ന്യൂദല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപവരെ വായ്പ നല്കുന്ന കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ മുദ്രാ ബാങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.
ചെറുകിട സംരംഭകരെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തിന് വന്‍ തോതില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ്ഘടനയില്‍ ചെറുകിട സംരംഭകരുടെ സംഭാവനകള്‍ എടുത്തുകാട്ടിക്കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്‍കിട ബാങ്കുകള്‍ മുദ്രാ മാതൃക പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍കിട വ്യവസായങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധാരണ. എന്നാല്‍ കേവലം ഒരുകോടി 25 ലക്ഷംപേര്‍ക്ക് മാത്രമാണ് വന്‍ വ്യവസായങ്ങളില്‍ തൊഴില്‍ ലഭ്യമായിട്ടുള്ളത്. മറുവശത്ത് ചെറുകിട സംരംഭങ്ങള്‍ 12 കോടിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നല്കുന്നു. അഞ്ച് കോടി 75 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍ സംരംഭകരുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
പാവപ്പെട്ടവന്റെ ഏറ്റവും വലിയ ആസ്തി സത്യസന്ധതയാണ്. ആ സത്യസന്ധതയെ മുദ്രാ ബാങ്ക് എന്ന മൂലധനവുമായി സംയോജിപ്പിക്കുമ്പോള്‍ അതവരുടെ വിജയത്തിലേക്കുള്ള താക്കോലാകും. സാധാരണക്കാര്‍ പുലര്‍ത്തുന്ന അത്രത്തോളം ആത്മാര്‍ത്ഥയും സത്യസന്ധതയും മറ്റൊരു മേഖലയിലെയും കടം വാങ്ങുന്നവര്‍ കാണിക്കില്ല. വനിതാ സ്വയംസഹായ സംഘങ്ങളുടെ കാര്യം എടുത്തുകാട്ടി പ്രധാനമന്ത്രി അടിവരയിട്ടു.
ബാങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ക്ക് അതു കരഗതമാക്കിയ ജന്‍ധന്‍ യോജനയ്ക്കുശേഷം ധനസഹായം ലഭിക്കാത്ത ജനവിഭാഗത്തിന് അതു നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ബ്രാന്റ് നിര്‍മ്മിതി, പരസ്യപ്രചാരണം, വിപണനം എന്നിവയ്ക്ക് ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തികസഹായം നല്കിയാല് അതു നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറ ശക്തിപ്പെടുത്തും. പ്രാദേശിക ആവശ്യങ്ങള്‍ക്കും സാംസ്കാരിക പശ്ചാത്തലത്തിനും ഇണങ്ങുന്ന തരത്തിലെ വിജയകരമായ മൈക്രോ ഫിനാന്‍സിംഗ് മാതൃകകളെക്കുറിച്ച് പഠനം നടത്താന്‍ പ്രധാനമന്ത്രി ബാങ്കുകളോട് നിര്‍ദേശിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവരെ സഹായിക്കാന്‍ ഇതുവഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: