പ്രഭാതത്തില്‍ രണ്ടുപേരും ബ്രാഹ്മമുഹുര്‍ത്തത്തില്‍ തന്നെ എഴുന്നേറ്റു. സ്നാന ധ്യാനാദികള്‍ കഴിഞ്ഞ് പത്നീസമേതനായി നന്ദിനിയെ പൂജിച്ച്, കുട്ടിയെ പാലു കുടിക്കാന്‍ അഴിച്ചുവിട്ടു. അതിനുശേഷം അത്യന്തം ഭക്തിയോടെ അവര്‍ നന്ദിനിയെ കാട്ടിലേക്ക് ആനയിച്ചു. കുറെ ദൂരം ചെന്നപ്പോള്‍ പത്നിയെ തിരിച്ചയച്ച് രാജാവുമാത്രം നന്ദിനിയെ പിന്‍തൂടര്‍ന്നു. സുഗമമായ വ്രത നിര്‍വഹണത്തിന്നു വേണ്ടി മറ്റകമ്പടിക്കാരെയും തിരിച്ചയച്ചു. ഒരുപക്ഷെ അവര്‍ തന്നോടൊപ്പമുണ്ടായാല്‍ എതെങ്കിലും വിധത്തില്‍ വ്രതഭംഗം വന്നാലോ എന്ന് ചിന്തിച്ചിട്ടായിരിക്കാം. അല്ലങ്കിലും മനുവിന്റെ സന്തതിപരമ്പരകള്‍ സ്വന്തം ധൈര്യത്താല്‍ തന്നെ മറ്റുളളവരുടെ അകമ്പടിയില്ലാതെ സ്വരക്ഷ കണ്ടെത്തുന്നവരാണല്ലോ?
കാട്ടില്‍ കടന്ന് മേയാന്‍ തുടങ്ങിയ നന്ദിനിക്ക് പുല്ല് പറിച്ചുകൊടുത്തും, ചൊറിഞ്ഞു കൊടുത്തും, കാട്ടീച്ചകളെ ആട്ടിക്കളഞ്ഞും, എന്നാല്‍ നന്ദിനിയുടെ സ്വച്ഛന്ദ വിഹാരത്തിന് ഒട്ടും തടയിടാതെയും അവളെ ആരാധിക്കുന്നതിലും, സേവിക്കുന്നതിലും തല്പ്പരനായി രാജാവ്. അവള് നിന്നാല്‍ നിന്നും, നടന്നാല്‍ നടന്നും, കിടന്നാല്‍ താന്‍ ഇരുപ്പുറപ്പിച്ചും, അവള് വെളളം കുടിക്കുമ്പോള്‍ മാത്രം താനും ജലപാനം ചെയ്തും നന്ദിനിയുടെ ഒരു നിഴലെന്ന പോലെ രാജാവ് അവളെ സേവിച്ചു.
അങ്ങനെ കാട്ടില്‍ പലയിടത്തും സഞ്ചരിച്ച് പുല്ലു തിന്ന ശേഷം സന്ധ്യയോടെ നന്ദിനി ആശ്രമത്തിലേക്ക് മടങ്ങി. രാജാവിന്റെയും നന്ദിനിയുടെയും വരവ് രാജപത്നി സുദക്ഷിണ നോക്കി നില്‍ക്കുകയായിരുന്നു. വന്നയുടനെ തന്നെ അവള് പശുവിനെ വലംവെച്ച് പൂജിച്ചു.
കുട്ടിയെ കാണാന്‍ വെമ്പലുണ്ടെങ്കിലും നന്ദിനി അനങ്ങാതെ നിന്ന് രാജ്ഞിയുടെ പൂജകള്‍ കൈക്കൊണ്ടു. നന്ദിനിയുടെ അനങ്ങാതെയുളള നില്‍പ്പ് കണ്ടപ്പോള്‍ രാജദമ്പതിമാര്‍ക്ക് കുളിര് കോരിയിട്ടു.
നന്ദിനിയെ ഗോശാലയിലാക്കിയ ശേഷം ഇരുവരും കൂടി ഗുരുനികിടത്തില്‍ ചെന്ന് ഗുരുവിനേയും, പത്നിയേയും നമസ്കരിച്ചു അതിനു ശേഷം അവര്‍ കറവ കഴിഞ്ഞ് വിശ്രമിക്കുന്ന നന്ദനിയുടേ അരികിലേക്ക് വീണ്ടും പോയി. നന്ദിനി ഉറങ്ങിയതിനു ശേഷമേ അവര്‍ ഉറങ്ങിയുള്ളൂ.
പ്രഭാതത്തില്‍ നന്ദിനി ഉണരുന്നതിന് മുന്‍പു തന്നെ രാജ ദമ്പതികള്‍ ഉണര്‍ന്ന് പരിചരണം തുടങ്ങിയിരുന്നു. ഇങ്ങിനെ അവരുടെ വ്രതം 21 (ഇരുപത്തൊന്ന്) ദിവസം കഴിഞ്ഞു. ഈ ഇരുപത്തൊന്നു ദിവസവും അവര്‍ നന്ദിനിയെ യാതൊരു കുറവുമില്ലാതെ ചിട്ടവട്ടങ്ങളോടെ പരിചരിച്ചു.
അടുത്ത ദിവസം രാജാവിന്റെ മനസ്സൊന്നു പരീക്ഷിച്ചറിയാനായി നന്ദിനി തീരുമാനിച്ചു. രാജാവ് തന്നെ പരിചരിക്കുന്നത് സന്തതി പരമ്പരക്കുളള ഒരുപായം മാത്രമായിട്ടാണോ കരുതിയിരിക്കുന്നത്; അതല്ല സ്വന്തം സിദ്ധിക്ക് അപ്പുറം ഈ പരിചര്യ വഴി പോലെ നിറവേറ്റുവാന്‍ ഒരുക്കമുണ്ടോ എന്ന് പരീക്ഷിച്ചറിയുവാന്‍ നന്ദിനി തീരുമാനിച്ചു.
ഗംഗയുടെ നീര്‍ച്ചാട്ടത്തിനരികെ തഴച്ചു വളരുന്ന പച്ചപ്പുല്ലുകളോടുകൂടിയ ഹിമവാന്റെ ഒരു മലയിടുക്കിലേക്ക് ചെന്നു കയറി. പിന്നാലെ രാജാവുമുണ്ട്. ദുഷ്ട മൃഗങ്ങള്‍ക്ക് മനസ്സുകൊണ്ട് പോലും ആക്രമിക്കാനാവുന്നവളല്ല നന്ദിനി എന്ന ചിന്തയോടെ അവിടുത്തെ പ്രകൃതിഭംഗികളാസ്വദിച്ചുകൊണ്ടും പര്‍വ്വത ശിഖരത്തിന്റെ ശോഭയിലേക്കു തന്നെ കണ്ണുംനട്ടുകൊണ്ട് നിന്നിരുന്ന രാജവിന്റെ ദൃഷ്ടിയില് പെടാതെ പെട്ടെന്ന് ഒരു സിംഹം നന്ദിനിയെ പിടിച്ചു വലിച്ചിട്ടു. ഗുഹയിലുണ്ടായ മാറ്റൊലി കൊണ്ട് പ്രകമ്പനം കൊളളിച്ച അവളുടെ അലര്‍ച്ച രാജാവിന്റെ കണ്ണിനെ ആ പര്‍വ്വതശോഭയില്‍ നിന്നും പെട്ടെന്ന് വഴിവിട്ടു പായുന്ന കുതിരയെ കടിഞ്ഞാണ്‍ പിടിച്ച് നിര്‍ത്തുന്നതുപോലെ പിന്തിരിപ്പിച്ചു.
ഞെട്ടിത്തിരിഞ്ഞ അദ്ദേഹം കണ്ട കാഴ്ച്ച അദ്ദേഹത്തിന് സ്വയം വിശ്വസിക്കാനായില്ല വീണു കിടക്കുന്ന പശുവിന്റെ മുഴുത്ത വാരിപ്പുറത്ത് മുന്കാല് രണ്ടും എടുത്തുവെച്ചു നില്ക്കുന്ന ഒരു സിംഹത്തെയാണ് അദ്ദേഹം കണ്ടത്. വില്ലാളിവീരനായ രാജാവ് മറ്റൊരു സിംഹത്തെപ്പോലെ പശുവിന്റെ പുറത്ത് കാല്‍വെച്ചു നില്ക്കുന്ന സിംഹത്തെ കൊല്ലാനായി ആവനാഴിയില്‍ നിന്നും പെട്ടെന്ന് അസ്ത്രമെടുത്തു വില്ലില്‍ തൊടുക്കുവാന്‍ ശ്രമിച്ചു. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ കൈകള്‍ മരവിച്ചുപോയി.
സ്വന്തം കഴിവില്ലായ്മയില്‍ അദ്ദേഹം മനസ്സുകൊണ്ട് വിങ്ങി പൊട്ടി. അടങ്ങാത്ത കോപത്തോടെ ആ സിംഹത്തെ രൗദ്രഭാവത്തില്‍ നോക്കിക്കൊണ്ടും തന്റെ താല്‍ക്കാലിക ദയനീയാവസ്ഥയില്‍ നിരാശപ്പെട്ടു കൊണ്ടും അമ്പരന്നുനില്ക്കുന്ന അദ്ദേഹത്തെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സിംഹം മനുഷ്യ ഭാഷയില്‍ രാജാവിനോട് സംസാരിക്കാന്‍ തുടങ്ങി.രാജാവെ അങ്ങു വ്യാകുലപ്പെട്ടിട്ടും കിണഞ്ഞു പരിശ്രമിച്ചിട്ടും കാര്യമില്ല. അങ്ങ് അസ്ത്രം പ്രയോഗിച്ചാല്‍ തന്നേയും അത് പാഴായിപ്പോകും.
മരങ്ങളെ കടപുഴകി മറിച്ചിടാന്‍ പറ്റിയ കാറ്റായാലും അതിന് പര്‍വ്വതത്തെ കുലുക്കാന്‍ സാധ്യമല്ല. ഇത് അങ്ങയുടെ ശക്തിക്കുറവു കൊണ്ടല്ല മറിച്ച് എന്റെ ശക്ത്യാതിശയം കൊണ്ടാണ്. അങ്ങേക്ക് എന്നെ ഒന്നുംതന്നെ ചെയ്യാന്‍ സാധിക്കുകയില്ല. കാരണം ഞാന്‍ ശ്രി പരമേശ്വരന്റെ ദാസന് കുംഭോദരനാണ്. ഇതു കേട്ടപ്പോള്‍ രാജാവിന്റെ അത്ഭുതത്തിന് അതിരില്ലാതായി. അദ്ദേഹം കുംഭോദരനോട് ചോദിച്ചു ”അങ്ങ് എന്തു കാരണത്താലാണ് ഈ സാഹസം പ്രവര്‍ത്തിക്കുന്നത്.”
കുംഭോദരന്‍ മറുപടി പറഞ്ഞു, മഹാരാജാവെ ആ നില്ക്കുന്ന ദേവദാരു വൃക്ഷം അങ്ങുകണ്ടോ? അത് ശ്രീ പാര്‍വ്വതി പണ്ട് സ്വന്തം കൈകൊണ്ട് നനച്ച് വളര്‍ത്തിയതാണ് അതിനാല്‍ മഹേശ്വരന് അതിനെ സ്വന്തം കുഞ്ഞിനെപ്പോലേയാണ് കാണുന്നത്. ഒരിക്കല്‍ ഒരു കാട്ടാന ചെന്നി ചൊറിയുവാന്‍ വേണ്ടി ഈ മരത്തില്‍ ഉരസുകയുണ്ടായി.
ആനകള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുമ്പാള്‍ ചെന്നിയില്‍ ചൊറിച്ചിലുണ്ടാകുന്നു. അങ്ങിനെ കാട്ടാനയുടെ ചൊറിച്ചില്‍ മൂലം ഇതിന്റെ തോല് ഉരിഞ്ഞുപോയി. അതുകണ്ട ഉമ പണ്ട് അസുരന്മാരുടെ അസ്ത്രങ്ങള്‍ കൊണ്ട് പരിക്കേറ്റ മുരുകനെ കണ്ടപ്പോഴുണ്ടായ പോലെ വ്യസനിച്ചു. ഇതറിഞ്ഞ പരമേശ്വരന് ഈ മലയിടുക്കില്‍ വരുന്ന കാട്ടാനകളെ ഓടിക്കുന്നതിനായി എന്നെ ഇവിടെ നിയോഗിച്ചു.
ഭക്ഷണത്തിന് പോലും ഇവിടെ വിട്ട് പോകരുതെന്നും എനിക്കുളള ഭക്ഷണം ഇവിടെ വരുമെന്നു അനുഗ്രഹിച്ചാണ് ഭഗവാന് എന്നെ ഇവിടെ കാവലിന് ഏര്‍പ്പെടുത്തിയത്. അങ്ങനെ ഇപ്പോള്‍ വിശന്നു നില്ക്കുന്ന എന്റെ മുന്നിലേക്ക് പരമേശ്വരന്റെ അനുഗ്രഹത്താല്‍ കാലം കൊണ്ട് വന്ന് എത്തിച്ചതാണ് ഈ ധേനു. ഇതിനെ ഞാന്‍ വിട്ടു തരില്ല. അതുകൊണ്ട് അങ്ങ് ലജ്ജവിട്ട് തിരിച്ചുപൊയ്ക്കൊള്‍ക. അങ്ങ് ഗോചര്യയില്‍ അങ്ങയുടെ ഭക്തി വേണ്ടുവോളം കാണിച്ചു കഴിഞ്ഞു.
ആയുധം കൊണ്ട് അങ്ങേക്ക് ഈ പശുവിനെ രക്ഷിക്കാന്‍ സാധ്യമല്ല. അങ്ങിനെ നടക്കാത്തതുകൊണ്ട് അങ്ങയുടെ കീര്‍ത്തി ഒട്ടും കുറയുകയുമില്ല.ഇപ്രകാരം മൃഗരാജന്റെ പ്രസന്നമായ വാക്കു കേട്ടപ്പോള്‍ മനുഷ്യാധിരാജന്‍ മഹേശ്വരന്റെ പ്രഭാവത്താലാണ് തന്റെ അസ്ത്രപ്രയോഗം തടയപ്പെട്ടതെന്നോര്‍ത്ത്; തനിക്കുണ്ടായ അവജ്ഞയെ കൈവെടിഞ്ഞു
… തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: