കുട്ടനാട്: കുട്ടനാട്ടില്‍ വീണ്ടും കൊയത്തുയന്ത്രങ്ങള്ക്ക് ക്ഷാമം. ആന്ധ്രയില്‍ വിളവെടുപ്പിനു അവിടെ നിന്നെത്തിയ കൊയ്ത്തുയന്ത്രങ്ങള്‍ തിരികെപ്പോകാന്‍ തുടങ്ങിയതാണ് കുട്ടനാട്ടില്‍ വീണ്ടും കൊയ്ത്തുപ്രതിസന്ധി സൃഷ്ടിച്ചത്. കൊയ്ത്തു യന്ത്രക്ഷാമം മുതലെടുത്ത് യന്ത്രഏജന്റുമാര് കര്‍ഷകരെ ചൂഷണം ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കൊയ്ത്തിനായി നൂറിലേറെ കൊയ്ത്തു യന്ത്രങ്ങളാണ് ഇവിടെയെത്തിച്ചത്. എന്നാല്‍ ആന്ധ്രയില്‍ വിളവെടുപ്പ് സമയമായതോടെ മുപ്പതിലേറെ യന്ത്രങ്ങള്‍ ഇതിനകം മടക്കികൊണ്ടു പോയി. ബാക്കിയുള്ള ബഹുഭൂരിപക്ഷം യന്ത്രങ്ങളും തിരികെ കൊണ്ടു പോകും.
ഇതിനിടെ കൊയ്ത്തു യന്ത്രക്ഷാമം മുതലെടുത്ത് യന്ത്രഏജന്റുമാര് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. കലക്ടറുടെ സാന്നിധ്യത്തില്‍ കൊയ്ത്തിന് മുന്‍പായി കൊയ്ത്തു യന്ത്രവാടക ഏകീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡു സൗകര്യമുള്ളയിടങ്ങളില്‍ മണിക്കൂറിനു 1,750 രൂപയും വള്ളത്തില്‍ യന്ത്രമെത്തേണ്ടിടങ്ങളില് 1,950 രൂപയുമായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ യന്ത്രക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ യന്ത്രവാടക മണിക്കൂറിന് 2,300 മുതല്‍ 2,400 രൂപവരെ ഈടാക്കി ഏജന്റുമാര്‍ കൊള്ളയടിക്കുന്നതായാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്.
കൂടാതെ യന്ത്രമൊന്നിനു 20,000 രൂപ വീതം ഏക്കറിനു മുന്‍കൂര്‍ നല്‍കണമെന്നും അവര്‍ പുതിയ നിബന്ധനയും വെച്ചിട്ടുണ്ട്. എന്നാല്‍ വേനല്‍മഴ ശക്തമായ സാഹചര്യത്തില്‍ വാടക കൂടുതല്‍ നല്‍കിയും കൊയ്ത്തുയന്ത്രം പാടത്തിറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ജില്ലാഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ കൊയ്ത്ത് യന്ത്ര ഏജന്റുമാര്‍ തമ്മില്‍ ഏറ്റുമുട്ടലും പതിവായിരിക്കുകയാണ്. അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റതായി പലതവണ പരാതികളുയര്‍ന്നിരുന്നു.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലായി 28,000 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കിയിരുന്നത്. ഇതില്‍ പകുതിയോളം ഹെക്ടറില്‍ മാത്രമാണു വിളവെടുപ്പു പൂര്‍ത്തിയായിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയും യന്ത്രക്ഷാമവും ശേഷിക്കുന്ന പാടശേഖരങ്ങളിലെ കൊയ്ത്ത് പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കായല്‍ മേഖലയിലെ കര്‍ഷകരാണ് പതിവുപോലെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
എച്ച് ബ്ലോക്ക്, കെഎല്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഇനിയും വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. എല്ലാ സീസണിലും ഇതെ പ്രതിസന്ധി ആവര്‍ത്തിക്കുകയാണ്. ആവശ്യത്തിന് കൊയത്ത്യന്ത്രങ്ങള് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ലഭ്യമാക്കിയാല്‍ മാത്രമെ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൊയ്ത്തുയന്ത്രങ്ങള്‍ വരെ നോക്കുകുത്തിയായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഉള്ള യന്ത്രങ്ങളാകട്ടെ പാടത്തിറക്കി മണിക്കൂറുകള്‍ക്കകം പണിമുടക്കുന്നു. പിന്നീട് ഇവ സാങ്കേതിക വിദഗ്ധരെ എത്തിച്ച് അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുന്നു. എന്നാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങളുടെ തകരാറുകള്‍ ഓപ്പറേറ്റര്‍മാര്‍ തന്നെ മണിക്കുറുകള്‍ക്കം പരിഹരിച്ച് പ്രവര്ത്തനക്ഷമമാക്കുമെന്നതാണ് മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: