ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 300 പേരെ കൂട്ടക്കൊല ചെയ്തു. തടവുകാരായി പാര്‍പ്പിച്ചിരുന്ന യെസീദി വംശജരെയാണ് വധിച്ചത്. മൊസൂളിലെ താല് അഫര്‍ ജില്ലയിലാണ് സംഭവം.
ഐ.എസിന്റെ തടവിലായിരുന്നവരാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ന്യൂനപക്ഷക്കാരായ ആയിരക്കണക്കിന് യസീദികളെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്.
സംഭവത്തെ ഇറാഖി വൈസ് പ്രസിഡന്റ് ഒസാമ അല്‍ നുജൈഫി അപലപിച്ചു. ഭയാനകവും പ്രാകൃതവുമായ സംഭവമെന്നാണ് നുജൈഫി ഭീകരരുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്. എങ്ങനെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നോ എന്തായിരുന്നു പ്രകോപനമെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇറാഖിലെ ന്യൂനപക്ഷ വിഭാഗമാണ് യെസീദികള്‍. വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ ജില്ല കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ഇവരെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യാളിയിരുന്ന കുര്‍ദ്ദിഷ് സേനയെ പരാജയപ്പെടുത്തി ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കുകയായിരുന്നു.
നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ജനുവരിയില്‍ പ്രായം ചെന്ന ഇരുന്നൂറോളം പേരെ ഭീകരര്‍ വിട്ടയച്ചു. എന്നാല്‍ ഇനിയും സ്ത്രീകളടക്കം നിരവധി പേര് അടിമകളായി ഇസ് ലാമിക് സ്റ്റേറ്റ് ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് യെസീദി പ്രോഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: