംസിച്ചുകൊണ്ട് ഒരു കത്ത് തന്നു. അത് വലിയ ഒരു പ്രോത്സാഹനമായിരുന്നു. അടുത്ത ‘ആകാംക്ഷ’യില്‍ ആ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. കൈയക്ഷരം നല്ലതായിരുന്നതിനാല്‍ അന്ന് സംഘത്തിന്റെ നിര്‍ദ്ദേശപത്രികയായ ‘സുദര്‍ശനം’ മിക്കതും എഴുതാനുള്ള ഭാഗ്യവും എനിക്കായിരുന്നു. അത് സ്റ്റെന്‍സില്‍പേപ്പറില്‍ എഴുതി സൈക്ലോസ്റ്റൈല്‍ ചെയ്തായിരുന്നു കൂടുതല്‍ കോപ്പിയുണ്ടാക്കിയിരുന്നത്.

ഒരു കാര്യംകൂടി പറയാതെ ഇതവസാനിപ്പിക്കാന്‍ പറ്റില്ല. ഭാസ്‌കര്‍ റാവുജിയുടെ തമ്മനത്തെ കേന്ദ്രം കാരണക്കോടത്തെ രമേശിന്റെ വീട്ടിലായിരുന്നുവല്ലോ. രമേശിന്റെ അച്ഛന്‍ നേരത്തെ മരിച്ചുപോയി. രമേശിന്റെ അമ്മ പാലുവിറ്റും മറ്റുമായിരുന്നു ആ വീട് പുലര്‍ത്തിയിരുന്നത്. അതിന്റെ കൂടെയായിരുന്നു ഇവരെല്ലാം അവിടെ തങ്ങിയിരുന്നതും.  ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘപ്രവര്‍ത്തകരെയെല്ലാം കസ്റ്റഡിയിലെടുക്കുമെന്ന വിവരം ലഭിച്ചു. ഇതറിഞ്ഞ് എല്ലാവരും മുങ്ങി.

പോലീസ് എല്ലാവരുടെയും വീട്ടില്‍ വന്നു. അങ്ങനെ അവര്‍ രമേശിന്റെ വീട്ടിലുമെത്തി. അന്ന് അവിടെ ഭാസ്‌കര്‍ റാവുജിയുണ്ടായിരുന്നു. അവര്‍ അന്വേഷിച്ചു നടക്കുന്ന ആള്‍. ഉടനെതന്നെ രമേശിന്റെ അമ്മ അകത്തുണ്ടായിരുന്ന രമേശിനെ പുറത്തേക്ക് ഇറക്കിവിട്ടു. അവര്‍ രമേശിനെ തേടിയായിരുന്നു വന്നത്. അതിനാല്‍ അവര്‍ അയാളെയും കൊണ്ടുപോയി. അവരെ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. അങ്ങനെ സ്വന്തം പുത്രനെ പോലീസിന് വിട്ടുകൊടുത്ത് ഭാസ്‌കര്‍ റാവുജിയെ രക്ഷിക്കാന്‍ ആ അമ്മ തയ്യാറായി. ഇങ്ങനെ നിരവധി അമ്മമാര്‍ സംഘത്തിന് തുണയായി ഉണ്ടായിരുന്നു.

അന്ന് എന്റെ വായന മുഴുവന്‍ വിപ്ലവകാരികളുടെ ജീവിതകഥകളായിരുന്നു. ഒരു ദിവസം അമ്പലപ്പുഴയില്‍ നിന്നും പ്രേമന്‍ (പാല്‍പ്പായസം) എന്നെ കാണാന്‍ വന്നു. അയാള്‍ അപ്പോള്‍ വിദ്യാര്‍ത്ഥിരംഗത്തെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. ബോംബ് ഉണ്ടാക്കാനുള്ള വിദ്യയുമായിട്ടായിരുന്നു ആശാന്റെ വരവ്. അടിയന്തരാവസ്ഥ നീണ്ടുപോകുമെന്നും അങ്ങനെയുണ്ടായാല്‍ നമുക്ക് തീവ്രവാദത്തിലേക്ക് കടക്കേണ്ടിവരുമെന്നുമായിരുന്നു അയാളുടെ നിഗമനം. തീവണ്ടി തകര്‍ക്കാനായിരുന്നു ആശാന്റെ പദ്ധതി. അയാള്‍ ഒരു ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. അതില്‍നിന്ന് നേടിയ അറിവായിരുന്നു പറഞ്ഞത്. പക്ഷെ, അതൊന്നും വേണ്ടിവന്നില്ല.

അടിയന്തരാവസ്ഥ സംഘത്തിന് ഒരു പരീക്ഷണഘട്ടം തന്നെയായിരുന്നു. ഒരു ആപല്‍ഘട്ടത്തില്‍ ആരൊക്കെ കൂടെയുണ്ടാകും എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ധാരാളം വീടുകളും ആളുകളും സംഘത്തിനെ സഹായിക്കാനുണ്ടായിരുന്നു. കുറെപേര്‍ അകന്ന് മാറിയും നിന്നിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് അധികകാലം തുടരാന്‍ പറ്റിയില്ല. ഒരു ഏകാധിപതിക്കും  അധികകാലം വാഴാന്‍ സാധിക്കല്ലെന്ന് കാലം തെളിയിച്ചു. സംഘത്തിന്റെ നിരോധനം നീങ്ങി. സംഘം വിണ്ടും മുന്നോട്ടുനീങ്ങാന്‍ തുടങ്ങി. ചരിത്രപ്രസിദ്ധമായ ഒരു പ്രഖ്യാപനം അന്നത്തെ സര്‍സംഘചാലക് ബാളാസാഹബ് ദേവറസ്ജി നടത്തി; ‘മറക്കുക പൊറുക്കുക’. സ്വയംസേവകര്‍ ഇത് അക്ഷരാര്‍ഥത്തില്‍ പാലിച്ചു. എന്നാല്‍ ആ കറുത്ത അദ്ധ്യായം നമ്മുടെ സ്മരണയില്‍ നിന്നും മായാതിരിക്കട്ടെ.

(ആര്‍എസ്എസ് കൊച്ചി മഹാനഗര്‍

പ്രചാര്‍ പ്രമുഖാണ് ലേഖകന്‍)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.