മോസ്‌ക്കോ: റഷ്യയും ഭാരതവും തമ്മിലുള്ള വാണിജ്യ, നിക്ഷേപ തലങ്ങള്‍ ഉയര്‍ത്തുവാന്‍ ധാരണ. റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധം, ആണവോര്‍ജ്ജം എന്നിവ സംബന്ധിച്ചും ഇരുരാഷ്‌ട്രങ്ങളുടെ തലവന്മാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി.
കഴിഞ്ഞ ഡിസംബറില്‍ പുടിന്‍ ഭാരതം സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ചര്‍ച്ചകള്‍ നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്ന കെഎ-226 ടി ഹെലികോപ്ടര്‍, റഷ്യയില്‍നിന്നുള്ള ഗെയില്‍ പൈപ്പ്‌ലൈന്‍, ആര്‍ട്ടിക് പര്യവേഷണം എന്നിവ സംബന്ധിച്ചും സഹകരണകരാറില്‍ ഒപ്പവച്ചു. ഇപ്പോഴത്തെ വ്യാപാര നില 10ബില്യണില്‍ നിന്നും 30 ബില്യണായും നിക്ഷേപം 15 ബില്യണായും വര്‍ദ്ധിപ്പിക്കുവാനും തീരുമാനമായി.
റഷ്യയുടെ 70-ാമത് വിജയദിനാഘോഷ പരേഡില്‍ അതിഥിയായി രാഷ്‌ട്രപതി പങ്കെടുത്തു. ഭാരതത്തില്‍ നിന്നുള്ള 70 അംഗ കരസേന സംഘവും പരേഡില്‍ പങ്കെടുത്തു. പരേഡില്‍ പങ്കെടുത്തതിന് പ്രണബ് മുഖര്‍ജിക്ക് പുടിന്‍ നന്ദിയും പറഞ്ഞു. അപത്ഘട്ടങ്ങളില്‍ റഷ്യ ഭാരതത്തിനൊപ്പം നിന്നിട്ടുള്ള കാര്യവും രാഷ്‌ട്രപതി ഡിപ്‌ളോമാറ്റിക് അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ അനുസ്മരിച്ചു. ചരിത്രപരമായ സഹകരണമാണ് റഷ്യയും ഭാരതവും തമ്മിലുള്ളത്. അത്‌കൊണ്ടുതന്നെ ആഗോള രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ ബന്ധത്തെ ബാധിക്കില്ലെന്നും പ്രണബ് പറഞ്ഞു.
റഷ്യയുടെ പിന്തുണയെ ഭാരതം എന്നും ആദരിക്കുന്നുണ്ട്. ഭാരതത്തിന്റെ വിദേശനയത്തില്‍ റഷ്യയുടെ സഹകരണം ഒരു പ്രധാന സ്തംഭമാണ്. പ്രസിഡന്റ് പുടിനെ വലിയ സുഹൃത്തായിട്ടാണ് ഭാരതം കരുതുന്നത്. ഇരുരാജ്യങ്ങളുടെയും വികസനത്തിന് ഈ കൂട്ടക്കെട്ട് അത്യാവശ്യമാണ്. ഭാരതത്തിന്റെ പ്രധാന പങ്കാളിയായി തന്നെ റഷ്യ തുടരുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
















