ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ അവരോധിക്കുന്നതിനെതിരായ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം മറനീക്കുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് പിന്നാലെ മുന്ദല്ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഷീലാദീക്ഷിതും രാഹുലിന്റെ സ്ഥാനാരോഹണത്തിനെതിരെ രംഗത്തെത്തി. രണ്ടുമാസത്തെ അജ്ഞാതവാസത്തിനുശേഷം രാഹുല്‍ഗാന്ധി രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധവും ശക്തമാകുന്നത്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വഗുണത്തെപ്പറ്റി ചോദ്യങ്ങളുയരുന്നുണ്ടെന്ന് ഷീലാദീക്ഷിത് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സോണിയാഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണം. സോണിയാഗാന്ധി ഒരിക്കലും ഉത്തരവാദിത്വങ്ങളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് ഷീലാദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസ് അതിന്റെ പ്രതാപത്തിലേക്ക് തിരികെ എത്തിയത് സോണിയാഗാന്ധിയുടെ നേതൃത്വത്തിന് കീഴിലാണെന്നും ഷീലാ ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും അമൃതസര്‍ എംപിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിങും രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നേതൃത്വം സോണിയാഗാന്ധിയുടെ പക്കല്‍തന്നെ നിലനില്ക്കണമെന്നും തലമുറ കൈമാറ്റം കത്തിവെച്ച് മുറിക്കാവുന്നത്ര നിസാരമല്ലെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു.
നിര്‍ണ്ണായക ഘട്ടത്തില്‍ മുന്നില്‍നിന്നു നയിക്കാതെ ഒളിച്ചോടിപ്പോയ നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളെ ശാന്തരാക്കി നിര്‍ത്തേണ്ട ചുമതല എ.കെ ആന്റണി ഏറ്റെടുത്തിട്ടുണ്ടെങ്കിലും അഹമ്മദ് പട്ടേലിനെ ഉള്‍പ്പെടെയുള്ള നേതാക്കളെ ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്ന രാഹുലിന്റെ നിര്‍ദ്ദേശം പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തെ രണ്ടുതട്ടിലെത്തിച്ചിരിക്കുകയാണ്.
പാര്‍ലമെന്റിനകത്തും പുറത്തും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ വലിയ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ നിന്നും വിട്ടുനിന്ന നടപടി അംഗീകരിക്കാന്‍ വലിയ വിഭാഗം നേതാക്കളും തയ്യാറാകുന്നില്ല. മിക്ക നേതാക്കള്‍ക്കും രാഹുലിന്റെ നടപടിക്കെതിരെ രൂക്ഷമായ അഭിപ്രായ വത്യാസമുണ്ട്. സ്വകാര്യ സംഭാഷണങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ വലിയ വിമര്‍ശനം നടത്തുമെങ്കിലും പരസ്യമായ വിമര്‍ശനത്തിലേക്ക് ഇതുവരെ നേതാക്കള്‍ എത്തിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങും ഷീലാദീക്ഷിതും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതോടെ കൂടുതല്‍ നേതാക്കള്‍ രാഹുലിനെതിരെ രംഗത്തെത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചു.
ഏപ്രില്‍ 19ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാനായി രാജ്യത്ത് തിരിച്ചെത്തുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് രാജ്യവ്യാപക യാത്രകളും നടത്തുമെന്നാണ് പ്രചരണം. എന്നാല്‍ പാര്‍ട്ടിയില്‍ രാഹുലിനെതിരായ ഭിന്നത പരസ്യമാകുന്നത് വലിയ അസ്വാരസ്യങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: