ന്യൂദല്‍ഹി: അഴിമതി നിരോധന ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അഴിമതി കേസുകളില്‍ കുറ്റം തെളിയുന്ന പക്ഷം തടവുശിക്ഷാ കാലാവധി വര്‍ധിപ്പിക്കാനുള്ളതാണ് സുപ്രധാന തീരുമാനം.
നിലവില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാക്കി ഉയര്‍ത്തും.
ഏഴുവര്‍ഷം തടവുശിക്ഷ വ്യവസ്ഥയാകുന്നതോടെ അഴിമതി കേസുകള്‍ ഇനി നീചകുറ്റകൃത്യങ്ങളുടെ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കടുത്ത കുറ്റകൃത്യമായി കണക്കാക്കും. അഴിമതിക്കെതിരെ ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.
ഭദഗതി അനുസരിച്ച് അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം വിചാരണ കോടതി സ്‌പെഷ്യല്‍ ജഡ്ജിക്കായിരിക്കും. കൈക്കൂലി നല്‍കുന്നവര്‍ക്കെതിരായുള്ള വ്യവസ്ഥകള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കും.
വാണിജ്യ സ്ഥാപനങ്ങള്‍ കൈക്കൂലി നല്‍കുന്നത് തടയുന്നതിനായി സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കും. അഴിമതി കേസുകളിലെ വിചാരണ കാലാവധി എട്ടുവര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി ചുരുക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് അഴിമതി നടത്തിയതിന് തെളിവായി കണക്കാക്കും. പണമല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങളെയും അഴിമതിക്ക് തെളിവായി കണക്കാക്കും. പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സംരക്ഷണം വിരമിച്ചതും രാജിവെച്ചതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാക്കും.
















