ശ്രീനഗര്‍ : ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ മതില് നിര്‍മാണം നടത്തി നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാന്‍ കേന്ദ്രതീരുമാനം.11 വര്‍ഷത്തോളമായി അഴിവേലികെട്ടിയാണ് ഭാരത പാക്കിസ്ഥാന് അതിര്‍ത്തി വേര്‍തിരിച്ചിരിക്കുന്നത്. മതില് കെട്ടുന്നതിലൂടെ അതിര്‍ത്തിയിലെ ഷെല്ലാക്രമണങ്ങളില്‍ നിന്നും പ്രദേശവാസികളുടെ സംരക്ഷണവും ഒരുപരിധി വരെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ കത്വ- ജമ്മു പ്രവിശ്യയിലായി 10 മീറ്റര്‍ ഉയരത്തിലും 110 കിലോമീറ്റര്‍ നീളത്തിലുമാണ് നിര്‍മാണം നടത്തുന്നത്. ഇതോടൊപ്പം 80 അതിര്‍ത്തി പോസ്റ്റുകള്‍ കൂടി നിര്‍മിക്കാനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. അഞ്ചുമാസത്തിനുള്ളില്‍ പ്രദേശത്തെ ഭൂമി ഏറ്റെടുത്ത് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. 1600 ഏക്കറുകളിലായുള്ള ഈ നിര്‍മ്മാണത്തിന് 104 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതിനാല് അതിര്‍ത്തിയില്‍നിന്നും അല്പം അകലത്തിലായാണ് മതിലിന്റെ നിര്‍മ്മാണം നടത്തുന്നത്. എന്നാല്‍ സീറോ ലൈനില്‍ നിര്‍മ്മാണം നടത്തുന്നതിനോട് പാക് ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയ്ക്കു സമീപത്തായി മതില് നിര്‍മ്മിക്കുന്നതാണ് പ്രദേശവാസികളുടെ സുരക്ഷയ്ക്കും നുഴഞ്ഞുകയറ്റം തടയുന്നതിനും നല്ലതെന്ന് ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: