ന്യൂദല്‍ഹി: ആരാധനാലയങ്ങള്‍ ആരുടേതായാലും സംരക്ഷിക്കപ്പെടണമെന്ന് കോടതി. ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ തടയണമെന്ന ഹര്‍ജി വര്‍ഗ്ഗീയപ്പരാതിയാണെന്ന് സര്‍ക്കാര്‍ വക്കീല്‍. ദല്‍ഹിയിലെ ആരാധനാലയങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ സംബന്ധിച്ച അന്വേഷണവും നടപടിയും അറിയിക്കാന്‍ ആവശ്യപ്പെട്ട ദല്‍ഹി ഹൈക്കോടതി ദല്‍ഹി പോലീസിനും സംസ്ഥാനത്തെ എഎപി സര്‍ക്കാരിനും നോട്ടീസയച്ചു. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി. രോഹിണി, ജസ്റ്റീസ് രാജീവ് സഹായ് എന്‍ലോ എന്നിവരുടെ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്. അഡ്വ. റീഗന്‍ എസ്. ബെല്ലാണ് ഹര്‍ജിക്കാരന്‍.
കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അനില്‍ സോണി ഹര്‍ജിയെ വര്‍ഗ്ഗീയ പരാതിയെന്നു കുറ്റപ്പെടുത്തി. ”എന്തുകൊണ്ടാണ് പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു പരാതി. ഈ സംഭവം സര്‍ക്കാര്‍ നിഗോയഗിച്ച പ്രത്യേക സംഘം അന്വേഷിക്കുകയാണ്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ മാത്രമല്ല ആക്രമിക്കപ്പെട്ടിട്ടുള്ളത്. ആരാധനാലയങ്ങള്‍ ഏതായാലും സംരക്ഷിക്കപ്പെടേണ്ടതാണ്. സംസ്ഥാനത്ത് അമ്പലങ്ങളും ഗുരുദ്വാരകളും മോസ്‌കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും അതെക്കുറിച്ചു പറയാനില്ല. പരാതിക്കാരന് എല്ലാ മത ആരാധനാലയങ്ങളെക്കുറിച്ചും ഉത്കണ്ഠ ഉണ്ടാകേണ്ടതാണ്,” സോണി പറഞ്ഞു.
”സംസ്ഥാനത്ത് 200 അമ്പലങ്ങളില്‍ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. 30 ഗുരുദ്വാരകളും 14 മോസ്‌കുകളും. ആറ് ക്രിസ്ത്യന്‍ പള്ളികളും ആക്രമിക്കപ്പെട്ടു. ഇവയെല്ലാം ആരാധനാലയങ്ങളാണ്,” സര്‍ക്കാര്‍ വക്കീല്‍ വിശദീകരിച്ചു.
ഇതെത്തുടര്‍ന്നാണ് കോടതിയുടെ നിരീക്ഷണം വന്നത്. ”പള്ളിയായാലും അമ്പലമായാലും ഗുരുദ്വാരയായാലും മോസ്‌കായാലും എല്ലാ ആരാധനാലയങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതു,”ണ്ടെന്ന് കോടതി നിരീക്ഷിച്ചു.
















