ന്യൂദല്‍ഹി: കശ്മീരില്‍ 1947ഉം 1990ഉം നടത്തിയ വംശഹത്യ ആവര്‍ത്തിക്കാന്‍ പാക്അനുകൂലികളായ വിഘടനവാദികളെ അനുവദിക്കില്ലെന്ന് വിശ്വഹിന്ദുപരിഷത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. അത്തരം ജിഹാദി ഭീകരത ഭാരത മണ്ണില്‍ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ പുനരധിവാസം ഒരുക്കുന്നതിനെ എതിര്‍ക്കുന്നവരെ അറസ്റ്റുചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
1947 മുതല്‍, പിന്നീട് 1990-ലും കശ്മീരി പണ്ഡിറ്റുകളെയും സിഖുകളെയും വിഘടനവാദികള്‍ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തു. അന്ന് പണ്ഡിറ്റുകളുടെ കുടുംബത്തോടു കാണിച്ച ക്രൂരതകളും അവരുടെ കടകള്‍ കൊള്ളയടിച്ച സംഭവങ്ങളും ഭൂമി കൈയടക്കിയതും മറ്റും ഇന്നും ഭാരതീയരുടെ സ്മരണയിലുണ്ട്. അത് പാക്കിസ്ഥാന് പ്രേമികളായ വിഘടനവാദികള്‍ നടത്തിയ വംശഹത്യയായിരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. അത്തരം രാഷ്ട്ര വഞ്ചകര്‍ക്ക് കശ്മീരി പണ്ഡിറ്റുകള്‍ എവിടെ താമസിക്കണമെന്നും കച്ചവടം നടത്തണമെന്നും പറയാന്‍ അധികാരമില്ല. ഈ ഭൂമി ഭാരതത്തിന്റെതാണ്. പാക്കനുകൂലികള്ക്ക് ഈ വിഷയത്തില്‍ തലയിടാന്‍ അവകാശമില്ല, തൊഗാഡിയ പറഞ്ഞു.
ജമ്മുവിലെയും കശ്മീരിലെയും മുഴുവന്‍ ഹിന്ദുക്കള്‍ക്കും സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട തൊഗാഡിയ, പണ്ഡിറ്റുകളെ പുനരധിവാസം പൂര്‍ത്തിയാക്കാന്‍ നിശ്ചിത തീയതി പ്രഖ്യാപിക്കണമെന്നും അവരുടെ ജീവനും സ്വത്തിനും കച്ചവട സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്കാന് വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ തയാറാകണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മൂന്നു തലമുറയ്ക്ക് എല്ലാം നഷ്ടപ്പെട്ടു.
നാലുലക്ഷത്തോളം പേര് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയുന്നു. ഭാരതം ഇനി ഇത് അനുവദിക്കില്ല. 1990-നു ശേഷം 70,000 പേര്‍ക്ക് ഭീകര പ്രവര്‍ത്തനത്തിന്റെ ഫലമായി കശ്മീരില്‍ ജീവഹാനി സംഭവിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തെ എതിര്‍ക്കുകയും അതിന്റെ പേരില്‍ ബന്ദിന് ആഹ്വാനം നല്‍കുകയും ചെയ്യുന്ന വിഘടനവാദികളെ അടിയന്തരമായി അറസ്റ്റു ചെയ്യണം. അവരെ ഭീകരതയ്ക്കെതിരേയുള്ള അതിവേഗക്കോടതിയില്‍ വിചാരണ ചെയ്യണം, തൊഗാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: