ന്യൂദല്‍ഹി: മുസ്ലീം ജനവിഭാഗത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാവശ്യമായ നടപടികള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂസ്ലീംമതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമൂഹത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്.
രാഷ്ട്രനിര്‍മ്മാണത്തില്‍ മുസ്ലീംയുവാക്കളെക്കൂടി കൂടുതല്‍ ഭാഗഭാക്കാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മുസ്ലീംനേതാക്കള്ക്ക് ചൂണ്ടിക്കാട്ടി. രാഷ്ട്രത്തിന്റെ ഐക്യവും മതസൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് മുസ്ലീംമതനേതാക്കള് പിന്തുണ നല്കി. മുസ്ലീംമതവിഭാഗത്തിലെ എല്ലാവര്ക്കും മോദി പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുസ്ലീംപള്ളികള്, മദ്രസകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്തനങ്ങള്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വഖഫ് സ്വത്തുക്കളുടെ പ്രശ്ന പരിഹാരവും കാണുമെന്ന് അറിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമാധാനത്തിനും സാമുദായിക ഐക്യത്തിനും ദേശീയ സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മതനേതാക്കളും പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട ആവശ്യകതയും മതനേതാക്കള്‍ പറഞ്ഞു.
അജ്മീര്‍ ഷെരീഫ് സയിദ് സുല്‍ത്താന്‍ അല്ഹസന്ചിസ്തി മിസ്ബാഹി, വാരാണസി ഷെരീഫ് ഹസ്രത്ത് ഗുലാം യാസിന് സാഹിബ്, മുംബൈ ഇമാം ഷെയ്ക് വാസിം അഷ്റഫി, ഇമാം കൗണ്‍സില്‍ ദേശീയ അദ്ധ്യക്ഷന്‍ മുഹമ്മദ് ഹമീദ്, യുപിയിലെ ബരേല്‍വി ദര്ഹയിലെ ഷെരീഫ് അല്ലാമ്മ തസ്ലീം റാസ സാഹിബ് , മധ്യപ്രദേശിലെ സയിദ് ഷാഹിദ് ദര്‍ഗയിലെ ഷെരീഫ് സയ്യിദ് അബ്ദുള്‍ റാഷിദ് അലി, മൗലാനാ അബൂബക്കര്‍ ബാസിനി, ചെന്നൈ താജ്പുര ഷെരീഫ് സയിദ് അലി അക്ബര്‍, അബ്ദുള്‍ ഹാഫിസ് ഖാന് എന്നിവരാണ് മുസ്ലീം പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: