ന്യൂദല്‍ഹി : ഡ്രോണുകള്‍ ഉപയോഗിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണത്തിന് ലഷ്കര്‍ ഇ ത്വെയ്ബ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . ജപ്പാന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഡ്രോണ്‍ വിമാനം എത്തിയ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത് .
ലഷ്കറെ ത്വെയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇതിനു പിന്നിലെന്നും ഏജന്‍സികള്‍ ദല്‍ഹി പൊലീസിനു നല്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
ഡ്രോണുകളുടെ കേന്ദ്രമാണ് ദല്‍ഹി നഗരം. തിലോക്പുരിയിലെ കലാപം നിയന്ത്രിക്കാന്‍ ഡ്രോണുകളാണ് ഒരുപരിധിവരെ പൊലീസിനെ സഹായിച്ചത്. ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഫോട്ടോയെടുക്കാനും കഴിയുന്ന ഡ്രോണുകള്‍ക്ക് സ്ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുമുണ്ട് .
ഭീകര സംഘടനകള്‍ ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ വിഷയം അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ ഇത്തരമൊരു ഡ്രോണ്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നതായി ദല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഡ്രോണുകളുടെ വില്‍പ്പന നടത്തുന്നവരുടേയും വാടകയ്ക്ക് കൊടുക്കുന്നവരുടേയും പൂര്‍ണ വിവരങ്ങള്‍ തേടാന്‍ എല്ലാ പോലീസ് സൂപ്രണ്ട്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആളില്ലാത്ത ഒരു ഉപകരണവും ദല്‍ഹിക്ക് സമീപം പറക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: