ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ അംഗീകാരം. ഭാരതത്തിന്റെ സമ്പദ് ഘടന സ്ഥിരാവസ്ഥയില്‍ നിന്ന് പുരോഗതിയുടെ പാതയിലാണെന്ന് മൂഡിസ് വിലയിരുത്തുന്നു.
ഭാരത സര്‍ക്കാരിന്റെ പരിഷ്കരണ നടപടികള്‍ സാമ്പത്തിക മേഖല്യ്ക്ക് കരുത്ത് പകരുമെന്നും ഇത് നിക്ഷേപ രംഗത്ത് ആശ്വാസകരമായ വളര്ച്ചയുണ്ടാക്കുമെന്നു മൂഡിസ് വിലയിരുത്തുന്നു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ രണ്ടാം സ്ഥാനത്തുള്ള ഏജന്‍സിയായാണ് മൂഡിസ് അറിയപ്പെടുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകര്‍ക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വര്‍ദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിംഗ് പോസിറ്റീവാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ പരിഷ്കരണ നടപടികളും , ധനക്കമ്മി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതും റേറ്റിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് പറഞ്ഞു. റേറ്റിങ് ഉയര്‍ത്തിയ നടപടി നിര്‍ണായകമാണെങ്കിലും സര്‍ക്കാരിന് ഇനിയും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
2004 മുതല്‍ ഇന്തോനേഷ്യ ഐസ്ലന്ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കൊപ്പം ബിഎഎത്രി നിലവാരമുള്ള റേറ്റിങ്ങാണ് ഭാരതത്തിനും മൂഡിസ് നല്‍കിയിരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യത, അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രശ്നങ്ങള്‍, ബാങ്കുകളുടെ കിട്ടാക്കടം തുടങ്ങിയവ ആശങ്ക ഉയര്‍ത്തുന്ന ഘടകങ്ങളാണ്.
സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്സ് (എസ് ആന്‍ഡ് പി) രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് സ്ഥിരതയുള്ള സമ്പദ്വ്യവസ്ഥ എന്ന നിലയിലേക്കു ഭാരതത്തിന്റെ റേറ്റിങ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: