ന്യൂദല്‍ഹി: പ്രവാസി ഭാരതീയര്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി നിയമഭേദഗതിക്കായുള്ള കരട് ബില്‍ തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയതായി അഡീഷണല്‍ സോളിസിറ്ററ് ജനറല്‍ പിഎസ് നരസിംഹ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
പ്രവാസികള്‍ക്കും സൈനികര്‍ക്കും ഇപോസ്റ്റല്‍ വോട്ടോ പ്രതിനിധി വോട്ടോ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണമായ വിഷയമായതിനാല്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടിവന്നു. പ്രവാസി വോട്ടവകാശത്തിനായി ജനപ്രാതിനിത്യ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെപ്പറ്റിയുള്ള കരടു ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനോട് വിയോജിച്ചു.
കരട് ബില്‍ പാസാക്കിയാല്‍ വലിയ വിഭാഗം പ്രവാസികള്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കണക്കിലെടുത്ത കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് ബില്‍ തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും പി.എസ് നരസിംഹ കോടതിയെ ധരിപ്പിച്ചു.
പ്രവാസി വോട്ടവകാശം ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിന് സമയപരിധി നിശ്ചയിക്കാന്‍ കോടതി തയ്യാറല്ലെന്നും ചീഫ് ജസ്റ്റിസും വ്യക്തമാക്കി. നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്ഥിതിക്ക് കേസ് തുടരണമോ എന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ ചോദ്യത്തിന് കേസ് തുടരേണ്ടതുണ്ടെന്നും കാര്യങ്ങള്‍ വേഗത്തില്‍ നടക്കാന്‍ കോടതിയുടെ പ്രയത്നം കൂടി ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അതാതു രാജ്യങ്ങളില്‍ ഇരുന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായം നടപ്പാക്കാന്‍ പ്രയാസകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ ആശയക്കുഴപ്പം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്മീഷന് അറിയിച്ചു. പ്രവാസി വോട്ടവകാശം സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഒന്നരമാസത്തെ സമയം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: