ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. 1993ലാണു കേസിനാസ്പദമായ സംഭവം നടന്നത്. 2007ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്.
യാക്കൂബ് നല്കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് മേമന് പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. താന്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചുവെന്നും ജീവപര്യന്തം പോലും 14 വര്‍ഷമാണെന്നും അതിനാല്‍ തന്റെ ശിക്ഷ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മേമന് ഹര്‍ജി സമര്‍പ്പിച്ചത്.
പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കേസ് അത്തരത്തിലാണ് പരിഗണിച്ചത്. മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യ സൂത്രധാരനായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്. ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് 1992 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ നടന്ന വര്‍ഗീയ കലാപങ്ങളുടെ അനന്തരഫലമായി മുംബൈയില്‍ നടന്ന സ്ഫോടനത്തില്‍ 257 പേര് മരിച്ചിരുന്നു. 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബോംബ് സ്ഫോടനങ്ങള്‍ക്കു ഗൂഢാലോചന നടത്തുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു എന്നതാണു യാക്കൂബിന്റെ പേരിലുള്ള കേസ്. ടൈഗര്‍ മേമന്, ദാവൂദ് ഇബ്രാഹിം, അനിസ് ഇബ്രാഹിം, അയൂബ് മേമന് എന്നിവരുമായി യാക്കൂബ് കൂടിയാലോചനകള്‍ നടത്തിയിരുന്നു. ബോംബുകള്‍ സ്ഥാപിക്കാന്‍ റിക്രൂട്ട് ചെയ്തവരെ പരിശീലനത്തിന് പാക്കിസ്ഥാനിലേക്കു അയയ്ക്കാന്‍ തീജാരത്ത് ഇന്റര്‍നാഷനല്‍ എന്ന ട്രാവല്‍ ഏജന്‍സിക്കു 14 ലക്ഷം രൂപ നല്കിയതു യാക്കൂബും അയൂബും ചേര്‍ന്നായിരുന്നു.
അധോലോകത്തിന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വിതരണം ചെയ്യാന്‍ 21 ലക്ഷം രൂപ സമീര്‍ ഹിങ്കോറ എന്നൊരു ബിസിനസുകാരനും നല്കി. ബോംബു സ്ഫോടനത്തിനു മുമ്പു മേമന് കുടുംബം ബോബെയില്‍ നിന്നു ദുബായിക്കു കടന്നു. അവിടെ നിന്നു കറാച്ചിയിലേക്കും. യാക്കൂബിന്റെ കുടുംബം 2006ല്‍ ടാഡയിലെ പ്രത്യേക കോടതിയില്‍ ഇയാളുടെ മോചനത്തിനായി ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: