ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോയത് നാം ആഘോഷിച്ച് തകര്‍ക്കാറുണ്ട്; അഭിമാനിക്കാറുണ്ട്. എങ്കിലും അന്നത്തെ പല കാര്യങ്ങളും (മോശമായവ) അതേരീതിയില്‍ തുടരുകയാണ്. ആ പോലീസ് സംവിധാനം ആളുകളെ തച്ചുശരിയാക്കുന്നതായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പിന്നെ പിന്നെ സംസ്കാരചിത്തരായിത്തീര്‍ന്നു എന്നും കേള്‍ക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ പക്ഷേ, പോലീസ് ഭീകരതയുടെ പര്യായമായി മാറി. ഏറെ സംസ്കരിക്കപ്പെട്ടു എന്നു പറയുമ്പോഴും എടാ എന്ന സംബോധന തുടരുന്നു.
ആരുടെ മേക്കിട്ടു കയറാനുമുള്ള ലൈസന്‍സാണ് പോലീസ് കുപ്പായം എന്ന് ധരിച്ചുവശാകുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? നമ്മുടെ പ്രതിനിധികള്‍ നിയമസഭകളിലും പാര്‍ലമെന്റിലും നിയമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. അവര്‍ മനുഷ്യര്‍ക്കുവേണ്ടിയാണ് ആ നിയമങ്ങള്‍ എന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു പറയുന്നു. എന്നാല്‍ സാധാരണക്കാരന് നിലവിളിയുടെ ലോകത്ത് കൈകാലിട്ടടിച്ചു പിടയ്ക്കുകയാണ്. ഇതിനൊരു മാറ്റം അനിവാര്യമല്ലേ?
പോലീസ് പരിശീലന കേന്ദ്രങ്ങളില്‍ അഭ്യസിക്കുന്നതത്രയും മനുഷ്യരെ പീഡിപ്പിക്കാനും തല്ലിയൊതുക്കാനുമുള്ള പാഠങ്ങളാണോ? അല്ലെന്ന് എത്ര ആണയിട്ടാലും ഫലത്തില്‍ അങ്ങനെ തന്നെയെന്ന് പാവങ്ങള്‍ അനുഭവത്തില്‍ അറിയുന്നു. ഇത്രയും വെറുതെ ഓര്‍ത്തുപോയതല്ല. പുതിയ പോലീസ് മേധാവിയായി ഉത്തരവാദിത്തമേറ്റ മനുഷ്യന് എല്ലാ മനുഷ്യരുടെയും ആകുലതകളിലേക്ക് മിഴിതുറന്നിരിക്കുന്നു. മനുഷ്യരോടാണ് ഇടപെടുന്നതെന്ന് ഓര്‍മ്മ വേണമെന്ന് കര്‍ക്കശമായി നിര്‍ദ്ദേശം നില്‍കിയിരിക്കുന്നു. എത്രയും ബഹുമാനപ്പെട്ട സര് അങ്ങയ്ക്ക് കാലികവട്ടത്തിന്റെ ഒരുഗ്രന്‍ സല്യൂട്ട്. വാഹനം തടഞ്ഞുനിര്‍ത്തുകയും തെറിവിളിക്കുകയും പെറ്റിയടിക്കുകയുമാണ് പോലീസിന്റെ പ്രധാന ജോലിയെന്ന് തെറ്റിദ്ധരിച്ചു പോയ പോലീസ് സേനയും പാവം ജനങ്ങളും പോലീസിന് ഒരു യഥാര്‍ത്ഥ നാഥനുണ്ടെന്ന് മനസ്സിലാക്കിയിരിക്കുന്നു. സെന്‍കുമാര്‍ എന്ന പോലീസ് മേധാവി നേരത്തെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നപ്പോള്‍ മനുഷ്യാവകാശം ലംഘിച്ച ഒരു പോലീസുകാരനെ പരസ്യമായി കുത്തിന് പിടിച്ച് ചോദ്യം ചെയ്ത് താക്കീത് നല്‍കിയത് ഇത്തരുണത്തില്‍ ഉള്‍പ്പുളകത്തോടെ ഓര്‍ത്തുപോവുകയാണ്. സെന്‍കുമാറിനെപ്പോലെയുള്ള ഓഫീസര്‍മാരുടെ കഠിനപരിശ്രമം കൊണ്ടേ പോലീസിലെ പുഴുക്കുത്ത് മാറ്റാനാവൂ. മനുഷ്യരോട് ഇടപഴകുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദ മറന്നുപോവുന്നവരെ തല്ക്കാലം മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ സര്, പകുതി ദൂരം താണ്ടിയെന്ന് സമാധാനിക്കാം.
എങ്കിലും സാധാരണക്കാരന് എങ്ങനെയാണ് ഡിജിപിയുടെ ഉത്തരവ് പ്രാബല്യത്തിലാവുന്നത് കാണുന്നതെന്ന് മാതൃഭൂമിയിലെ (കോഴിക്കോട് നഗരം, ജൂണ്‍ 4) രജീന്ദ്രകുമാര്‍ വരച്ചുവെച്ചിരിക്കുന്നു. ഇത് ഒരു പക്ഷേ, അതിശയോക്തിയായി തോന്നിയേക്കാം. ഫലത്തില്‍ ശരിയാണെന്നു തന്നെയാണ് മഹാഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ദൃശ്യം എന്നൊരു സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ ഡിജിപി അത് സമൂഹത്തിനു നല്കുന്ന സന്ദേശത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അത് എപ്രകാരമാണോ പറഞ്ഞത് അതേരീതിയില്‍ തന്നെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം പോലീസുകാര്‍ ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ച് സാധാരണക്കാരും കരുതുന്നത്. ഒരു പാലം ഇരുവശത്തേക്കുമുള്ള യാത്രക്കാര്‍ക്ക് സൗകര്യമാവുന്ന യുക്തി തന്നെ. ഏതായാലും പോലീസിന് ധീരമായ നിര്‍ദ്ദേശം കൊടുക്കാന്‍ സാധിച്ചതുപോലെ അതു നടപ്പിലാക്കുന്ന കാര്യത്തിലും ആത്മാര്‍ത്ഥതയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
പറഞ്ഞുവന്നത് ഡിജിപിയുടെ ഉത്തരവിനെക്കുറിച്ചാണല്ലോ. ഇനി ഡിജിപി തന്നെ മനസ്സുതുറക്കുന്നു ഈ ലക്കം (ജൂണ്‍ 07) കലാകൗമുദിയില്‍. അദ്ദേഹത്തിന്റെ മനസ്സിലൂടെ സഞ്ചരിക്കുന്നത് വി.ഡി. ശെല്‍വരാജ്. തലക്കെട്ട് ഇതാ: വീട്ടമ്മമാരുടെ ഒളിച്ചോട്ടം വന്‍ സാമൂഹിക പ്രശ്നം. 18 ചോദ്യവും അതിനുള്ള ഉത്തരവും ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം നിശ്ചയദാര്‍ഢ്യവും ഉള്‍ക്കാഴ്ചയുമുള്ള ധീരനായ ഒരു ഉദ്യോഗസ്ഥനാണ് പോലീസിന്റെ തലപ്പത്തെന്ന്. പക്ഷേ, രാഷ്ട്രീയ ദുശ്ശാസനന്മാരുടെ വസ്ത്രാക്ഷേപത്താല്‍ ആ ഉടുപ്പ് കീറിപ്പറിയുമോ എന്ന് നമ്മള് സംശയിക്കുന്നു. അതിന് അവസരമുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കയല്ലാതെ മറ്റെന്ത് ചെയ്യാന്‍. എന്തുകൊണ്ട് ഇത്രയും മികച്ച ഉദ്യോഗസ്ഥന് ഇതുവരെ പോലീസ് സേനയുടെ തലപ്പത്തെത്തിയില്ല എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഉത്തരം തയ്യാര്‍. ഇതാ: കൃത്യനിഷ്ഠയും നീതിബോധവും മുഖമുദ്രയായതുകൊണ്ടു തന്നെയാകാം പോലീസ് സേനയ്ക്കു പുറത്തായിരുന്നു സെന്‍കുമാറിന്റെ സര്‍വ്വീസിന്റെ നല്ലൊരുകാലം. ഗവര്‍ണറുടെ എഡിസിയായി നാലുകൊല്ലം, കെഎസ്ആര്‍ടിസി എംഡിയായി നാലാണ്ട്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പദവിയില്‍ രണ്ടുവര്‍ഷം. ആ പത്തു കൊല്ലം കൊണ്ട് കഥ തീരുന്നില്ല. എക്സൈസ് കമ്മീഷണറും ബിവറേജസ് എഡിയുമായി വേറെയും ചില വര്‍ഷങ്ങള്‍… നീതിബോധത്തിനും കൃത്യനിഷ്ഠതയ്ക്കും ഇതില്‍പ്പരം പ്രതിഫലം നല്കാനാവുമോ?
മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മറ്റും ഘോരഘോരം സംസാരിക്കുന്നവര്‍ക്കായി സെന്‍കുമാര്‍ ഒരുത്തരം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിഴലിക്കുന്നു; നിരാശ പ്രതിഫലിക്കുന്നു, യുക്തിയുടെ ചിറകടി ഉയരുന്നു. അദ്ദേഹം പറയുന്നത് നോക്കുക: ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളെക്കാള്‍ കൂടുതലാണ് കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം. എന്നാല്‍ കൊല്ലപ്പെട്ട പോലീസുകാരുടെ മനുഷ്യാവകാശത്തെപ്പറ്റി എവിടെയെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? മനുഷ്യാവകാശം മനുഷ്യാവകാശ ലംഘകരുടെ ആയുധമായി മാറുന്ന അവസ്ഥയിലാണ് പോലീസിന് പലപ്പോഴും പ്രവര്‍ത്തിക്കേണ്ടിവരുന്നത്. ദൃശ്യം സിനിമയിലെ സന്ദേശത്തിന്റെ പൊരുള്‍ ഏറ്റുവാങ്ങുന്നത് ഇത്തരം മനുഷ്യാവകാശ ലംഘകരാണെന്ന ഉത്കണ്ഠയാണ് ആ സിനിമക്കെതിരെ പറയാന്‍ ഈ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്ന് ഒടുവില്‍ നമുക്കു മനസ്സിലാവുന്നു. എങ്കിലും നമുക്കു സമാധാനിക്കാം. പോലീസ് എന്താവണം, എന്താവരുത് എന്ന് കൃത്യമായി അറിയുന്ന ഒരാള്‍ ആ ഫോഴ്സിന്റെ തലപ്പത്തുണ്ടെന്ന സമാധാനത്തില്‍ നമുക്ക് സ്വസ്ഥമായി ഇത്തിരി നേരം മിഴിയടയ്ക്കാം. പക്ഷേ, എത്രകാലം എന്ന ചോദ്യം തലനാരിഴയില്‍ കെട്ടിയ വാളായി തലക്കു മുകളിലുണ്ടെന്നു കൂടി ഒപ്പം ഓര്‍ത്തുവെക്കുക.
നേര്‍മുറി
പോലീസുദ്യോഗസ്ഥന് സലിംരാജ് ഉള്‍പ്പെട്ട എട്ടംഗസംഘം അറസ്റ്റില്‍- വാര്‍ത്ത.
ഇത് താന്‍ടാ പോലീസ്!
റമഹെമസ@ഴാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: