ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍മാര്‍ അതതു സംസ്ഥാനങ്ങള്‍ വിട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വര്‍ഷത്തില്‍ 292 ദിവസമെങ്കിലും ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാവണം.
അവധിയെടുക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അനുമതി തേടടുകയും രാഷ്ട്രപതി അനുമതി നല്‍കുകയും വേണം.കേന്ദ്രആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന രാജ്ഭവനുകള്‍ക്ക് നല്‍കിയത്.
ചില ഗവര്‍ണര്‍മാര്‍ തോന്നിയ രീതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതും വന്‍തുക ചെലവഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. പെട്ടെന്ന് യാത്ര നടത്തുകയാണെങ്കില്‍ അതിന്റെ കാരണം രാഷ്ട്രപതിയെ ബോധ്യപ്പെടുത്തുകയും അനുവാദം വാങ്ങണം.
മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഒരാഴ്ച മുമ്പും വിദേശ യാത്രകള്‍ക്ക് ആറാഴ്ച മുമ്പും രാഷ്ട്രപതിയില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം. യാത്ര ഔദ്യോഗികമാണോ, സ്വകാര്യ സന്ദര്‍ശനമാണോ, സ്ഥലം എന്നിവ വ്യക്തമാക്കണം. രാഷ്ട്രപതിക്ക് അയക്കുന്ന അവധി അപേക്ഷയുടെ കോപ്പി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ക്ക് അയച്ചിരിക്കണം.
സ്വകാര്യ സന്ദര്‍ശനങ്ങള്‍ ഔദ്യോഗികമായല്ല എന്ന് ഉറപ്പ് വരുത്തണം. സംസ്ഥാനങ്ങളിലോ വിദേശങ്ങളിലോ ഉള്ള സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രപതി ഭവന് മാറ്റം വരുത്താവുന്നതാണ്. ഇത്തരത്തിലുള്ള യാത്രകള്‍ വര്‍ഷത്തില്‍ 20 ശതമാനം ദിവസങ്ങളില്‍ കൂടാന്‍ പാടില്ല. വിദേശ സന്ദര്‍ശനങ്ങളില്‍ ആറാഴ്ചക്ക് മുമ്പ് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിന് വിവരം ലഭിച്ചിരിക്കണം. പുതിയ ചട്ടത്തിലൂടെ ഗവര്‍ണമാരുടെ സേവനം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: