കേരളീയര്‍-പുരുഷന്മാരുള്‍പ്പെടെ സ്വര്‍ണഭ്രാന്തന്മാരാണ്. ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ക്കൂടി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മുംബൈ, ദല്‍ഹി, കൊച്ചി വിമാനത്താവളങ്ങളില്‍ ഒരുവര്‍ഷത്തിനിടെ മലയാളികളില്‍നിന്നുമാത്രം പിടികൂടിയത് 400 കി.ഗ്രാം സ്വര്‍ണമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചപോലും നെടുമ്പാശ്ശേരിയില്‍ കോഴിക്കോട് സ്വദേശിയുടെ പക്കല്‍നിന്നും ഷൂവില്‍ ഒളിപ്പിച്ചുവച്ചിരുന്ന രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി. ഈ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. ഈ വര്‍ഷം ജനുവരി മുതല്‍ 33 കിലോ സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതായി പിടിയിലായ ആള്‍ മൊഴി നല്‍കുകയും ചെയ്തു.
സ്വര്‍ണക്കടത്തിന് സഹായിച്ച ഏറെപ്പേര്‍ പിടിയിലായിട്ടും സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്നു.പിടിച്ചതിന്റെ എത്രയോ ഇരട്ടിയാകാം പിടിക്കപ്പെടാതെ കടത്തുന്ന സ്വര്‍ണം. പരിശോധന കര്‍ശനമാക്കിയെങ്കിലും കടത്തുന്ന സ്വര്‍ണത്തിന്റെ പത്ത് ശതമാനം മാത്രമാണ് പിടിക്കപ്പടുന്നത്. സാധാരണ എയ്‌റോബ്രിഡ്ജ് വഴിവരുന്ന യാത്രക്കാര്‍ ബ്രിഡ്ജ് ഒഴിവില്ലാത്തപ്പോള്‍ ബസ് വഴിവരുന്നതും സ്വര്‍ണക്കടത്തിന് സഹായകരമാകുന്നു. സ്വര്‍ണക്കള്ളകടത്തുകാരെ സഹായിക്കാന്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ചെയ്യുന്ന ജീവനക്കാരുമുണ്ട്. ഇങ്ങനെയാണ് കേരള വിമാനത്താവളങ്ങളില്‍ സ്വര്‍ണറാക്കറ്റ് സജീവമായി തുടരുന്നത്.
ജൂണ്‍ ഒമ്പതാം തീയതി പിടിക്കപ്പെട്ടവര്‍ പറഞ്ഞത് ഇവര്‍ 64 കിലോ സ്വര്‍ണം കടത്തി എന്നാണ്. സ്വര്‍ണക്കടത്തിന് കടത്തുകൂലിയും ലഭിക്കുന്നുവത്രെ. 13 കിലോഗ്രാം സ്വര്‍ണം കടത്തിയവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികം ലഭിച്ചു. കസ്റ്റംസ് പരിശോധനയ്‌ക്കെത്തുന്ന വിവരം ചോരുന്നതിനാല്‍ മിന്നല്‍ പരിശോധന പ്രാവര്‍ത്തികമാകുന്നില്ല.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കൊച്ചി വിമാനത്താവളത്തില്‍ക്കൂടി അനധികൃതമായി കടത്തിക്കൊണ്ടുവന്ന 26 കോടി രൂപയുടെ 105 കിലോഗ്രാം സ്വര്‍ണം മാത്രമാണ് കസ്റ്റംസ്, ഡിആര്‍ഐ, എയര്‍ ഇന്റലിജന്‍സ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ പിടിച്ചത്. ഇപ്പോള്‍ സ്ത്രീകളും ഈ രംഗത്ത് സജീവമാണ്. പ്രത്യേകരീതിയില്‍ പര്‍ദ്ദ തുന്നി അതിന്റെയുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നു. ശ്രീലങ്കന്‍ യുവതികളെയും കാരിയര്‍മാരായി ഉപയോഗിക്കുന്നു. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ വൈദഗ്‌ദ്ധ്യം നേടിയ സ്ത്രീകളെയാണ് ഇതിന് ഉപയോഗിക്കുന്നത്.സ്വര്‍ണക്കട്ടികളായും ചെറുബിസ്‌ക്കറ്റുകളായും ഷൂസിന്റെയും ചെരുപ്പിന്റെയും അടിയില്‍ ഒളിപ്പിച്ചും സ്വര്‍ണം കടത്തുന്നു. ഈന്തപ്പഴത്തിന്റെ കുരുമാറ്റി സ്വര്‍ണക്കുരുവിന് ബ്രൗണ്‍ നിറംനല്‍കിയും, ചിലര്‍ സ്വര്‍ണം വിഴുങ്ങിയും കടത്തുന്നു. സ്വര്‍ണം വിഴുങ്ങിയ ആളെ ഏഴുദിവസം ആശുപത്രിയിലാക്കി ശുചിമുറിയ്‌ക്ക് കാവല്‍ ഇരുന്നാണ് സ്വര്‍ണം കസ്റ്റംസ് പുറത്തെടുത്തത്.
സ്വര്‍ണക്കടത്ത് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ഗ്രസിക്കുന്നു. സ്ത്രീധനത്തോടൊപ്പം ആവശ്യപ്പെടുന്നതും കിലോകണക്കിന് സ്വര്‍ണമാണല്ലോ. വിവാഹം ജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതുന്ന കേരളവനിതകള്‍ സ്വര്‍ണത്തിന്റെ പിന്നാലെ പായുന്നതും സ്വര്‍ണക്കടത്തുകാര്‍ക്ക് പ്രലോഭനമാണ്. മലയാളി പുരുഷന്മാരും ഇന്ന് മാലകളും വളകളും മോതിരങ്ങളും സ്വര്‍ണചെയിനുകളും എല്ലാം ഉപയോഗിക്കുന്നവരാണ്.
കേരള സ്ത്രീകളുടെ ആഭരണഭ്രമം കാരണം അവര്‍ മാലപൊട്ടിക്കലിന് കേരളത്തില്‍ മാത്രമല്ല, വടക്കേ ഇന്ത്യയിലും ഇരകളാകുന്നു. ഏകാകിനികളായ വൃദ്ധകളെ കൊലപ്പെടുത്തി ആഭരണം മോഷ്ടിക്കുന്ന വാര്‍ത്തകള്‍ സുലഭമാണല്ലോ. വാര്‍ദ്ധക്യത്തില്‍പ്പോലും സ്ത്രീകള്‍ സ്വര്‍ണാഭരണ വിഭൂഷിതരാകാന്‍ ഇഷ്ടപ്പെടുന്നു. വര്‍ധിച്ചുവരുന്ന സ്വര്‍ണറാക്കറ്റിന് പിന്നില്‍ മലയാളികളാകാനുള്ള പ്രധാന കാരണംതന്നെ ഇതാണ്. നെടുമ്പാശ്ശേരിയില്‍നിന്നും കരിപ്പൂരില്‍നിന്നുമാണ് അധികം സ്വര്‍ണക്കടത്തുകാരെ പിടികൂടന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളാണ്. ജൂണ്‍ ഒമ്പതാം തീയതി ഒരു ബസ്സില്‍ ഒളിപ്പിച്ച എട്ടു കി.ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് മൂവാറ്റുപുഴ സ്വദേശി സലിമും നൗഷാദുമായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ബസ്സിന്റെ സീറ്റിനടിയിലും സ്വര്‍ണം ഒളിപ്പിക്കുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്റ് ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തണം. 20 ലക്ഷം രൂപയുടെ സ്വര്‍ണംവരെ പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസില്‍നിന്ന് ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ് കേരളത്തിലേക്ക് ഈവിധം സ്വര്‍ണം ഒഴുകുന്നത്. അഴിമതി ഭരിക്കുന്നവരുടെ പോലും മുഖമുദ്രയാകുമ്പോള്‍ അതിന് സാധ്യതയുള്ള എല്ലാമേഖലകളിലും അഴിമതി പ്രവണതയുള്ളവര്‍ അവസരം മുതലെടുക്കുന്നു. ഇതിനെതിരെ നിയമം ശക്തമല്ല.
നിയമപാലകരും അഴിമതിതടയുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല. എയര്‍പോര്‍ട്ടുകളിലെ ഉദ്യോഗസ്ഥര്‍തന്നെ അഴിമതിക്കും കള്ളക്കടത്തിനും അരങ്ങൊരുക്കി പ്രതിഫലംവാങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ സ്വര്‍ണക്കള്ളക്കടത്ത് നിര്‍ബാധം തുടരുകതന്നെ ചെയ്യും.
















