ടൊറന്റോ: ആണവോര്‍ജ്ജം പോലുള്ള ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ നാം വിജയിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിജിയേയും ഗൗതമ ബുദ്ധനെയും പോലുള്ള സമാധാനത്തിന്റെ സന്ദേശവാഹകരുടെ നാടാണ് ഭാരതം. ഭാരതത്തിന് സമാധാനത്തിന്റെ വലിയ പാരമ്പര്യമാണ് ഉള്ളതും.
ലോകം മുഴുവന്‍ ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ആശങ്കപ്പെടുമ്പോള്‍ എസിമുറികളില് താമസിക്കുന്നവര്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഭാരതം ചെയ്യുന്നത് അതല്ല.
ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഭാരതം വിജയിച്ചാല്‍ മനുഷ്യരാശിയുടെ ആറിലൊന്ന് കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റെടുക്കും. പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ മോദി പറഞ്ഞു.
ആണവ റിയാക്ടറുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ട്. ത്രിരാഷ്ട്ര പര്യടനത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനവും ഇതാണ്. എന്നാല്‍ ഈ ആണവ നിലയങ്ങള്‍ക്ക് യുറേനിയം വേണം. അത് കാനഡ നല്‍കും, മോദി പറഞ്ഞു.
ഭാരതം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനമാണ്. ആവശ്യമുള്ള എല്ലാ കഴിവും ഭാരതത്തിനുണ്ട്. ഇനി അവസരങ്ങളാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
മുന്‍പ് സര്‍വതും നാശമാക്കിയവര് പണി കഴിഞ്ഞ് പോയി, ഇനി നമുക്ക് അവ വൃത്തിയാക്കണം. യുപിഎ സര്‍ക്കാരിനെ കടന്നാക്രമിച്ച് മോദി പറഞ്ഞു.
ഭാരതത്തില്‍ വരുന്ന മാറ്റം എന്റെ കഴിവു കൊണ്ടല്ല, അതിനു കാരണം ഭാരതത്തിലെ ജനങ്ങളാണ്. നമ്മുടെ ചൊവ്വാ ദൗത്യത്തിന് ഒരു ഹോളിവുഡ് ചലച്ചിത്രം നിര്‍മ്മിക്കാന്‍ വന്ന ചെലവു പോലുമായില്ല. ഒരോരുത്തര്‍ക്കും വന്ന ചെലവ് വെറും ഏഴു രൂപ മാത്രം, അദ്ദേഹം പറഞ്ഞു.
കാവി ഊര്ജ്ജത്തിന്റെപ്രതീകം
ടൊറന്റോ: കാവി നിറം ഊര്‍ജ്ജത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കനേഡിയന്‍ തലസ്ഥാനമായ ടൊറന്റോയിലെ റൈക്കോ കൊളീസിയത്തില്‍ പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാവി നിറത്തിന് ചിലര്‍ അവരവരുടേതായ വ്യാഖ്യാനങ്ങളാണ് നല്‍കുന്നത്. അതവര് ചെയ്യട്ടെ. പക്ഷെ കാവി ഊര്‍ജ്ജത്തിന്റെ പ്രതീകമാണ്. എനിക്ക് ആണവോര്‍ജ്ജത്തിലും സൗരോര്ജ്ജത്തിലുമാണ് താല്പര്യം. ചെറുപുഞ്ചിരിയോടെ മോദി പറഞ്ഞു.
ഭാരതത്തെ പ്രകീര്‍ത്തിച്ച്
സ്റ്റീഫന്‍ ഹാര്‍പ്പര്‍
ടൊറന്േറാ: കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരതവുമായുള്ളത് പ്രത്യേക തരം സൗഹൃദമാണ്. അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്ന സൗഹൃദമാണ് അത്. ഭാരതവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവിടെ കൂടുതല്‍ നിക്ഷേപിക്കാനും അവരുമായി കൂടുതല്‍ വ്യാപാരം നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിസ ഓണ്‍ അറൈവല്‍ ഏര്‍പ്പെടുത്തിയതോടെ ഭാരതത്തിലേക്കുള്ള യാത്ര ഇനി കൂടുതല്‍ സുഗമമാകുമെന്നതില് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനെയും അദ്ദേഹം അനുസ്മരിച്ചു.
ഖജുരാഹോ ശില്പം
മടക്കി നല്കി
ടൊറന്റോ: ഒന്‍പതിനായിരം വര്‍ഷത്തെ പഴക്കമുള്ള ഖജുരാഹോയിലെ ശില്‍പ്പം കാനഡ ഭാരതത്തിന് കൈമാറി. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തത്തയും യുവതിയും എന്നറിയപ്പെടുന്ന ശില്‍പ്പം കൈമാറിയത്. എങ്ങനെയോ കാനഡയില്‍ എത്തിപ്പെട്ടതാണ് അതിമനോഹരമായ ഈ ശില്പം.
ഒട്ടാവയിലെ കനേഡിയന്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു 1970ലെ യുനസ്കോ കരാര്‍ പ്രകാരമുള്ള കൈമാറ്റം. തോളില്‍ തത്തയെ ഏന്തിയ നൃത്തക്കാരിയുടെ ശില്‍പ്പമാണിത്. 2011ല്‍ ശരിയായ രേഖകളൊന്നുമില്ലാതെ, കാനഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ ശേഖരത്തില്‍ കണ്ടെത്തിയതായിരുന്നു ഇത്. തുടര്‍ന്ന് പോലീസ് ഈ അമൂല്യ പുരാവസ്തു പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: