കാഠ്മണ്ഡു: ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ എല്ലാ പോതു- സ്വകാര്യ കെട്ടിടങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിയ്‌ക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. നേപ്പാളിനെ പുനര്‍ജീവിപ്പിക്കുന്നതിനായി അയല്‍ രാജ്യങ്ങളുടെ സമ്പത്തിക- തൊഴിലാളി സാഹായ സഹകരണങ്ങളുണ്ടാകണമെന്നും കൊയ്‌രാള അറിയിച്ചു.
ദേശീയ പുനര്‍ നിര്‍മ്മാണ ഫണ്ട് 200 ലക്ഷം കോടി രൂപ ഇതിനോടകം വിവിധ രാജ്യങ്ങളില്‍ നിന്നായി സമാഹരിച്ചിട്ടുണ്ടെന്നും നേപ്പാള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് കൊയ്‌രാള വ്യക്തമാക്കി.
ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മ്മാണ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. ഭൂചലനത്തില്‍ തകര്‍ന്ന സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജല- വൈദ്യുതി വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പുനരാവിഷ്‌കരിക്കും. കൂടാതെ ധര്‍മ്മസ്ഥാപനങ്ങള്‍, പുരാവസ്തുകേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഭാരതം, അമേരിക്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഇതിനോടകം തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഭൂചലനത്തില്‍ രക്ഷപ്പെട്ടവരെ നേപ്പാള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ അധിവസിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ വീട് നഷ്ടപ്പെട്ടര്‍ക്ക് വീട് ലഭിക്കും.
എണ്‍പത് വര്‍ഷത്തിനുള്ളില്‍ രാജ്യം കണ്ട ഏറ്റവും ഭീകരമായ ഭൂചലനമാണ് ഏപ്രില്‍ 25ന് രാജ്യത്തുണ്ടായത്. അതില്‍ 7912 പേര്‍ മരിച്ചു. 16037 പേര്‍ക്ക് പരിക്കേറ്റു. 290,000 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 250000 എണ്ണം ഭാഗികമായും നശിച്ചു. അതേസമയം ഇന്നലെ രാവിലെ വീണ്ടും ഭൂചലനമുണ്ടായ കൊയ്‌രാള പറഞ്ഞു. രാവിലെ 3.8ഓടെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
















