ഈറോഡ്: തമിഴ്നാട്ടില്‍ രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ ആംബുലന്‍സിന് തീ പിടിച്ച് മൂന്നുപേര്‍ വെന്തു മരിച്ചു.
റോഡിലെ കുഴിയില്‍ പതിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മരത്തിലിടിക്കുകയും തുടര്‍ന്നു തീപിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഇന്ധനടാങ്കിനു കേടുപാട് സംഭവിച്ചതാണു തീപിടിക്കാന്‍ കാരണം. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ ഈറോഡിന് സമീപത്തു വച്ചാണ് ഡ്രൈവറും രണ്ടു സ്ത്രീകളുമടക്കം അഗ്നിക്കിരയായ അപകടം നടന്നത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് അറുപത്തിയൊന്നുകാരനായ കന്തസാമിയെ ഈറോഡിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഡ്രൈവര്‍ക്ക് ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികിലെ മരത്തിലിടിച്ച വാഹനം പൊട്ടിത്തെറിച്ച് രോഗിയുടെ കൂടെയുണ്ടായിരുന്ന ഭാര്യയും മകന്റെ ഭാര്യയും ഡ്രൈവറും മരണമടഞ്ഞു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ തീ പിടിച്ച വാഹനത്തില്‍ നിന്ന് കന്തസാമിയെയും മകനെയും വലിച്ചെടുത്തു രക്ഷപ്പെടുത്തി. അതിനിടെ തന്നെ മറ്റു മൂന്നുപേരും മരണമടഞ്ഞതായി പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: