പിന്നെയുമടിമുടി
പൂത്തുനില്‍ക്കുന്നൂ കണി-
ക്കൊന്നയായ് നീയെന്‍ ജന്മ-
സാഫല്യമേ!
കണ്‍മിഴിക്കുവാന്‍ വെമ്പു-
മെന്നവിവേകത്തിനെ
കൈപിടിച്ചു നീയെങ്ങോ
കൊണ്ടുപോകെ,
ചന്ദനം മണക്കുന്ന
നിന്റെ സാമീപ്യമെന്റെ-
യന്തരംഗത്തിന്‍ ചാരി-
താര്‍ത്ഥ്യമാകെ,
നിന്‍ കൂന്തല്‍ത്തുമ്പില്‍നിന്നു-
മിറ്റുവീഴും പനനിനീര്‍-
ത്തുള്ളിയെന്നാത്മാവിനു
തീര്‍ത്ഥമാകെ,
പോയനാളുകളുടെ
പാഴിരുള്‍ കടന്നു നീ
പോവാതെ?ങ്ങേതുഷസ്സിന്‍
വീടുതേടി?
ഏതു ദുഃഖത്തിന്‍ പാരാ-
വാരത്തീന്നെന്നെക്കളി-
ത്തോണിയില്‍ നിന്‍കടാക്ഷം
പ്രേമപൂര്‍വം
ചോരത്തുടിപ്പിന്‍ മണി-
വീണകള്‍ പാടുന്നൊരി-
ത്തീരത്തണച്ചു? ഞാനെ-
ന്നോര്‍മ്മകളില്‍
കൊന്നപ്പൂ വിടര്‍ത്തുമാ
മന്ദസ്മിതത്തിന്‍ നിലാ-
വുണ്ണുമ്പോള്‍ മധുരിപ്പൂ
മണ്‍തരിയും!
നിന്നിലൂടറിഞ്ഞൂ ഞാ-
നിപ്രപഞ്ചത്തിന്റേതാം
തന്മയില്‍ത്തിരിവയ്‌ക്കു-
മുണ്മയെല്ലാം.
കെട്ടഴിഞ്ഞുതിരുന്ന
കൂരിരുള്‍ നിന്റെ കൂന്തല്‍-
ക്കെട്ടുതാനല്ലോ; വെള്ളി-
ത്താരകങ്ങള്‍
പക്ഷ്മളമിഴികള്‍തന്‍
പീലിയില്‍ മിന്നും ഹര്‍ഷ-
മുത്തുകളല്ലോ; കുളിര്‍-
കാറ്റിലൂറും
ചന്ദനപരിമളം
നിന്നന്തരാത്മാവിന്റെ
ഗന്ധമായ്‌ത്തീര്‍ന്നു, നീയെന്‍
പുണ്യമായും!
ഇത്രവേഗം നാമിട-
നാഴികള്‍ പിന്നിലാക്കി-
യെത്തിയോ വെളിച്ചത്തിന്‍
മണ്ഡലത്തില്‍?
എന്റെയക്ഷമയിപ്പോള്‍
കണ്‍തുറക്കുവാനുള്ള
വെമ്പലായ് നിന്നനുജ്ഞ
കാത്തുനില്പൂ.
ജ്യോതിസ്സിലേക്കുണര്‍ത്തു-
മെന്റെവിശ്വാസംപോലെ-
യോമനേ, നീയെപ്പോഴും
മുമ്പിലില്ലേ?
ഹാ! മിഴിതുറന്നു ഞാന്‍-
കാണുന്നൂ ചിരന്തന-
കാമനയുടെയെഴു-
തിരിവിളക്കില്‍
ഈരില വിരിയുന്നൂ!
പൊന്നുരളിയായ് നിന്റെ
പ്രേമസൗഭാഗ്യം മുന്നില്‍-
പ്പുഞ്ചിരിപ്പൂ!
ജന്മതമസ്സില്‍നിന്നു-
മായിരം കതിരുകള്‍
ചിന്നുമീ വെളിച്ചത്തിന്‍
ഗോപുരത്തില്‍
എന്നെ നീ നയിക്കുമ്പോ-
ളാരു വയ്‌ക്കുന്നു നീല-
വിണ്ണിലും നിറഞ്ഞൊരു
പൊന്നുരുളി?
നന്ദിപൂര്‍വകമെന്റെ
നാവുതിര്‍ക്കുന്നു കടം-
കൊണ്ട സ്‌നേഹത്തിന്‍ സ്തുതി-
കര്‍ണ്ണികാരം!
ആയിരം കതിര്‍വിടര്‍-
ത്താടുന്ന വെളിച്ചത്തിന്‍-
ശാഖയില്‍ കിളിപ്പാട്ടായ്
ഞാനലിവൂ!
















