ധാക്ക:രാജ്യങ്ങള്‍ ഭൂവിസ്തൃതി കൂട്ടുന്നതിന്റെ കാലം കഴിഞ്ഞെന്നും ലോകമാകെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് വികസനമെങ്ങനെ നേടാമെന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. വികസനകാര്യത്തില്‍ തനിക്കും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
മോദി ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാര്‍ ചരിത്രപരമായി നോക്കുമ്പോള്‍ ജര്‍മ്മനിയിലെ ബെര്‍ലിന്‍ മതില് തകര്ന്നതിനെക്കാള് ഒട്ടും കുറഞ്ഞ സംഭവമല്ലെന്ന് ഒരുപത്രം മുഖപ്രസംഗമെഴുതിയത് നരേന്ദ്രമോദി ഉദ്ധരിച്ചു. ബംഗബന്ധു അന്താരാഷ്ട്ര കേന്ദ്രത്തിലെ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ആമര്‍ ബംഗ്ലാദേശി ഭായ്, ബൊനെയ്രാ നമസ്കാര്‍ (ബംഗ്ലാദേശിലെ എന്റെ സഹോദരീ സഹോദരന്മാരെ നമസ്കാരം), ആമര്‍ ബംഗ്ലാ കെമോന് (എന്റെ ബംഗാളി എങ്ങനെ).തടിച്ചുകൂടിയ ആയിരങ്ങളുടെ ഹര്‍ഷാരവത്തിനിടെ ദ്വിദിനസന്ദര്ശനത്തിന്റെ അവസാന പരിപാടിയില്‍ പ്രസംഗം തുടങ്ങയ മോദി പറഞ്ഞു.
തന്റെ സന്ദര്‍ശനം പൂര്‍ത്തിയാകുകയാണ്, പക്ഷേ നമ്മുടെ യോജിച്ചുള്ള യാത്ര തുടങ്ങുകയും. ലോകം മുഴുവന്‍ തന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ ദുരൂഹമായാണ് കാണാന്‍ ശ്രമിച്ചത്. എന്നാലിപ്പോള്‍ ഏഷ്യ മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും സന്ദര്‍ശനത്തിന്റെ വികശലനം നടത്താന്‍ ആരംഭിച്ചിട്ടുണ്ട്, മോദി പറഞ്ഞു.
ബംഗ്ലാദേശുമായി വൈകാരികമായ ബന്ധമാണ് തനിക്കുള്ളത്. തന്റെ നാടിന്റെ ജവാന്മാര് അവരുടെ ജീവരക്തം നല്‍കിയാണ് ബംഗ്ലാദേശിന് ജന്മംനല്കിയത്. ബംഗ്ലാദേശിന്റെ വിജയഗാഥകള്‍ ചൈനാസന്ദര്ശനത്തിനിടെ പോലും ഉയര്‍ന്നുകേട്ടു. വികസന പാതയിലുള്ള ഭാരതവും ബംഗ്ലാദേശും അവരുടെ യുവശക്തിയിലാണ് പ്രതീക്ഷ അര്‍പ്പിക്കേണ്ടത്. അതിര്‍ത്തി പുനര്നിര്ണ്ണയരേഖ ഇരുരാജ്യങ്ങളിലേയും ജനഹൃദയങ്ങളെ തമ്മിലടുപ്പിക്കും. ഏതെങ്കിലും ഭൂമി അങ്ങോട്ടുപോയതോ ഇങ്ങോട്ടുവന്നതോ അല്ല കരാറുകൊണ്ടുണ്ടാകുന്നത്.മറിച്ച് ഹൃദയങ്ങളുടെ ബന്ധമാണ്. ഇരുരാജ്യങ്ങളും ഇനി ഒരുമിച്ചുപ്രവര്‍ത്തിക്കും.ഇരു രാജ്യങ്ങളും തമ്മില്‍ 22 സുപ്രധാന കരാറുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. ബംഗ്ലാദേശിന് നല്കിക്കൊണ്ടിരുന്ന 500 മെഗാവാട്ട് വൈദ്യുതി ആയിരം മെഗാവാട്ടാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഭീകരവാദത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന ഷെയ്ക്ക് ഹസീനയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. ടെററിസത്തിന് പകരം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ലോകത്ത് മുന്നേറാനാകും. മറ്റൊരു രാജ്യത്തെ ആക്രമിക്കാത്ത രാജ്യമാണ് ഭാരതം. ഒന്നാം ലോകയുദ്ധത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി മുക്കാല്‍ ലക്ഷം സൈനികരുടെ ജീവന് ഭാരതം ബലികൊടുത്തു. രണ്ടാം ലോകയുദ്ധത്തില്‍ 90,000 സൈനികരേയും. എന്നിട്ടും ഭാരതത്തിന് യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരംഗത്വം കിട്ടുന്നില്ല. ലോകം നമ്മോട് പറയുന്നത് നമ്മള് സമാധാനം പാലിക്കാനും. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ 90,000 പാക് സൈനികരെ തടവുകാരായി പിടിച്ചിട്ടും ആരെയും ഉപദ്രവിക്കാന്‍ ഭാരതം ശ്രമിച്ചില്ല. അവരെ മോചിപ്പിച്ചു. കാരണം ഭാരതത്തിന് ബംഗ്ലാദേശ് മോചനം മാത്രമായിരുന്നു ലക്ഷ്യം.
സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചപ്പോഴും മനസ്സില്‍ ആഗ്രഹിച്ചത് രാഷ്ട്രങ്ങളുടെ ഐക്യം മാത്രമാണ്. ആബര്‍ ആഷിബോ (ഞാന്‍ വീണ്ടും വരും) മോദി പ്രസഗം അവസാനിപ്പിച്ചു. ധാക്ക യൂണിവേഴ്സിറ്റിയില്‍ നിന്നും നേരെ വിമാനത്താവളത്തിലേക്ക് പോയ മോദി ഇന്നലെ രാത്രിയോടെ ദല്‍ഹിയില്‍ തിരിച്ചെത്തി.
ഇന്നലെ രാവിലെ ധാക്കയിലെ പ്രശസ്തമായ ധാക്കേശ്വരി ക്ഷേത്രത്തിലും ശ്രീരാമകൃഷ്ണ മഠത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. ബംഗ്ലാദേശിന്റെ വികസന പ്രക്രിയയ്ക്ക് സഹായകരമായ ആറു പദ്ധതികളുടെ ഉദ്ഘാടനവും ഇന്നലെ മോദി നിര്‍വഹിച്ചു. ബംഗ്ലാദേശിലെ പത്രങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനംപിടിച്ച ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി മടങ്ങുമ്പോള്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പുതിയ ബന്ധത്തിനാണ് തുടക്കമായത്.
അതിര്‍ത്തി കരാര്‍ ഉടന്‍ നടപ്പാക്കും
ധാക്ക: ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാര്‍ ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന് ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സിവില്‍ ആണവോര്‍ജ്ജ മേഖലയിലും പെട്രോളിയം, ഊര്‍ജ്ജ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ തലമുറ, പുതിയദിശ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളുടേയും മുന്നോട്ടുള്ള സഹകരണം വിശദീകരിക്കുന്നു. സിവില്‍ ആണവോര്‍ജ്ജമേഖലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ പരിശീലനം നല്‍കാനും ഭാരതം തീരുമാനിച്ചു. എല്ലാവര്‍ഷവും ഭാരത-ബംഗ്ലാദേശ് ഊര്‍ജ്ജ സമ്മേളനം നടത്താനും ഇരുരാജ്യങ്ങളിലെയും പെട്രോളിയം,ഊര്‍ജ്ജ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച തുടരാനും തീരുമാനമുണ്ട്. കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം, എണ്ണ-പ്രകൃതിവാതക പൈപ്പ്ലൈനുകള് എന്നീ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകും.
അഖൗര-അഗര്‍ത്തല റെയല്‍വേ ലിങ്ക് പദ്ധതിയുടെ പുരോഗതിയില്‍ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. തീരദേശ ഷിപ്പിംഗ് കരാറും പുതിയ തുടക്കമാണ്. ഇരുരാജ്യങ്ങളിലെയും ജലപാതകളിലെ ഗ്രഡ്ജിംഗും മുന്നോട്ടുപോകും.
സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ സഹകരിച്ചുമുന്നോട്ടുപോകാന് മോദിയും ഷെയ്ക്ക് ഹസീനയും തീരുമാനിച്ചു. ബംഗ്ലാദേശ് ഭാരതത്തിനോ ഭാരതം തിരിച്ചോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംബന്ധിച്ച വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. സംയോജിത അതിര്‍ത്തി പദ്ധതി നടപ്പാക്കാനും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. അതിര്‍ത്തിയിലുണ്ടാകുന്ന മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അന്ത്യം കൊണ്ടുവരാനും ഇരുരാഷ്ട്രത്തലവന്മാരും തീരുമാനിച്ചു.
















