ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലെ ബാങ്കുകളില്‍ നിക്ഷേപമുള്ള രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് ഭാരതീയരുടെ പേരുകള്‍ ബാങ്കധികൃതര്‍ വെളിപ്പെടുത്തി.സ്നേഹലതാ സാഹ്നി, സംഗീതാസാഹ്നി ,ഗുര്‍ജിത്ത് സിംഗ് കൊച്ചാര്‍,സെയ്ദ് മൊഹമ്മദ് മസൂദ്, ചൗദ് കൗസര്‍ മൊഹമ്മദ് മസൂര്‍ എന്നിവരാണ് ഇവര്‍. .ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഭാരത സര്‍ക്കാരിന് കൈമാറരുത് എന്നുണ്ടെങ്കില്‍ 30 ദിവസത്തിനകം ഫെഡറല്‍ കോടതിയെ സമീപിക്കാനും സ്വിസ് അധികൃതര്‍ ഇവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള വിവിധ രാജ്യക്കാരുടെ പേരുകളാണ് ഏപ്രില്‍ മെയ് മാസത്തെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പട്ടികയില്‍ ബ്രിട്ടീഷ്, അമേരിക്കന്‍, സ്പെയിന്, ജര്‍മ്മന്‍, നെതര്‍ലാന്‍ഡ്സ്, തെക്കന്‍ കൊറിയ പൗരന്മാരുടെ പേരുകളുമുണ്ട്.
സെയ്ദ് മൊഹമ്മദ് മസൂദ് മുംബയിലെ സിറ്റി ലിമോസിന്റെ ചെയര്‍മാനാണ്.
എന്‍ഫോഴ്സ്മെന്റ അധികൃതര്‍ അന്വേഷിച്ചുവരുന്ന വലിയ സാമ്പത്തികത്തട്ടിപ്പു കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.സാഹ്നി ടയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ഭൂഷണ് ലാല്‍ സാഹ്നിയുടെ ഭാര്യയാണ് സ്നേഹലത സാഹ്നി.. ഇവരുടെ മകന് പ്രവീണ്‍ സാഹ്നിക്ക് ജനീവയിലെ എച്ച്ഇസ്ബിസി ബാങ്കില്‍ കള്ളപ്പണ അക്കൗണ്ട് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇയാളുടെ ഭാര്യയാണ് ലിസ്റ്റില്‍ പേരുള്ള സംഗീതാ സാഹ്നി.യുഎഇയിലെ വലിയ ബിസിനസുകാരനാണ് ഗുര്‍ജിത് സിംഗ് കൊച്ചാര്‍.
റിയല്‍ എസ്റ്റേറ്റ്, മദ്യ ബിസിനസുകളും മള്‍ട്ടിപഌക്സ് തീയേറ്ററുകളും നടത്തിവരുന്ന വേവ് ഗ്രൂപ്പ് മേധാവി പോണ്ടി ഛദ്ദയുടെ മകളെയാണ് ഗുര്‍ജിത് സിംഗ് കൊച്ചാല്‍ വിവാഹം കഴിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പ് അടക്കമുള്ള കേസുകളില്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നവരാണ് ഇവരെല്ലാം. ആദായ നികുതി വകുപ്പ് നല്കിയ കത്തിനെത്തുടര്‍ന്നാണ് ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
എച്ച്എസ്ബിസിയില്‍ മാത്രം ആയിരത്തിലേറെ ഭാരതീയര്‍ക്ക് അക്കൗണ്ട് ഉണ്ടെന്നാണ് വിവരം.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരു വിവരങ്ങള്‍ നല്കാന് ഭാ”രത സര്‍ക്കാര്‍ സ്വിസ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇതേത്തുര്‍ടന്ന് ഇതിനകം കുറച്ചുപേരുടെ പേരുകള്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കള്ളപ്പണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച കേന്ദ്രം അടുത്തിടെ കള്ളപ്പണത്തിനെതിരെ ശക്തമായ നിയമവും നിര്‍മ്മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: