ബെര്‍ലിന്‍: ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ ഭാരതത്തെ ചോദ്യംചെയ്യുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി വിമര്‍ശിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ അമിതമായ രീതിയില്‍ കാര്‍ബണ്‍ വിസര്‍ജ്ജനവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുമ്പോള്‍ ഭാരതത്തില്‍ അത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഓരോ ഭാരതീയരുടെയും രക്തത്തില്‍ അലിഞ്ഞിരിക്കുന്ന കാര്യമാണ്. പാരീസില്‍ നടക്കുന്ന ആഗോള പരിസ്ഥിതി സമ്മേളനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിലുള്ള ഭാരതീയ സംസ്കാരം പകര്‍ന്നുനല്‍കുമെന്നും സമ്മേളനത്തിന്റെ അജണ്ട നിശ്ചയിക്കുക ഭാരതമായിരിക്കുമെന്നും മോദി പറഞ്ഞു.
ബെര്‍ലിനില്‍ ഭാരതീയ സമൂഹം ബഹുമാനാര്‍ത്ഥം നല്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു മോദി. ലോകരാഷ്ട്രങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നമ്മോട് സംസാരിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ട് പോവുകയാണ്. പ്രകൃതി സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളായി നാം അത് തുടര്‍ന്ന് പോരുന്നതുമാണ്.
ഭാരതം വികസനത്തിന്റെ കുതിച്ചുചാട്ടത്തിലാണ് ഇന്ന്. സാങ്കേതിക രംഗത്തെ വിപ്ലവത്തില്‍ ഭാരതത്തിലെ യുവജനത ലോക നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉല്പാദന രംഗത്തെ തലപ്പത്ത് ജര്‍മ്മനിക്ക് വലിയ സ്ഥാനമാണുള്ളത്. ഭാരതവും ജര്‍മ്മനിയും തമ്മിലുള്ള ഒരു പാലമായി ജര്‍മ്മനിയിലെ ഭാരത പ്രൊഫഷണല്‍സ് പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു.
ഭാരതം ലോകോസ്റ്റ് മാനുഫാക്ചറിങ് ഹബ്ബായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജര്‍മ്മനിയിലെ ഭാരതീയ എഞ്ചിനീയര്‍മാരും പ്രൊഫഷണല്‍സും മേക്കിങ് ഇന്ത്യയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: