ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി അരവിന്ദ് കേജ്രിവാളിന്റെ മാത്രമല്ലെന്ന് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും. പാര്‍ട്ടിയെ കെട്ടിപ്പെടുത്തുന്നതില്‍ കേജ്രിവാള് കഠിനാധ്വാനം ചെയ്തെങ്കിലും ആയിരക്കണക്കിന് മറ്റു പ്രവര്‍ത്തകരുടെ അധ്വാനവും അതിനു പിന്നിലുണ്ട്. എഎപി എന്നത് കേജ്രിവാളിന്റെ പാര്‍ട്ടി എന്നല്ലെന്നും ഇരുവരും പറഞ്ഞു. സ്വതന്ത്ര സംവാദം എന്നു പേരിട്ടുകൊണ്ട് ഗുഡ്ഗാവില്‍ വിളിച്ചുചേര്‍ത്ത എഎപിയുടെ വിമതയോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യാദവും പ്രശാന്ത് ഭൂഷണും.
പുതിയ പാര്‍ട്ടി വേണമെങ്കില്‍ രൂപീകരിക്കാനാകും. എന്നാല്‍ ആംആദ്മി പാര്‍ട്ടിയില്‍ സംഭവിച്ചതുപോലെ തന്നെ അതിലും ആവര്‍ത്തിക്കും. അതിനാല്‍ എഎപിയുടെ നിലപാടുകള്‍ തിരുത്തുന്നതിനായി പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുള്ള സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കും. പക്ഷാന്തര രാഷ്ട്രീയത്തിനായി ദേശവ്യാപകമായ പുതിയ പ്രസ്ഥാനത്തിന് തുടക്കമിടുന്നതായും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആംആദ്മി പാര്‍ട്ടി എത്തിച്ചേര്‍ന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് ആ പാര്‍ട്ടിയും എത്തിച്ചേരുമെന്ന് ഇരുവരും പറഞ്ഞു. അതിനാല്‍ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കമിടുകയാണെന്നും വിമത നേതാക്കള്‍ പറഞ്ഞു. എന്നാല്‍ എഎപിയിലെ വലിയൊരു വിഭാഗം നേതാക്കളും ഇപ്പോഴും കേജ്രിവാള് പക്ഷത്ത് നില്‍ക്കുന്നതാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.
എഎപിയുടെ പട്യാലയില്‍ നിന്നുള്ള എംപി ധരംവീര ഗാന്ധിയടക്കമുള്ള എംപിമാരും മറ്റു ജനപ്രതിനിധികളും യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രചാരണമെങ്കിലും അവരാരും യോഗത്തിനെത്തിയിരുന്നില്ല. ധരംവീര്‍ ഗാന്ധി യാദവിനും ഭൂഷണും അനുകൂലമായി സംസാരിക്കുകയും ചെയ്ത നേതാവാണ്. എന്നാല്‍ പുതിയ പാര്‍ട്ടിയെന്ന നിലപാടിനോട് യോജിക്കാത്തവരും പരസ്യമായ ഭിന്നതകള്‍ അവസാനിപ്പിക്കണമെന്ന നിലപാടുള്ളവരും വിമത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടു നിന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനില്ക്കാന് വിമതയോഗം വിളിച്ചവര്‍ തീരുമാനിക്കാന്‍ കാരണം.
സ്വരാജ് സംവാദ് പാര്‍ട്ടിയുടെ പരിപാടിയല്ലെന്നും എഎപി രാഷ്ട്രീയകാര്യസമിതിയും ദേശീയ എക്സിക്യൂട്ടീവും പരിപാടിയില്‍ പങ്കെടുക്കുന്ന എഎപി നേതാക്കള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുമെന്നും എഎപി നേതാവ് സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. ശക്തമായ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന ഭയത്തിലാണ് പല നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും അവരെല്ലാം തങ്ങള്‍ക്കൊപ്പമാണെന്നും യാദവും ഭൂഷണും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: