ഹാനോവര്‍: ഭാരതത്തിലെ വ്യാവസായിക, സാമ്പത്തിക അന്തരീക്ഷം പാടെ മാറിയ സാഹചര്യത്തില്‍ ഇവിടെ മുതല്‍ മുടക്കാന്‍ ജര്‍മ്മന്‍ വ്യവസായികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം.
തന്റെ സര്‍ക്കാര്‍ വന്നശേഷം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. നിക്ഷോപാന്തരീക്ഷം പാടെ മാറി. വ്യവസായങ്ങളും മറ്റും തുടങ്ങാനുള്ള നടപടികള്‍ ലഘൂകരിച്ചു, നികുതി സമ്പ്രദായങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. പരിസ്ഥിതി അനുമതി അടക്കമുള്ളവ നേടാനുള്ള നടപടികള്‍ ലളിതമാക്കി. എല്ലാം ഒരേസമയത്ത് ഒരേ സ്ഥലത്തു നിന്ന് ലഭ്യമാക്കാനുള്ള നടപടിയായി, മിക്കവയും ഓണ്‍ലൈനില്‍ നേടാനുള്ള അവസരങ്ങളും ഒരുങ്ങി. സാമ്പത്തികമായും ഭാരതം മുന്നേറുകയാണ്. അനുമതികളെല്ലാം ഫാസ്റ്റ് ട്രാക്കിലാക്കി. ഹാനോവറിലെ ബിസിനസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
വിദേശ നിക്ഷേപ പരിധികള്‍ വര്‍ദ്ധിപ്പിച്ചു. വ്യവസായങ്ങളും ബിസിനസും മെച്ചപ്പെടാന്‍ വിദേശനിക്ഷേപം പ്രധാനമാണെന്നാണ് തന്റെ സര്‍ക്കാരിന്റെ നിലപാട്. വിദേശ നിക്ഷേപങ്ങള്‍ക്കുണ്ടായിരുന്ന തടസങ്ങളും നൂലാമാലകളും എല്ലാം നീക്കിക്കഴിഞ്ഞു. നടപടികളെല്ലാം സുതാര്യമാക്കി.
ഭാരതത്തിലെ നിക്ഷേപക്കാര്യത്തില്‍ ജര്‍മ്മനിക്ക് എട്ടാം സ്ഥാനമാണ് ഉള്ളത്. അറുനൂറോളം ഭാരത ജര്‍മ്മന്‍ സംയുക്ത സംരംഭങ്ങളാണ് നിലവിലുള്ളത്. ജര്‍മ്മനിയില്‍ ഉള്ള ഭാരത നിക്ഷേപത്തേക്കാള്‍ കുറവാണ് ജര്‍മ്മനിക്ക് ഭാരതത്തിലുള്ള നിക്ഷേപം.
ഭാരതത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഇവിടെ നിക്ഷേപിക്കാനുള്ള വളരെയേറെ സാധ്യതകളുണ്ട്. അടിസ്ഥാന മേഖലകളിലും ഉല്‍പ്പാദന മേഖലകളിലും നിക്ഷേപത്തിന് വലിയ സാധ്യതകളാണ് .ജര്‍മ്മന്‍ കമ്പനികളെ സ്വാഗതം ചെയ്ത് മോദി പറഞ്ഞു.
2022 ഓടെ 500 ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ഭാരതം ഒരുങ്ങുന്നത്. അനവധി സ്മാര്‍ട്ട് സിറ്റികളും നിര്‍മ്മിക്കുന്നുണ്ട്. റെയില്‍വേ സംവിധാനം നവീകരിക്കുകയാണ്. കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഭാരതം ലക്ഷ്യമിടുന്നു. കൂടുതല്‍ ഹൈവേകളും തുറമുഖങ്ങളും നിര്‍മ്മിക്കാനും വിമാനത്താവളങ്ങള്‍ നവീകരിക്കാനും തന്റെ സര്‍ക്കാരിന് വലിയ പദ്ധതികളുണ്ട്. സാമ്പത്തിക സേവന രംഗത്തും വലിയ മാറ്റങ്ങളായി.
1400 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇന്‍ഷ്വറന്‍സിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി. പൗരന്മാരുടെ സാമൂഹ്യസുരക്ഷ ലക്ഷ്യമിട്ട് പുതിയ പെന്ഷന്, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ തുടങ്ങി. ഉല്‍പ്പാദനരംഗത്ത് കുതിപ്പുണ്ടാക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചു. ഭാരതത്തില്‍ നിക്ഷേപിക്കാന്‍ ജര്മ്മന്കാര്ക്കുള്ള ചരിത്രപരമായ അവസരമാണിത്. മോദി പറഞ്ഞു. ചടങ്ങില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: