ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി പത്തുമാസങ്ങള്‍ക്ക് ശേഷം പ്രമുഖ ദേശീയ മാധ്യമത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നയത്തിനനുസരിച്ച് ഭരണത്തെ നയിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ത്തവ്യമെന്നും പദ്ധതികളിലെ ചുവപ്പുനാട ഒഴിവാക്കും എന്നതിന്റെ അര്‍ത്ഥം മുകേഷ് അംബാനിക്കു ചുവപ്പുനാടയില്ലെന്നും സാധാരണക്കാര്‍ക്ക് അതുണ്ടാകുമെന്നുമല്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ന്ന രാജ്യത്തിന്റെ സമ്പദ്രംഗം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മുന്‍കാല ഭരണത്തില്‍ നിന്നും വ്യത്യസ്തമായുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എല്ലാവര്ക്കും കാണാനാകുന്നുണ്ട്. എന്തു സാഹചര്യത്തിലായിരുന്നു ജനങ്ങള്‍ യുപിഎയെ മാറ്റി തങ്ങളെ ഭരണം ഏല്‍പ്പിച്ചത്, ഇപ്പോഴത്തെ സ്ഥിതി എന്താണ്. എവിടെയെങ്കിലും നയരാഹിത്യം കാണാനാകുന്നുണ്ടോ. എവിടെയെങ്കിലും സുതാര്യതയുടെ കുറവനുഭവപ്പെടുന്നുണ്ടോ. ഭരണപ്രക്രിയയില്‍ നിഷ്ക്രിയത്വം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോ, മോദി ചോദിച്ചു.
എല്ലാ രംഗത്തും ചലനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ടു സാധിച്ചിട്ടുണ്ട്. സുതാര്യതയോടെയും മികവോടെയും വേഗത്തിലും തങ്ങളുടെ കഴിവിന്റെ പരമാവധി നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ പാവപ്പെട്ടവന്റെ താല്‍പ്പര്യങ്ങള്‍ കാക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രമം. സദ്ഭരണവും സദുദ്ദേശ്യവുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. പൂര്‍ണ്ണതയോടെയുള്ള നടപ്പാക്കലാണ് സര്‍ക്കാരിന്റെ പ്രധാന വികാരമെന്നും മോദി പറഞ്ഞു.
രാഷ്ട്രീയവും ഭരണപരവും സാമ്പത്തികവുമായ രാജ്യത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പത്തുമാസത്തെ ഭരണം കൊണ്ടുസാധിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യത്തെ വ്യവസായ സമൂഹം മുന്നോട്ടുവരണം. നിങ്ങള്‍ ഒരടി മുന്നോട്ടുവെച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പം രണ്ടടി മുന്നോട്ടുനീങ്ങും, മോദി പറഞ്ഞു.
ഇന്നലെ ആരംഭിച്ച ത്രിരാഷ്ട്ര സന്ദര്‍ശനത്തെ രാജ്യത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയ പ്രധാനമന്ത്രി സന്ദര്‍ശനങ്ങളില്‍ നിന്നും ഭാരതം ലക്ഷ്യമിടുന്നതെന്താണെന്ന് വ്യക്തമാക്കി. ഹൈഡ്രോകാര്‍ബണുകളും മറ്റു പ്രകൃതിവിഭവങ്ങളും കൊണ്ട് സമ്പന്നമാണ് കാനഡ. നിര്‍മ്മാണ മേഖലയില്‍ ജര്‍മ്മനിയും വളരെയധികം പുരോഗമിച്ച രാജ്യമാണ്. ഫ്രാന്‍സിനെ ആശ്രയിക്കാവുന്ന തന്ത്രപ്രധാന പങ്കാളിയായി വിശേഷിപ്പിച്ച മോദി, പര്യടനം രാജ്യത്തിന് അനുകൂലമായ നേട്ടങ്ങള്‍ നല്‍കുമെന്നും പറഞ്ഞു.
ഒരു യാത്രയില്‍ ഒന്നിലധികം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചതിങ്ങനെ. ഞാന്‍ അഹമ്മദാബാദില്‍ നിന്നുള്ളയാളാണ്. ഒറ്റക്കൂലിക്ക് രണ്ടു യാത്രയെന്ന് അവിടെ ഞങ്ങള്‍ പറയാറുണ്ട്.
തെക്കന്‍ ഏഷ്യയില്‍ സമാധാനം ആവശ്യമുണ്ടെന്നും പാക്കിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളെ മുന്നോട്ടുനയിക്കുന്നതിനായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഭാരതം മുന്‍കൈ എടുത്ത് വീണ്ടും ആരംഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും സമാധാനവും ഒരേപോലെ കൊണ്ടുപോകാനാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ത്രിരാഷ്ട്ര സന്ദര്‍ശനം തുടങ്ങി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടങ്ങി. ഇന്നലെ ദല്‍ഹി സൈനിക വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പാരീസിലേക്ക് തിരിച്ചു. ഇന്ന് ഫ്രാന്‍സിലെത്തുന്ന മോദി മൂന്നുദിവസം അവിടെ തങ്ങും. 12ന് ജര്‍മ്മനിയും 14 മുതല്‍ മൂന്നു ദിവസം കാനഡയിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: