ന്യൂദല്‍ഹി: വന്‍ശക്തികളായ അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ പ്രശംസ നേടിയെടുത്ത യെമന്‍ രക്ഷാ ദൗത്യം ഭാരത സര്‍ക്കാര്‍ അവസാനിപ്പിച്ചു. യുദ്ധഭൂമിയില്‍ നിന്നും 4640 പൗരന്മാരെയാണ് കേന്ദ്രസര്‍ക്കാര്‍ മടങ്ങിയെത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള ഔദ്യോഗിക കണക്കിലുമധികമാണിത്. 41 വിദേശ രാജ്യങ്ങളിലെ 960പേരെയും കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ. സിങിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. അല്ഹുദായത്ത് തുറമുഖം വഴി രണ്ടു ദിവസം കൂടി നാവികസേനാ യുദ്ധക്കപ്പലുകള്‍ രക്ഷാ ദൗത്യം തുടരും. ഏദന്‍ തുറമുഖത്തും സന വിമാനത്താവള മേഖലയിലും യുദ്ധം രൂക്ഷമായിട്ടുണ്ട്.
വിദേശികളുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ യെമനില്‍ നിന്നും മടക്കിയെത്തിച്ചവരുടെ ആകെ എണ്ണം 5600 ആണ്. ദൗത്യം വന്‍വിജയമായതോടെ യെമനിലെ ഭാരത എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. മറ്റു ലോക രാജ്യങ്ങളെല്ലാം മാര്‍ച്ച് 31ന് മുമ്പായി തന്നെ തങ്ങളുടെ എംബസികള്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.
രണ്ടാഴ്ചയായി തുടര്‍ന്ന രക്ഷാദൗത്യം അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനും മുന്‍കരസേനാ മേധാവി കൂടിയായ കേന്ദ്ര മന്ത്രി ജനറല്‍ വി.കെ. സിങിനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആശംസാപ്രവാഹമാണ്. മാര്‍ച്ച് 31ന് ദൗത്യസംഘത്തലവനായി, രക്ഷാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിയ വി.കെ സിങ് 11 ദിവസങ്ങള്‍ നീണ്ട ദൗത്യപൂര്‍ത്തീകരണത്തിന് ശേഷമാണ് ദല്‍ഹിയില്‍ മടങ്ങിയെത്തിയത്.
യെമനില്‍ ബോംബുകളുടെ വര്‍ഷമാണ് നടക്കുന്നതെന്ന് ദല്‍ഹി എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്തിയ ദൗത്യസംഘത്തലവന്‍ ജനറല്‍ വി.കെ. സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൗരന്മാരെ രക്ഷിക്കുന്നതില്‍ വലിയ പ്രയാസങ്ങളാണ് നേരിടേണ്ടിവന്നതെങ്കിലും നമ്മള് ദൗത്യം പൂര്‍ത്തീകരിച്ചു, ജനറല്‍ പറഞ്ഞു.
ദൗത്യത്തിന് തന്നെ ചുമതലപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തിയ വി.കെ. സിങ് സാധ്യമായതെല്ലാം ചെയ്തതായി പറഞ്ഞു. സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഏകോപനം ശരിയായ രീതിയില്‍ നിര്വഹിക്കാനായതാണ് രക്ഷാദൗത്യം വിജയകരമായി മാറാന്‍ കാരണം, അദ്ദേഹം പറഞ്ഞു.
യെമനിലെ സന വിമാനത്താവളം ഉപയോഗിക്കാന്‍ ലഭിച്ചതാണ് രക്ഷാദൗത്യത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ചത്. 18 പ്രത്യേക വിമാനങ്ങളിലായി 2900പേരെയാണ് സന വിമാനത്താവളം വഴി രക്ഷപ്പെടുത്തിയത്. ഏദന്‍, അല്ഹുദായത്ത്, അല്‍ മുകാല എന്നീ തുറമുഖങ്ങള്‍ വഴി 1670 പേരെയും രക്ഷിക്കാനായി. ഏപ്രില്‍ 9ന് ഐഎന്‍എസ് സുമിത്ര യുദ്ധക്കപ്പല്‍ അല്‍ ഹുദായത്ത് തുറമുഖം വിടുമ്പോള്‍ കപ്പലിലുണ്ടായിരുന്നത് 46 ഭാരത പൗരന്മാര്ക്കൊപ്പം 303 വിദേശികളുമായിരുന്നു.
ഭാരത എംബസി ഞായറാഴ്ച പൂട്ടും
ന്യൂദല്‍ഹി: യുദ്ധം രൂക്ഷമായ യെമനിലെ ഭാരത എംബസി ഞായറാഴ്ച പൂട്ടും. അംബാസിഡര്‍ അമൃത് ലുഗൂണും മറ്റ് ഉദ്യോഗസ്ഥരും നാളെ ഉച്ചയോടെ സനയില്‍ നിന്നും ജിബൂട്ടിയിലേക്കും അവിടെനിന്നും ന്യൂദല്‍ഹിയിലേക്കും തിരിക്കും. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക എയര്‍ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും.
പ്രത്യേക എയര്‍ഇന്ത്യ വിമാനം സനയിലിറക്കുന്നതിനായി സന വിമാനത്താവളത്തിന്റെ നിയന്ത്രണമുള്ള ഹൂതി വിമതരുടേയും സൗദിയുടേയും അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഭാരതത്തിന് വ്യോമമാര്‍ഗ്ഗം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് വ്യാഴാഴ്ച വരെ മാത്രമായിരുന്നു അനുമതി ലഭ്യമായിരുന്നത്. അവസാന വിമാനത്തില്‍ യെമന്റെ വിവിധ‘ഭാഗങ്ങളിലെ ഒറ്റപ്പെട്ട നിലയില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ചു പൗരന്മാരെക്കൂടി തിരികെ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: